തിരുവനന്തപുരം: തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോൺഗ്രസും ബിജെപി യും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ഭീതിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോൺഗ്രസും അഴിഞ്ഞാടുകയാണ്. എന്തിനാണ് ഈ സമരാഭാസമെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. ഇത് ആസൂത്രിതമായ കലാപ നീക്കമാണെന്ന് സംശയിക്കണം.
സെക്രട്ടറിയറ്റിൽ തീ പിടുത്തമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ ബിജെപി നേതാക്കൾ സെക്രട്ടറിയറ്റിന് ഉള്ളിലെത്തിയത് ഇതിന് തെളിവാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാനുള്ള സമയം പോലും നൽകാതെ തുടർന്ന് നടന്ന അക്രമങ്ങൾ കോൺഗ്രസും ബിജെപിയും ഒരുമിച്ചാണ് സംഘടിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടത്തുന്ന ഈ അഴിഞ്ഞാട്ടം രോഗവ്യാപനം കൂടി ലക്ഷ്യമിട്ടാണോ എന്ന് സംശയിക്കണം. ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി കൊവിഡ് വ്യാപനത്തിന് കളമൊരുക്കുന്ന രീതിയിലാണ് ഈ സമരങ്ങൾ. ഇതിന് നേതൃത്വം നൽകുന്നവർ നാടിന്റെ ശത്രുക്കളാണ്. ഇല്ലാത്ത സംഭവങ്ങൾ ഊതി വീർപ്പിച്ച് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന വർക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് ആർ.സജിലാലും സെക്രട്ടറി മഹേഷ്കക്കത്തും പ്രസ്താവനയിൽ പറഞ്ഞു.

















