ദുബായ്: ചെറുകിട-ഇടത്തരം മേഖലയ്ക്ക് വന്‍ ഇളവുകളുമായി 150 കോടിയുടെ ഉത്തേജക പദ്ധതി പ്രഖ്യാപിച്ച് ദുബായ്. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
ദുബായിയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നത് ചെറുകിട-ഇടത്തരം മേഖലയാണെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ദുബായിലെ 99% കമ്പനികളും ഈ മേഖലയിലാണ്.
ഇതോടെ കോവിഡ് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ വാണിജ്യ-വ്യവസായ മേഖലയെ പ്രാപ്തമാക്കാന്‍ ആകെ 630 കോടിയുടെ പദ്ധതികളാണ് ദുബായ് പ്രഖ്യാപിച്ചത്. നേരത്തെ രണ്ട് ഉത്തേജക പദ്ധതികള്‍ ദുബായ് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
വാണിജ്യ-വ്യവസായ മേഖലയ്ക്ക് ഫീസ് ഇനത്തില്‍ നല്‍കിയ 2.5ശതമാനം ഇളവ് തുടര്‍ന്നും നല്‍കാനാണ് തീരുമാനം. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ ഇളവുകള്‍ അനുവദിക്കുകയും നയത്തിപ്പ് ചെലവ് കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. രജിസ്ട്രേഷനുമായ ബന്ധപ്പെട്ട പിഴയനത്തിൽ സ്ഥാപനങ്ങൾ നൽകേണ്ട തുക പൂർണമായി ഒഴിവാക്കാനും തീരുമാനമായി.
ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവയ്ക്കുള്ള മുനിസിപ്പാലിറ്റി നികുതി, ടൂറിസം ദിര്‍ഹം എന്നിവയില്‍ ഈ വര്‍ഷം അവസാനം വരെ 50 ശതമാനം ഇളവുകള്‍ അനുവദിക്കും. സ്വകാര്യ വിദ്യാലയങ്ങൾക്ക് ലൈസൻസ് സൗജന്യമായി പുതുക്കാം. പിഴ പൂർണമായും ഒഴിവാക്കുമെന്നും അധികൃതര്‍ അറയിച്ചു.