റഷ്യന്‍ പ്രതിപക്ഷ കക്ഷി നേതാവ് അലക്‌സി നവാല്‍നിക്കെതിരെ രാസായുധ പ്രയോഗമെന്ന് തിരിച്ചറിഞ്ഞതോടെ സംഭവത്തില്‍ ജര്‍മ്മനി അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ സമ്പൂര്‍ണ അന്വേഷണം ആവശ്യപ്പെട്ടതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവാല്‍നിക്കെതിരായ വിഷപ്രയോഗത്തെ അപലപിച്ചുകൊണ്ടുള്ള ലോക നേതാക്കളുടെ പ്രതികരണം പുടിന്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രാസായുധം ഉപയോഗിക്കുന്നത് അതിക്രൂരമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് റഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി.
വിഷം നല്‍കുന്നത് തികച്ചും അപലപനീയമാണെന്നും ഉത്തരവാദികള്‍ക്കെതിരെ തക്കതായ നടപടി വേണമെന്നാവശ്യം പുടിന്‍ ഭരണകൂടത്തിനു മുമ്പാകെ വയ്ക്കുമെന്നും ഇതിനായി സഖ്യകക്ഷികളുമായും അന്താരാഷ്ട്ര സമൂഹവുമായും ചേര്‍ന്ന് യുഎസ് ഭരണകൂടം റഷ്യക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്ഇനാനി പറഞ്ഞു.
നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളെ നീര്‍ജ്ജീവമാക്കാന്‍ ശേഷിയുള്ള നൊവിചോക് എന്ന മാരക കെമിക്കല്‍ ഏജന്റ് 44-കാരനായ നവാല്‍നിയുടെ ഉള്ളിലെത്തിയെന്നതാണ് പരിശോധനാ ഫലങ്ങളില്‍ നിന്ന് വ്യക്തമായത്. സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ടതായി പറയപ്പെടുന്ന രാസായുധമാണത്രെയിത്.
2018-ല്‍ ഇംഗ്ലണ്ടില്‍ വച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും വിഷം ഉള്ളില്‍ ചെന്നിരുന്നു. സോവിയറ്റ് കാലഘട്ടത്തിലെ നൊവിചോക് കെമിക്കല്‍ ഏജന്റായിരുന്നു അതെന്ന് ബ്രിട്ടീഷ് അധികൃതര്‍ തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ നവാല്‍നിയുടെ ഉള്ളില്‍ കണ്ടെത്തിയതും അതേ രാസവിഷമാണ്.
വിഷ ബാധയേറ്റ് ബര്‍ലിനില്‍ ചികിത്സയിലുള്ള നവാല്‍നിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അബോധാവസ്ഥയില്‍ നിന്ന് മാറ്റങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ സ്വഭാവിക അവസ്ഥയിലേക്ക് നവാല്‍നിയെ മാറ്റി കൊണ്ടുവരികയാണെന്ന് ബെര്‍ലിനിലെ ചാരിറ്റ് ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.
നവാല്‍നി വാക്കുകള്‍ ഉച്ഛരിക്കുവാന്‍ തുടങ്ങുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാരകമായ വിഷത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എളുപ്പത്തില്‍ കണക്കാക്കുക ശ്രമകരമാണെന്നും നവാല്‍നിയുടെ ഭാര്യയുമായി കൂടിയാലോചിച്ചാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ വിശദാംശങ്ങള്‍ പരസ്യമാക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
സൈബീരിയയിലെ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള വിമാന യാത്രക്കിടെയാണ് നവാല്‍നിയുടെ ആരോഗ്യനില പൊടുന്നനെ വഷളായത്. വിമാനം ഓംസ്‌കില്‍ അടിയന്തര ലാന്റിങ് നടത്തി. തുടര്‍ന്ന് സൈബീരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് ട്വിറ്റ് ചെയ്തിരുന്നു.
ആഗസ്ത് 20-ന് പുലര്‍ച്ചെ (റഷ്യന്‍ സമയം) നവാല്‍നി വിമാനത്തില്‍ കയറുന്നതിന് മുമ്പ് എയര്‍പോര്‍ട്ട് കഫേയില്‍ നിന്ന് ചായ കുടിച്ചിരുന്നു. ചായയില്‍ നിന്ന് വിഷബാധ ഏറ്റിട്ടുണ്ടാകാമെന്ന സംശയം നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ് എക്കോ മോസ്‌ക്വി റേഡിയോ സ്റ്റേഷനോട് പറഞ്ഞിരുന്നു. റഷ്യയില്‍ ചികിത്സ നല്‍കിയെങ്കിലും രാജ്യാന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 22 നാണ് വിദഗ്ദ ചികിത്സയ്ക്കായി നവാല്‍നിയെ ജര്‍മനിയിലേക്ക് മാറ്റിയത്.