കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ശക്തമായ കാറ്റ് വീശുന്നതിനാൽ മരങ്ങൾ കടപുഴക വീണുള്ള അപകടങ്ങൾക്കും സാധ്യതയുണ്ട്. മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.
2020 സെപ്റ്റംബർ 19 : ഇടുക്കി, കണ്ണൂർ, കാസറഗോഡ്, 2020 സെപ്റ്റംബർ 20 : ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ (Extremely Heavy) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.
അതേസമയം, തെക്കൻ ചൈന കടലിൽ ഫിലിപ്പീൻസ് സമീപം രൂപപ്പെട്ട ന്യുനമർദ്ദം’ ന്യോൾ’ ചുഴലിക്കാറ്റായി മാറി. ഈ ചുഴലിക്കാറ്റ് അറബിക്കടലിൽ കാലവർഷ കാറ്റിനെ ശക്തിപ്പെടുത്താൻ കാരണമാകുകയും കേരളം ഉൾപ്പെടയുള്ള പടിഞ്ഞാറൻ തീരത്ത് മഴക്കു കാരണമാകുകയും ചെയ്യും. ഇന്നും, നാളെയും കേരളത്തിൽ വ്യാപകമായി ശക്തമായ മഴക്കുസാധ്യതയുണ്ട്. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദുർബലമായി നാളെയോടെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
എറണാകുളം *ജില്ലയിൽ ഓറഞ്ച് അലർട്ട്
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിൽ ഉള്ളവരെ മുൻകരുതലിന്റെ ഭാഗമായി ഉടനെ തന്നെ ക്യാമ്പുകളിലേക്ക് മാറ്റാൻ ജില്ലാ കലക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കും. മണ്ണിടിച്ചിൽ മൂലമുള്ള അപകടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.