കെപി സേതുനാഥ്
ഭരണകൂടാധികാരത്തിന്റെ പിന്‍ബലത്തോടെ രാഷ്ട്രീയ ഭൂപടത്തില്‍ അധീശത്വം സ്ഥാപിച്ച ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ അവസാനത്തിന്റെ ആരംഭമായി ഹാത്തരസ് മാറുമോ? നീതിയുക്തമായ സമൂഹത്തെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളിലും, പ്രയോഗങ്ങളിലും വ്യാപൃതരായവരെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഈ ചോദ്യം അപ്രതീക്ഷിതമായ കോണുകളില്‍ നിന്നു പോലും ഉയരുന്നതിന്റെ അനുരണനങ്ങളാണ് രാജ്യമാകെ ഇപ്പോള്‍ ദൃശ്യമാവുന്നത്. ഇന്ത്യയിലെ ടെലിവിഷന്‍ മാധ്യമചരിത്രത്തിലെ അവസ്മരണീയമായ ചില നിമിഷങ്ങള്‍ക്ക് ഹാത്തരസ് നിമിത്തമായത് നല്‍കുന്ന സൂചനകള്‍ അതാണ്. ഭാരത് സമാചാര്‍ ന്യൂസ്, എബിപി ന്യൂസ് തുടങ്ങിയ ടെലിവിഷന്‍ ചാനലുകളിലെ രണ്ട് വനിതാ റിപോര്‍ടര്‍മാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മാധ്യമപ്രവര്‍ത്തനം ഉത്തര്‍ പ്രദേശില്‍ നിലനില്‍ക്കുന്ന ഭരണകൂട ഹിംസയുടെ നാനാഭാവങ്ങളും കലര്‍പ്പില്ലാതെ വെളിപ്പെടുത്തുന്നതായിരുന്നു. ഹാത്തരസ് സംഭവത്തിലെ നിന്ദ്യമായ നൃശംസത വെളിപ്പെടുത്തുന്ന നിരവധി തെളിവുകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ലഭ്യമാണ്.
ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ അധീശത്വം പടിപടിയായി ഉറപ്പിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ മാധ്യമ മേഖലയില്‍ നിന്നുള്ള ഈയൊരു പ്രവര്‍ത്തി ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധാരണമെന്നു വേണമെങ്കില്‍ കരുതാവുന്നതാണ്. ഹാത്തരസില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ നേരിടുന്ന പൂര്‍ണ്ണവിലക്കിനു പുറമെ ഉത്തര പ്രദേശിന്റെ മറ്റുള്ള ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന കൈയേറ്റങ്ങളും അതിക്രമങ്ങളും ഭരണകൂട ഹിംസ അതിന്റെ നാട്യങ്ങളെല്ലാം ഉപേക്ഷിക്കുന്നതിന്റെ സൂചന വ്യക്തമായും നല്‍കുന്നു. ഇനിയുള്ള കാലത്തെ ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികതയുടെ മാതൃക ‘ഗുജറാത്തല്ല, ഉത്തര്‍ പ്രദേശാണെന്ന’ വിലയിരുത്തലുകളെ പൂര്‍ണ്ണമായും ശരിവെയ്ക്കുന്ന ഹിംസകളാണ് ആദിത്യനാഥന്റെ കാര്‍മികത്വത്തില്‍ അരങ്ങേറുന്നത്. 1980-കളിലും 90-കളിലും വര്‍ഗീയ കലാപങ്ങളെന്ന പേരില്‍ അരങ്ങേറിയ ന്യുനപക്ഷ ഹിംസകള്‍ ഗുജറാത്തിലെ ഗോധ്രയില്‍ ഒരു പുതിയ പാരമ്യത്തിലെത്തിയതിനു ശേഷം അക്രമങ്ങളുടെ രൂപകല്‍പനയില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. പഴയതു പോലെ ഒരു പ്രദേശം ഒന്നാകെ വിഴുങ്ങുന്ന കൊലകള്‍ക്കും, കൊള്ളിവെയ്പിനും പകരം വികേന്ദ്രീകൃതമായ നിലയില്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന രീതി ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ 2013-ല്‍ നടപ്പിലാക്കിയ ഹിംസയില്‍ പ്രകടമായിരുന്നു. കഴിഞ്ഞ 7-വര്‍ഷമായി ഈ രീതി കൂടുതല്‍ കാര്യക്ഷമമായ നിലയില്‍ നടപ്പിലാക്കുന്നതിന്റെ സാങ്കേതിക വിദ്യ പലയിടത്തും ദൃശ്യമായിരുന്നു.
വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട പ്രയോഗം കടമെടുത്താല്‍ ‘ഹിറ്റ് ആന്റ് റണ്‍’ ഹിംസയാണ് അതിന്റെ മുഖമുദ്രയെന്നു പറയാം. മനുസ്മൃതിയുടെ നീതിസാരത്തില്‍ അടിയുറച്ച രാഷ്ട്രീയ ഹൈന്ദവികതയും ഭരണകൂട ഹിംസയും ഒന്നായി മാറുമ്പോഴാണ് ആര്‍ഷഭാരതത്തിന്റെ തനതായ ഫാസിസ്റ്റു രാഷ്ട്രീയം സിദ്ധാന്തവും, പ്രയോഗവും ആയി അനുഭവേദ്യമാവുന്നത്. ഉത്തര്‍ പ്രദേശില്‍ ദൃശ്യമാവുന്ന രാഷ്ട്രീയ ആവിഷ്‌ക്കാരം അതാണ്. കക്ഷി രാഷ്ട്രീയത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന തരത്തില്‍ സംഭവിക്കുന്ന ഈ കൂടിക്കലരല്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള മുഖ്യധാര കക്ഷികള്‍ ഏറിയും കുറഞ്ഞും പങ്കു വെയ്ക്കുന്നു. ഹാത്തരസില്‍ സംഭവിച്ചത് ഇന്ത്യയുടെ ജോര്‍ജ് ഫ്‌ളോയിഡ് നിമിഷമാണെന്ന യോഗേന്ദ്ര യാദവിന്റെ നിരീക്ഷണം മുഖ്യധാരയില്‍ വലിയ ചലനം സൃഷ്ടിക്കാതെ പോയതിന്റെ കാരണം അതാണ്.
‘ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്’ എന്ന വിലയിരുത്തലിനെ അനുസ്മരിപ്പിക്കുന്ന മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ചട്ടപ്പടി പ്രതികരണങ്ങളുടെ നിര്‍ജ്ജീവതയെ മറികടക്കാന്‍ സഹായിക്കുന്നു എന്നതാണ് ഭാരത് സമാചാര്‍ ന്യൂസിലെയും, എബിപി ന്യൂസിലെയും വനിത റിപോര്‍ടര്‍മാര്‍ നടത്തിയ പ്രവര്‍ത്തിയുടെ മഹത്വം. എല്ലാം അടച്ചുറപ്പാക്കി ഭദ്രമെന്നു കരുതിയ പൊലീസ് വലയം ഭേദിയ്ക്കുവാന്‍ അവര്‍ പ്രകടിപ്പിച്ച ഊര്‍ജ്ജസ്വലതയുടെ ഒരംശമെങ്കിലും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികള്‍ വിജയിക്കുന്നപക്ഷം ഹാത്തരസ് അവസാനത്തിന്റെ ആരംഭം കുറിയ്ക്കുമെന്ന് പറയാനാവും.