വിദേശ മരുന്നുകമ്പനികള്‍ ഇന്ത്യയില്‍ കോവിഡ് മരുന്നുകളുടെ വിലകൂട്ടല്‍ തടയാന്‍ പേറ്റന്റ് നിയമം ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത്. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നാണ് റെംഡെസിവിര്‍. അമേരിക്കയിലെ ജിലിയാഡ് കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉല്പാദകരും. ഇന്ത്യയില്‍ നാലുകമ്പനികള്‍ക്ക് ഈ മരുന്നുല്പാദിപ്പിക്കാനുള്ള ലൈസന്‍സ് ജിലിയാഡ് നല്‍കിയിട്ടുണ്ട്. മൂന്നു കമ്പനികള്‍ വ്യത്യസ്ഥ വിലകളിലായാണ് മരുന്ന് വില്‍ക്കുന്നത് ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടി.
വിവിധ കമ്പനികളുടെ മരുന്നു വില കണക്കാക്കിയാല്‍ അഞ്ചു ദിവസത്തെ കോഴ്സിന് 16,800 മുതല്‍ 32,000 രൂപയോ പത്തു ദിവസത്തെ കോഴ്സിന് 30,800 രൂപ മുതല്‍ 59,000 രൂപ വരെയോ ചെലവിടേണ്ടിവരും. റെംഡെസിവിര്‍ നൂറ് മിലിറ്ററിന്റെ ഒരു ആംപ്യൂള്‍ ഉല്പാദിപ്പിക്കാന്‍ ഗിലിയാഡ് കമ്പനിക്ക് കേവലം 100 രൂപ മാത്രമാണ് ചെലവാക്കേണ്ടിവരുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ നിന്നും വന്‍തുക റോയല്‍റ്റിയായി വാങ്ങുന്നതു മൂലമാണ് വില കുറയ്ക്കാന്‍ കഴിയാതെ വരുന്നത്.ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള മരുന്നു പോലും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ബുദ്ധിമുട്ടേണ്ടിവരും.
ധാരാളം പേര്‍ പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളില്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിണ്ടിവരുന്നതുകൊണ്ട് സാധാരണക്കാര്‍ക്ക് ചികിത്സ അപ്രാപ്യമാകും. മരണനിരക്ക് വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 92 ാം നിര്‍ബന്ധിത ലൈസന്‍സിംഗ് വകുപ്പ് പ്രയോ ഗിച്ച് റെംഡെസിവിര്‍ കുറഞ്ഞ വിലയ്ക്ക് ഉല്പാദിപ്പിക്കാന്‍ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നല്‍കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.