കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം.
ജില്ലയിലെ സാഹചര്യം നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും ആശങ്ക ഒഴിയുന്നില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. കൊച്ചിയില്‍ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സാഹചര്യം സങ്കീര്‍ണമാകുമെന്ന് മേയര്‍ സൗമിനി ജെയ്ന്‍ മുന്നറിയിപ്പ് നല്‍കി. ആലുവയിലും ചെല്ലാനത്തുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവര്‍ കൂടിവരുന്നത്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. ആലുവയിലെ 15 വാര്‍ഡുകള്‍ നിയന്ത്രണ മേഖലയാക്കിയതോടെ നഗരം പൂര്‍ണമായും അടച്ചു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ മേഖലയായ ചെല്ലാനം പഞ്ചായത്തില്‍ അതിവേഗ വ്യാപനത്തിന്‍റെ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളിലെ മുതിർന്ന പൗരന്മാർ ഉൾപ്പടെ ഹൈറിസ്ക് വിഭാഗത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. മൊബൈല്‍ യൂണിറ്റുകള്‍ വഴി സ്രവം ശേഖരിക്കും. ആവശ്യമെങ്കില്‍ ആന്‍റീജന്‍ പരിശോധന നടത്തുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേസമയം കൊച്ചി നഗരത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുറവാണ്. സ്വകാര്യ ഏജൻസിയുമായി സഹകരിച്ച് നഗരത്തിലെ നിയന്ത്രിത മേഖലകൾ നഗസഭ അണുവിമുക്തമാക്കി. എറണാകുളം എസ്ആർവി സ്കൂളിലെ പ്ലസ് ടു മൂല്യനിർണയത്തിൽ പങ്കെടുത്ത കെമിസ്ട്രി അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 18 അധ്യാപകര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.












