എന്‍. അശോകന്‍
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്

കഴിഞ്ഞ പതിനൊന്ന് മാസക്കാലമായി ലോകമെങ്ങും ആഞ്ഞടിക്കുകയാണ് കോവിഡ്-19. മഹാമാരിക്കിടയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പാണ് ബീഹാറില്‍ തുടങ്ങിയിരിക്കുന്നത്. കോവിഡ് വ്യാപകമായി പടരുന്നതിനിടയില്‍ ലോകമെങ്ങുമുള്ള ഭരണകൂടങ്ങള്‍ ജനജീവിതത്തിന് മേല്‍ ഏകാധിപത്യത്തിന്റെ ഇരുമ്പു മുഷ്ടി പ്രയോഗിച്ചിരിക്കയാണ്. വോട്ടിംഗ് എങ്ങനെ നടക്കണമെന്നും ജനങ്ങള്‍ കൂട്ടടരുതെന്നും തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ബീഹാറിലെ ജനങ്ങള്‍ അത് വകവെക്കുന്നില്ല. പ്രതിപക്ഷ മഹാ മുന്നണിയുടെ നേതാവായ തേജസ്വി യാദവിന്റെ യോഗങ്ങള്‍ ജനമഹാസാഗരങ്ങളായപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ചു പ്രസംഗിക്കുന്ന യോഗങ്ങളില്‍ ഒരനക്കമുണ്ടാക്കേണ്ടത് ഭരണപക്ഷത്തിന്റെ അത്യാവശ്യമായി.
മണ്ഠല്‍ രാഷ്ട്രീയ കാറ്റ് സൃഷ്ടിച്ച ഭരണാധികാരികളില്‍ ഇന്ന് അധികാരത്തില്‍ ബാക്കിയുള്ള ഏക രാഷ്ട്രീയ നേതാവ് ആയ നിതിഷ്‌കുമാര്‍ ഒരു തവണ കൂടി അധികാരം നേടാന്‍ ബീഹാറിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ശ്വാസം മുട്ടുകയാണ്. രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ച് നിറം മാറി അധികാര പക്ഷത്ത് നിതാന്തമായി തുടര്‍ന്ന, ഈയിടെ അന്തരിച്ച രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ പ്രയോഗിച്ച രാഷ്ട്രീയ തന്ത്രം നിതിഷ്‌കുമാറിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ബീഹാറില്‍ നിതിഷ്‌കുമാറിന്റെ സ്ഥാനാത്ഥികളെ തോല്‍പ്പിക്കുകയും ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയും ചെയ്യും എന്നതാണ് വിചിത്രമായ തന്ത്രം…!

സുശാസന്‍ (സല്‍ഭരണം) എന്ന രാഷ്ട്രീയ ബ്രാന്‍ഡിങ്ങിലൂടെയാണ് നിതിഷ് കഴിഞ്ഞ 15 വര്‍ഷക്കാലം തുടര്‍ച്ചയായി ബീഹാര്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യനായി നിലനിന്നത്. ഇന്നിപ്പോള്‍ കടുത്ത സാമ്പത്തിക തളര്‍ച്ചയുടേയും കോവിഡ് മഹാമാരിയുടേയും പ്രഹരം അദ്ദേഹത്തിന്റെ കസേരക്ക് ഭാരമായിരിക്കുന്ന അവസരത്തിലാണ് തെരഞ്ഞെടുപ്പ്. ഇനിയൊരു അവസരം കൂടി എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ചോദ്യം ചെയ്യപ്പെടുകയുമാണ്.
സ്വതവേ സൗമ്യമായി മാത്രം ജനങ്ങളുമായി ഇടപഴകുന്ന നിതിഷ്‌കുമാറിന് കഴിഞ്ഞ ദിവസം ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ തന്റെ സൗമ്യ സമീപനം കൈവിട്ടു പോയി. ആര്‍. ജെ. ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ് പ്രതാപ് സിംഗിന്റെ ഭാര്യാ പിതാവ് ചന്ദ്രികാറായിയുടെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുമ്പോഴാണ് സംഭവം. ജനക്കൂട്ടത്തില്‍ നിന്നു ലാലു പ്രസാദ് സിന്ദാബാദ് എന്ന് അപ്രതീക്ഷിതമായി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിതിഷിന് നിയന്ത്രണം വിട്ടു. ‘വേട്ടു തരുന്നില്ലെങ്കില്‍ വേണ്ട. ഞങ്ങളുടെ യോഗത്തില്‍ വന്നു ബഹളമുണ്ടാക്കരുത്. ഉടനെ സ്ഥലം വിട്ടു പോകണം’. ഇത് ഒരു സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയായി വാണ നിതിഷിന്റെ കാലിനടിയില്‍ മണ്ണുനീങ്ങുന്നു. അല്ലെങ്കില്‍ മുഖ്യമന്ത്രിയും സ്ഥാനാര്‍ത്ഥിയും സംസാരിക്കുന്ന ഒരു വലിയ തെരഞ്ഞെടുപ്പ് റാലിക്ക് നടുവില്‍ ഒരു ചെറിയ സംഘം വന്നു എതിര്‍ മുദ്രാവാക്യം വിളിക്കാന്‍ ധൈര്യപ്പെടുകയില്ലല്ലോ…?
#Breaking | Watch: Bihar CM @NitishKumar says ‘halla mat karo’ when crowd chants ‘Lalu zindabad’ during an election rally held by Nitish Kumar.
Prashant with details. | #Nov10WithTimesNow pic.twitter.com/1N2XfikRGt
— TIMES NOW (@TimesNow) October 21, 2020
കാലിടറുന്ന നിതീഷ്
മുന്‍ തെരഞ്ഞെടുപ്പുകളില്‍ ബീഹാറില്‍ അനിഷേധ്യനായി നിറഞ്ഞുനിന്ന നേതാവാണ് നിതിഷ്. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിലും 2010 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയെ ബീഹാറില്‍ എന്‍.ഡി.എ. വേദികളില്‍ പോലും പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്ന പ്രതാപമായിരുന്നു നിതിഷിനുണ്ടായിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യം അനിവാര്യമായ നിലയിലാണ് നിതീഷ്. പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടുന്നതിന് അറച്ചു നിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ അത് ഒരു അലങ്കാരവും അത്യാവശ്യവുമായാണ് കരുതുന്നത്. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലികളില്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്നത് ആഘോഷിക്കുകയാണ് തെരഞ്ഞെടുപ്പു ദ്യശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമ ക്യാമറകള്‍. എന്‍.ഡി.എയില്‍ ജെ.ഡി.യു. പ്രമുഖ ഘടക കക്ഷിയായിട്ടും നിതിഷ് നേരത്തെ മോദിയെ ബീഹാറിന് പുറത്തുനിര്‍ത്തിയത് തന്റെ മതേതര പ്രതിഛായ ഉയര്‍ത്താനായിരുന്നു. ജെ.ഡി.യു. അംഗങ്ങളെ കേന്ദ്ര മന്ത്രിസഭയില്‍ ചേരാന്‍ അനുവദിക്കാതെ ആ പ്രതിഛായ ഒന്നുകൂടി ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പു വേദിയില്‍ മോദിയാട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്നുവരെയും വാരിപ്പിടിച്ചു നിര്‍ത്തിയ മതേതര വോട്ട് കൂടെ നില്‍ക്കുമോ…? വോട്ടുകള്‍ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കപ്പുറത്ത് നിതിഷിനെ ചോദ്യം ചെയ്യുന്ന ഒരു പ്രധാന ഘടകമാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിനെതിരെ സ്വാഭാവികമായി ഉണ്ടാകാവുന്ന വികാരം.
കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലത്ത് നിതിഷ് ബീഹാറില്‍ കാര്യമായ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ വളര്‍ച്ച സൂചനകളില്‍ ഏറ്റവും താഴെ കിടന്ന ബീഹാര്‍ പല മേഖലകളിലും രാജ്യത്തെ ശരാശരിയോടൊപ്പമോ, അതിന് മുകളിലോ എത്തിയിട്ടുണ്ട്. അതിനേക്കാളേറെ സദ്ഭരണം എന്ന പ്രതിച്ഛായയും ഉണ്ട്. നല്ല റോഡുകള്‍, വൈദ്യുതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ എടുത്തു കാണിക്കാവുന്ന നേട്ടം അദ്ദേഹത്തിന് അവകാശപ്പെടാം. പക്ഷെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചതായി പരക്കെ പരാതിയുണ്ട്. കോവിഡും സാമ്പത്തിക തളര്‍ച്ചയും ഈ പ്രശ്‌നത്തെ ഒന്നു കൂടി വലുതാക്കി. കോവിഡിനെ നേരിടാന്‍ സ്വീകരിച്ച ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശനമായ നടപടികള്‍ തൊഴിലില്ലായ്മയും വളര്‍ത്തി എന്നാണ് ആരോപണം. മറ്റു സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയ താഴേക്കിടയിലെ തൊഴിലാളികള്‍ തിരിച്ചു വന്നപ്പോള്‍ അവരെ അവഗണിച്ചു എന്നു കടുത്ത പരാതിയുണ്ട്. തിരിച്ചു പോകാന്‍ കഴിയാതെ പോയവര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിതീഷിനെതിരെ തിരിഞ്ഞു നില്കുകയാണ്. യുപിയില്‍ നിന്നുള്ള തൊഴിലാളികളെ തിരിച്ചു കൊണ്ടുവരാന്‍ ബസ്സുകള്‍ അയക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് ബീഹാറി തൊഴിലാളികളെ തിരിച്ചു കൊണ്ടു വരാന്‍ നിതിഷ് ശ്രമിച്ചില്ല എന്നാണ് അവര്‍ ചോദിക്കുന്നത്. ബീഹാറില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ചെന്ന കുടിയേറ്റ തൊഴിലാളികള്‍ 40 ലക്ഷലത്താളം വരുമെന്നാണ് കണക്ക്.
മദ്യനിരോധനം വളരെ ശക്തമായി നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍. തന്റെ ഭരണ നേട്ടങ്ങളില്‍ വലിയ അഭിമാനമായി നിതിഷ് ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് മദ്യനിരോധനം. പക്ഷെ ഫലത്തില്‍ വ്യാജമദ്യം ഈ നിരോധനത്തെ നിഷ്ഫലമാക്കുകയാണ്. മദ്യം ആവശ്യമുള്ളവര്‍ക്കു വ്യാജമദ്യം വീട്ടില്‍ കിട്ടും. വ്യാജമദ്യ മാഫിയ ഭരണ സംവിധാനത്തിന്റെ അഴിമതിയില്‍ തഴച്ചു വളരുകയാണ്.
ചിരാഗ് പസ്വാന്റെ തന്ത്രം ബിജെപിയുടെ പിന്തുണയോടെ…?
ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) വലിയ പാര്‍ട്ടി ഒന്നുമല്ലെങ്കിലും ചാണക്യനായ രാം വിലാസ് പാസ്വാന്റെ പുത്രന്‍ ചിരാഗ് പാസ്വാന്‍ പ്രയാഗിച്ച രാഷ്ട്രീയ തന്ത്രം നിതിഷ്‌കുമാറും ബിജെപിയും തമ്മില്‍ വിശ്വാസക്കുറവ് ഉണ്ടാക്കാന്‍ പോന്നതായി. ബീഹാറില്‍ നിതിഷ് കുമാറിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതിതോടൊപ്പം ബീഹാറിലും കേന്ദ്രത്തിലും തങ്ങളുടെ പാര്‍ട്ടി ബി.ജ.പിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഒപ്പം നില്‍ക്കുമെന്നാണ് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ച നിലപാട്. നിതിഷ്‌കുമാറിന്റെ ജെ.ഡി.യു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അവരെ തോല്ലിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബി.ജെ.പിയുടെ സ്ഥാനാത്ഥികള്‍ക്കെതിരെ എല്‍.ജെ.പി. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയില്ല എന്നദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം നിതിഷിനെ തള്ളി തങ്ങളും ബി.ജെ.പിയും ചേര്‍ന്ന് ഗവണ്‍മെന്റുണ്ടാക്കും എന്നാണ് ചിരാഗ് ശക്തമായി പ്രചാരണമുയത്തിയത്. ചിരാഗ് പാസ്വാന്റെ ഈ നിലപാടിനെ നിരീക്ഷകര്‍ വ്യാഖ്യാനിച്ചത് ഇതൊരു ബി.ജെ.പി. തന്ത്രമായിട്ടാണ്. നിതിഷുമായി ഒരേയൊരു സീറ്റിന്റെ കുറവില്‍ മത്സരിക്കുന്ന ബി.ജെ.പി. ചിരാഗ് പാസ്വാനെ ഉപയോഗിച്ച് നിതിഷിന്റെ സീറ്റുകള്‍ കുറക്കുകയും എന്‍.ഡി.എ ഭൂരിപക്ഷം നേടുമ്പാള്‍ മുഖ്യമന്ത്രിസ്ഥാനത്തിനുള്ള നിതിഷിന്റെ അവകാശ ശക്തി കുറക്കുകയും ചെയ്യുക എന്നതാണ്. ബീഹാറില്‍ എന്‍.ഡി.എക്കു പുറത്തു നില്‍ക്കുമ്പോഴും കേന്ദ്രത്തില്‍ അകത്തിരിക്കുമെന്ന ചിരാഗിന്റെ പ്രസ്താവനയിലെ സംശയം ദൂരീകരിക്കാന്‍ ഫലപ്രദമായ ഒരു വിശദീകരണവും ബി.ജെ.പിയുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലുള്ള നിതീഷിന്റെ ആശങ്ക ആസ്ഥാനത്തല്ല.
എല്‍.ജെ.പിയെ ഉപയോഗിച്ച് ജെ.ഡി.യു. എം.എല്‍.എമാരുടെ എണ്ണം കുറക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു എന്നു നിതിഷ് സംശയിച്ചാല്‍ പിന്നെയുണ്ടാകുന്ന അവസ്ഥയെന്താണ്…? ബി.ജെ.പിയുടെ വിജയം കുറക്കാന്‍ നിതിഷും കാലുവാരും. മുമ്പ് കേരളത്തിലെ കോണ്‍ഗ്രസ്സിനകത്തെ ആധിപത്യത്തിനു വേണ്ടി ഐ ഗ്രൂപ്പും എ ഗ്രൂപ്പും പരസ്പരം കാലുവാരിയപ്പോള്‍ ഇരു കൂട്ടും പരാജയപ്പെട്ടത് പോലുള്ള അനുഭവമാകും.
ചിരാഗ് പാസ്വാനോടുള്ള നിലപാടില്‍ വ്യക്തത വരുത്തണമെന്ന് നിതിഷ്‌കമാര്‍ ബി.ജെ.പിയോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ബീഹാറില്‍ മാറി നില്‍ക്കുന്ന ചിരാഗ് പാസ്വാന് കേന്ദ്രത്തില്‍ അകത്തിരിക്കാനാവില്ല എന്നാണ് നിതിഷ് ബി.ജെ.പിയോട് നിര്‍ദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിലെത്തിയാല്‍ പോലും ചിരാഗ് പാസ്വാന്റെ അവകാശ വാദത്തെ പറ്റി ഒന്നും മിണ്ടിയില്ല. ഇതില്‍ ജെ.ഡി.യു. തികച്ചും നിരാശരാണ്. എതായാലും ഒന്നാം ഘട്ടം വോട്ടിംഗ് പൂര്‍ത്തിയാകുമ്പോള്‍ പോലും ബീഹാറിലെ എന്‍.ഡി.എ സഖ്യം വിശ്വാസക്കുറവിന്റെ തടവറയിലാണ്.
എല്‍.ജെ.പിക്ക് അഞ്ച് മുതല്‍ എട്ട് ശതമാനം വരെ പല മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. ബി.ജെ.പിക്കെതിരെ മത്സരമില്ലെന്ന് ചിരാഗ് പാസ്വാന്‍ പ്രഖ്യാപിച്ചെങ്കിലും എല്‍.ജെ.പിയുടെ അഞ്ച് ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിയാണ് എതിരാളികള്‍. എങ്കിലും അവര്‍ക്കു മത്സരിക്കാതെ വയ്യ. ബീഹാറിലെ സഖ്യത്തില്‍ നിന്ന് എല്‍.ജെ.പി. അകലാന്‍ കാരണക്കാരനായ നിതിഷിനെ തോല്‍പ്പിക്കാന്‍ സ്വന്തം വോട്ടുകള്‍ അവര്‍ എതിര്‍ പക്ഷത്തേക്ക് മറിച്ചാലും അത്ഭുതപ്പെടാനില്ല. സീറ്റുകളുടെ കാര്യത്തിലാണ് എല്‍.ജെ.പി. ഇടഞ്ഞത്. ഇരു മുന്നണികളും തമ്മില്‍ 5000 താഴെ മാത്രം വോട്ടുവ്യത്യാസമുള്ള 70 മണ്ഡലങ്ങള്‍ ഉണ്ട്. ഇവിടെയായിരിക്കും എല്‍.ജെ.പി. കളിക്കാന്‍ പോകുന്നത്. പല ബി.ജെ.പി. മണ്ഡലങ്ങളിലും എല്‍.ജെ.പി. വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ജെ.ഡി.യുവിനെ ചൊടിപ്പിക്കുന്നു. വിശ്വാസക്കുറവ് കൂടാന്‍ പിന്നെന്തു വേണം…?
മഹാഗഡ്ബന്ധന്റെ ഭാവി
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ മഹാഗഡ്ബന്ധന്‍ തേജസ്വി യാദവിന്റെ നേതൃത്വത്തെ ചെല്ലി ആശയക്കുഴപ്പത്തില്‍ ആയിരുന്നു. 2015 ലെ മഹാഗസ്ബന്ധനില്‍ ഉണ്ടായിരുന്ന ഉപേദ്ര കൂശവാഹയാണ് തേജസ്വിയുടെ നേതൃത്വം സ്വീകരിക്കാനാവില്ല എന്ന നിലയില്‍ ശബ്ദമുയര്‍ത്തിയത്. അപക്വമതിയായ ചെറുപ്പക്കാരന് മുന്നണിയെ ജയിപ്പിക്കാനാവില്ല എന്ന വാദമാണ് അദ്ദേഹമുയര്‍ത്തിയിരുന്നത്. അതു ശരിയാണല്ലോ എന്ന് കോണ്‍ഗ്രസ്സും സംശയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുമ്പാള്‍ പോലും മഹാഗഡ്ബന്ധന്‍ പ്രയാസമാണ് എന്ന സംശയം നിലനിലുകയായിരുന്നു. പക്ഷെ മഹാഗഡ്ബന്ധന്‍ ആശയത്തിന് ആവേശം പകര്‍ന്നത് എന്‍.ഡി.എയില്‍ പാസ്വാന്റെ പാര്‍ട്ടിയായ എല്‍.ജെ.പി. ഇടയുന്നു എന്ന് കണ്ടപ്പോഴാണ്.

തേജസ്വി യാദവിന്റെ പ്രചാരണ യോഗങ്ങളിലെ ജനക്കൂട്ടം മഹാഗഡ്ബന്ധനില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. തങ്ങള്‍ ജയിച്ചു വന്നാല്‍ 10 ലക്ഷം ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന ഫയലിലാണ് ആദ്യം ഒപ്പിടുക എന്നുള്ള തേജസ്വിയുടെ പ്രഖ്യാപനത്തെ തെരഞ്ഞെടുപ്പു റാലികളില്‍ ആരവത്തോടെയാണ് ജനങ്ങള്‍ എതിരേല്‍ക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ തേജസ്വി ഒരു താരമായി ഉയര്‍ന്നിരിക്കുന്നു. ഇതൊക്കെയാണെങ്കിലും നിതിഷ്‌കുമാറിനെ സഹായിക്കുന്ന ശക്തമായ ചില ഘടകങ്ങള്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ കണക്ക് ശാസ്ത്രത്തില്‍ ഉണ്ട്. ഒന്ന് ബിജെപിയെയും ജെ.ഡി.യുവിനെയും പിന്തുണക്കുന്ന സാമൂഹ്യ അടിത്തറയാണ്. ബി.ജെ.പിയുടെ അടിത്തറ മുന്നോക്ക ജാതിക്കാരും ഭൂമിഹാറും, യാദവരല്ലാത്ത പിന്നാക്കക്കാരും ആണ്. ജെ.ഡി.യുവിന്റെ അടിത്തറ മഹാദളിതും അതില്‍ പിന്നാക്ക സമുദായക്കാരും മറ്റു താഴ്ന്ന ജാതിക്കാരും ആണ്. ഈ രണ്ടു പാര്‍ട്ടികളുടെയും പിന്നില്‍ ഈ സമുദായങ്ങളെല്ലാം ചേര്‍ന്നതോടെ അവരാണ് ബീഹാറിലെ ഭൂരിപക്ഷം. ഇതിനെ മറികടക്കാന്‍ മറ്റാരു ശക്തമായ സാമൂഹ്യ ഗ്രൂപ്പിങ്ങ് രൂപപ്പെടണം. മറ്റൊന്ന്, നല്ലൊരു ഭാഗം ബീഹാറുകാര്‍ക്കും ഒമ്പതാം കാസ്സ് തോറ്റ തേജസ്വി യാദവിനെ വിദ്യാസമ്പന്നനും പരിചയ സമ്പന്നനുമായ നിതിഷ്‌കുമാറിന് പകരക്കാരനായി കാണാന്‍ പ്രയാസം ഉണ്ട് എന്നതാണ്. എന്നിട്ടും നിതിഷ്‌കുമാര്‍ ഇത്തവണ പോരാടുന്നത്. തേജസ്വി ആരോപിക്കുന്നതു പോലെ തളര്‍ന്ന മാനസികാവസ്ഥയിലാണ്. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും ചേര്‍ന്നാല്‍ നാലാവണമെന്നില്ലല്ലോ…