എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം, ആലുവ, കീഴ്മാട് എന്നിവിടങ്ങളിൽ അതീവ ജാഗ്രതാ നടപടികൾ ഏർപ്പെടുത്തി.
സമ്പർക്ക ബാധിതരായ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ആശങ്കയിലാണ് എറണാകുളം ജില്ല. നിലവിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 500 കടന്നപ്പോൾ 171 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ഇന്നലെ രോഗം പിടിപെട്ട 50 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചെല്ലാനം പ്രദേശം മാത്രം കേന്ദ്രീകരിച്ച് 18 സമ്പർക്ക കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അതിതീവ്ര വ്യാപന മേഖലയിൽ ഉൾപ്പെടുത്തി ചെല്ലാനത്ത് ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരും. ചെല്ലാനത്ത് 33 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്.
ആലുവ, കീഴ്മാട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അതി ജാഗ്രതാ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. കമാൻഡോകളെ അടക്കം വിന്യസിച്ചാണ് രോഗബാധ മേഖലകളിലെ നിയന്ത്രണം. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്നതും ജില്ലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും ജാഗ്രത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.