സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെ മാത്രമേ കേസുകൾ സിബിഐ ഏറ്റെടുക്കാവൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പൊലീസ് അന്വേഷിക്കുന്ന കേസുകള്‍ ഏറ്റെടുക്കുന്ന നിലപാട് ശരിയല്ല. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കുന്നില്ല. ഇക്കാര്യത്തിൽ സിബിഐ വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐ. രാജ്യത്തിന്റെ അന്വേഷണ ഏജൻസിയാണ്. സിബിഐ അന്വേഷണം നടത്തുന്നെങ്കിൽ കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പക്കെതിരെയും വേണ്ടതല്ലേ. കശുവണ്ടി വികസന കോർപറേഷൻ തോട്ടണ്ടി യുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്കു സർക്കാർ അനുമതി നിഷേധിച്ചതിൽ തെറ്റില്ല. വിചാരണ ചെയ്യണമെങ്കിൽ സർക്കാരിനു കൂടി പൂർണബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും സിബിഐ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടുളളൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും കാനം വ്യക്തമാക്കി.