തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തും. ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതാണ് കേരളത്തില്‍ മാത്രം കോവിഡ് സാഹചര്യം രൂക്ഷമാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.
കേരളത്തിലെ സ്ഥിതി ആശങ്കാജനകമെന്ന് വിദഗ്ധര്‍ പറയുന്നു. ഒന്‍പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. രാജ്യത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗപ്പകര്‍ച്ച കുത്തനെ കുറയുമ്പോഴാണ് കേരളത്തില്‍ സ്ഥിതി ഗുരുതരമാകുന്നത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധനയുടെ ആരോഗ്യ അനുപാതം 40% ആക്കി ഉയര്‍ത്തണം. കോവിഡ് രോഗലക്ഷണങ്ങളുള്ള എല്ലാ പ്രൈമറി കോണ്‍ടാക്റ്റുകളേയും ആര്‍ടിപിസിആര്‍ ഉപയോഗിച്ച് മാത്രമായിരിക്കണം ഇനി പരിശോധിക്കേണ്ടത്. ജലദോഷം, പനി , ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ശക്തമായ ലക്ഷണങ്ങളുള്ള രോഗികള്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഇത്തരം കോവിഡ് ലക്ഷണങ്ങളുമായി വരുന്ന എല്ലാവര്‍ക്കും ഇനി മുതല്‍ ആന്റിജന്‍, ട്രൂനാറ്റ് ടെസ്റ്റുകള്‍ക്ക് പകരം ആര്‍ടിപിസിആര്‍ ടെസ്റ്റാണ് നടത്തുക.
രോഗലക്ഷണമുള്ള രോഗികളുടെ പ്രാഥമിക പരിശോധനയ്ക്കായി മാത്രം ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്കണമെന്നും കൂടാതെ ആന്റിജന്‍ പരിശോധന നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷണമില്ലാത്ത ആളുകളെ പരിശോധിക്കുന്നതിന് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിക്കരുതെന്നും പുതിയ മാര്‍ഗ്ഗനിര്‍ദേത്തില്‍ പറയുന്നു.
ലക്ഷണം ഇല്ലാത്ത വ്യക്തികളെ (യാത്രക്കാര്‍ ഉള്‍പ്പെടെ) പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അതിനും ആര്‍ടിപിസിആര്‍ ടെസ്റ്റിനെ തന്നെ ആശ്രയിക്കണം. നിലവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് പത്ത് ദിവസം കഴിഞ്ഞ് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നുണ്ട്. ഈ രീതി തന്നെ ഇനിയും തുടരാനാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.