കെ.പി സേതുനാഥ്
കോവിഡ്19-ന് കാരണമായ വൈറസ് തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് സംശയം. പ്രശസ്‌ത ശാസ്‌ത്ര പ്രസിദ്ധീകരണമായ നേച്ചറില്‍ സെപ്‌തംബര്‍ 15-ന് പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ന്യൂറോളജിക്കല്‍ ആയ പ്രശ്നങ്ങള്‍ കോവിഡ് മൂലമുണ്ടാകുന്നതിനുള്ള സാധ്യതകളെപ്പറ്റി മുന്നറിയിപ്പു നല്‍കിയത്. 50-വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ തന്റെ വീട്ടില്‍ സിംഹങ്ങളെയും, കുരങ്ങുകളെയും കാണുന്ന തരത്തിലുള്ള മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതും, ആക്രമണോത്സുകമായ പെരുമാറ്റം നടത്തിയതുമാണ് കോവിഡ് തലച്ചോറിനെ ബാധിക്കുന്ന തരത്തിലുള്ള വിഭ്രാന്തികള്‍ക്ക് ഇടയാക്കുമെന്ന ആദ്യസൂചനകള്‍ നല്‍കിയത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിലര്‍ ജ്വരബാധയുടെയും, പിച്ചും പോയും പറയുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടപ്പിച്ചിരുന്നു. കോവിഡ് രോഗിയുടെ തലച്ചോറിലെ ടിഷ്യുകളില്‍ നീര്‍ക്കെട്ടും, വീര്‍ക്കലും കണ്ടെത്തിയെന്ന ആദ്യ റിപോര്‍ട്ട് ജപ്പാനില്‍ ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. തലച്ചോറിലെ ന്യൂറോണ്‍സിനെ പരിരക്ഷിക്കുന്ന മൈലണ്‍ എന്ന കൊഴുപ്പുള്ള പാട (കോടിംഗ്) ഇല്ലാതാവുന്ന ഒരു കോവിഡ് രോഗിയുടെ റിപോര്‍ട്ടും പിന്നീട് ലഭ്യമായി.
ന്യൂറോളജിക്കല്‍ ആയ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പേടിപ്പിക്കുന്ന നിലയില്‍ കാണപ്പെടുന്നു എന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോശാസ്‌ത്രജ്ഞനായ അലിസണ്‍ മ്യുയോട്രി അഭിപ്രായപ്പെടുന്നു. ഗവേഷകരുടെ മുന്നിലുള്ള ഏറ്റവും സുപ്രധാന ചോദ്യങ്ങള്‍ ഇവയാണ്.
എത്ര പേരിലാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായിട്ടുള്ളത് ?
ആര്‍ക്കാണ് ഇത്തരം ലക്ഷണങ്ങള്‍ വരാനുള്ള സാധ്യത?
എന്തുകൊണ്ടാണ് ഈ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്?
തലച്ചോറില്‍ അതിക്രമിച്ചു കയറി രോഗങ്ങള്‍ പരത്തുന്ന വൈറസുകളുടെ സാന്നിദ്ധ്യം പുതിയ കാര്യമല്ല. എന്നാല്‍ കോവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന് ഇത്തരത്തില്‍ അതിക്രമിച്ച് കയറുന്നതിനുള്ള ശേഷി എത്രത്തോളം ഉണ്ട് എന്നതാണ് ഗവേഷകര്‍ പ്രധാനമായും അന്വേഷിക്കുന്നത്. കോവിഡ് വൈറസ് തലച്ചോറില്‍ പ്രവേശിച്ച് രോഗത്തിന് ഇടയാക്കുന്നതിന്റെ ഫലമായി പ്രത്യക്ഷപ്പെടുന്നതാണോ ന്യൂറോളജിക്കല്‍ ആയ രോഗലക്ഷണങ്ങള്‍ എന്നു കണ്ടെത്തുന്നതിന് ഈ അന്വേഷണം നിര്‍ണ്ണായകമാണ്. വൈറസിനെ ചെറുക്കുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമയി ഈ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതകളും തീരെ തള്ളിക്കളയാവുന്നതല്ല. അക്കാര്യത്തിലും വ്യക്തത വരുത്തേണ്ടത് അത്യാവശമാണ്. ഏതായാലും കോവിഡുമായി ബന്ധപ്പെട്ട ന്യൂറോളിക്കല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗികളുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നതിന്റെ തിരക്കിലാണ് ഈതുമായി ബന്ധപ്പെട്ട ഗവേഷകരും, ശാസ്‌ത്രജ്ഞരും, ഭിഷഗ്വരന്മാരും.