സുധീർ നാഥ്
നമുക്ക് കോവിഡിനൊപ്പം ജീവിക്കാം എന്ന് ആദ്യം പറഞ്ഞത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ്. വാക്സിൻ കണ്ടെത്താൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും, അതിനാൽ ലോക് ഡൗൺ അസാധ്യമാണെന്നും അദ്ദേഹം ഏപ്രിൽ മാസം പറഞ്ഞിരുന്നു. നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ഏപ്രിൽ മാസം അവസാനത്തോടുകൂടി ഡൽഹി സർക്കാർ നടപ്പിലാക്കിയത്. ഇതിന്‍റെ ഫലമായി ഡൽഹിയിൽ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ ഇടപെടുകയും പുതിയ താത്കാലിക ആശുപത്രി തുടങ്ങുകയും ചെയ്തത്. ഇപ്പോൾ രോഗികളുടെ എണ്ണം ഒരു ദിവസം 1500 എത്തിനിൽക്കുകയാണ്. ദിനംപ്രതി 3500 ന് മുകളിൽ വരെ പോയിരുന്ന ഒരു സാഹചര്യം ഡൽഹിയിൽ ഉണ്ടായിരുന്നു. ഡൽഹിയിൽ പുതുതായി ആരംഭിക്കാൻ തീരുമാനിച്ച താത്കാലക ആശുപത്രികളുടെ നിർമ്മാണം തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്. നിലവിൽ തയ്യാറാക്കിയ താൽക്കാലിക ആശുപത്രികളിൽ പകുതിയിലേറെ രോഗികൾ ഇല്ലാതെ കാലിയായി കിടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിയിലെ കോവിഡിന്‍റെ അവസ്ഥകളെക്കുറിച്ച് സുഹൃത്തുക്കൾ പലപ്പോഴും വിളിക്കുകയുണ്ടായി. നമ്മുടെ നാട്ടിൽ ചിക്കൻപോക്സ് വന്നാൽ എങ്ങനെയാണ് അതിനെ പ്രതിരോധിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. ചിക്കൻപോക്സ് വന്ന വ്യക്തിയെ ഒരു മുറിയിൽ ക്വാറന്‍റൈന്‍ ചെയ്യിക്കുകയും, അവരുമായുള്ള സമ്പർക്കം വളരെ കുറയ്ക്കുകയും ചെയ്യുന്ന ഒരു രീതിയാണ് നമ്മളെല്ലാം പിന്തുടർന്നിരുന്നത്. ചിക്കൻപോക്സ് വന്ന രോഗിക്ക് വസ്ത്രങ്ങളും അതുപോലെതന്നെ പാത്രങ്ങൾ മറ്റു കാര്യങ്ങൾ വളരെ ശ്രദ്ധയോടെയാണ് നമ്മൾ കൈകാര്യം ചെയ്തിരുന്നത്. ഏതാണ്ട് അതേ പോലെ തന്നെയാണ് ഡൽഹിയിൽ ജനങ്ങൾ ഇപ്പോൾ കോവിഡിനെ കാണുന്നതും. ആദ്യം ജനങ്ങളെ കോവിഡ് വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി അതല്ല, സൂക്ഷിച്ചാൽ വളരെ നിസാരമായി പ്രതിരോധിക്കാൻ കഴിയും എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു എന്നുവേണം കരുതാൻ.
ഡൽഹിയിൽ ഞങ്ങൾ താമസിക്കുന്ന കോളനിയിലെ റസിഡൻസ് വെൽഫെയർ അസോസിയേഷന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാ ദിവസവും ഒരാളെങ്കിലും സ്വയം പ്രഖ്യാപിക്കുന്നു. ഞാൻ ഇത്രാം നമ്പർ ഫ്ലാറ്റിലെ താമസക്കാരനാണ്. എനിക്ക് കോവിഡ് പോസിറ്റീവ് ഫലം വന്നിരിക്കുന്നു, ഞാൻ വീട്ടിൽ ക്വാറന്‍റൈനിലാണ്, എന്നെ സന്ദർശിക്കുന്നത് ഒഴിവാക്കുക. സമാനമായ പ്രഖ്യാപനം തന്നെയാണ് അമിതാഭ് ബച്ചനും കഴിഞ്ഞ ദിവസം നടത്തിയത്.
ഡൽഹിയിലെ ജനങ്ങൾ എങ്ങനെയാണ് കോവിഡിനെ നേരിടേണ്ടത് എന്ന് പഠിച്ചതായാണ് മനസ്സിലാക്കുവാൻ സാധിച്ചത്. ഡൽഹിയിലെ റോഡുകളിൽ ബസ്സുകൾ ഉണ്ട്. ബസ്സിൽ പഴയതുപോലെ ആളുകൾ കയറുന്നതായി കാണുന്നില്ല. ഡൽഹിയിൽ പ്രതിഷേധങ്ങൾ ഉണ്ട്, പക്ഷേ കേരളത്തിൽ നടക്കുന്നതു പോലുള്ള പ്രതിഷേധങ്ങൾ ഇല്ല. കോവിഡ് എങ്ങനെ പടരും എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണ ഡൽഹിയിലെ ജനങ്ങൾക്ക് വന്നു കഴിഞ്ഞിരിക്കുന്നു. അതൊക്കെ കൊണ്ടു തന്നെയാണ് ഇപ്പോൾ ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുറയുന്നത്.
ഭൂമിശാസ്ത്രപരമായി ബോംബെയിലെ ധാരാവി പോലെ അല്ലെങ്കിൽ പോലും ഒട്ടേറെ ചെറിയ ചെറിയ കോളനികളിൽ തിങ്ങി നിറഞ്ഞ് ജീവിക്കുന്ന ജനങ്ങൾ ഡൽഹിയിൽ ധാരാളമായി കാണാം. ഡൽഹിയിൽ ജുഗ്ഗികളും ഉണ്ട്. ഇവിടങ്ങളിലെല്ലാം കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചു. മഹാ നഗരങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. കേരളത്തിലെ ജനങ്ങൾ സാമൂഹ്യ വ്യാപനം തടയുന്നതിന് സ്വയം തീരുമാനിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കൊണ്ടോ, മികച്ച ആരോഗ്യ രംഗത്തെ പശ്ചാത്തലവും അത് തടുക്കാൻ പ്രാപ്തമല്ല എന്നത് ജനങ്ങൾ തിരിച്ചറിയണം.