തിരുവനന്തപുരം: സംസ്ഥാനത്ത് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട്-23 ആലപ്പുഴ-21, കോട്ടയം-18, കൊല്ലം-16, മലപ്പുറം-16 കണ്ണൂര്‍-13, എറണാകുളം-9, തിരുവനന്തപുരം-7, തൃശൂര്‍-7, കോഴിക്കോട്-7, വയനാട്-5, പത്തനംതിട്ട-4, ഇടുക്കി-2, കാസര്‍ഗോഡ്-2 പേര്‍ക്കാണ് കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം ബാധിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.
11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചു. തിരുവനന്തപുരത്ത് അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 65 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയത് 2006 പേര്‍. നിലവില്‍ 1846 പേര്‍ ചികിത്സയിലാണ്. 1,63,944 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.എറണാകുളത്തെ ആമ്പല്ലൂര്‍,ആലപ്പുഴയിലെ പുന്നപ്ര സൗത്ത് എന്നിവ പുതിയ ഹോട്‌സ്‌പോട്ടുകളായി.
കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സി.ഐ.എസ്.എഫുകാരും 3 ആര്‍മി ഡി.എസ്.സി. ക്യാന്റീന്‍ സ്റ്റാഫുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരില്‍ 2 പേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ – 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. മഹാരാഷ്ട്ര – 15, ഡല്‍ഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കര്‍ണാടക- 2, ഉത്തര്‍പ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീര്‍- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഓഗസ്റ്റ് മാസത്തോടെ കൂടുതല്‍ രോഗികള്‍ ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. കോവിഡ് രോഗികളുടെ എണ്ണമനുസരിച്ച് ചികിത്സാ സൗകര്യത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനായി പ്ലാന്‍ എ, ബി, സി തയ്യാറാക്കിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
പ്ലാന്‍ എ പ്രകാരം പതിനാല് ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8,537 കിടക്കകള്‍,872 ഐസിയു കിടക്കകള്‍, 482 വെന്റിലേറ്ററുകള്‍ എന്നിവ തയ്യാറാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതല്‍ കിടക്കകള്‍ ഉപയോഗിക്കും.
അതേസമയം, പൊതുജനങ്ങളുടെ മാസ്ക്ക് ഉപയോഗത്തെ സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദേശം നല്‍കുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. ജീര്‍ണിക്കാത്ത മാസ്ക്കുകൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കും. ഇത്തരത്തിലുളള മാസ്ക്കുകള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഏത് തരം മാസ്ക്ക് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കണമെന്നാണ് കമ്മീഷന്‍റെ ആവശ്യം. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഒരിക്കൽ ഉപയോഗിച്ച് കളയാവുന്ന മാസ്ക്കുകൾ ഉപയോഗ ശേഷം ഗൃഹമാലിന്യങ്ങൾക്കൊപ്പം വലിച്ചെറിയുന്നവരുണ്ട്. ഇത് തെരുവുനായകൾ കടിച്ച് രോഗ പകർച്ചക്ക് കാരണമാകും. ഒരിക്കൽ ഉപയോഗിക്കേണ്ട മാസ്ക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം മാസ്ക്കുകൾ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നത് കാരണം ആവശ്യക്കാർ ഏറെയാണ്. കഴുകി ഉപയോഗിക്കുന്ന മാസ്ക്കുകൾക്ക് കൂടിയ വില നൽകേണ്ടി വരുന്നതിനാൽ ആവശ്യക്കാർ കുറവാണ്. ജീർണിക്കാത്ത തരത്തിലുള്ള മാസ്ക്കുകൾ നിരോധിക്കണം. ആവർത്തിച്ച് ഉപയോഗിക്കാവുന്ന മാസ്ക്കുകളുടെ വില കുറച്ചു വിൽക്കണമെന്ന ആവശ്യത്തിലും സർക്കാർ റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വഴുതയ്ക്കാട് അജിത് കുമാർ നൽകിയ പരാതിയിലാണ് നടപടി.