കോവിഡ് പ്രതിസന്ധികളെ മറികടന്നു ഖലീഫ തുറമുഖത്തിന്റെ വികസന ജോലികൾ അവസാനഘട്ടത്തിലെന്ന് അബുദാബി തുറമുഖ അതോറിറ്റി. ഖലീഫ പോർട്ട് ലോജിസ്റ്റിക്സ് പരിധിയിൽ 200 മീറ്റർ കപ്പൽ തുറയും 1,75,000 ചതുരശ്ര മീറ്റർ നിർമാണവും 2021 ആദ്യ പാദത്തിൽ പൂർത്തിയാകും. 80% ജോലികൾ പൂർത്തിയായിട്ടുണ്ട്.
പുതിയ ബിസിനസുകളെ ആകർഷിക്കാനും ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി തുറമുഖ ശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ ഡിസംബറിൽ ഖലീഫ തുറമുഖ വിപുലീകരണം പ്രഖ്യാപിച്ചത്. കോവിഡ് രോഗ വ്യാപനവും സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും തുറമുഖ വികസനം പുരോഗമിച്ചു. ഖലീഫ തുറമുഖത്തിന്റെ സൗത്ത് ഭാഗത്തെ മതിൽ നിർമാണത്തിെൻറ പ്രഥമ ഘട്ടം ഈ വർഷം നാലാം പാദത്തിൽ പൂർത്തിയാകും.
മൊത്തം 650 മീറ്റർ നീളത്തിലുള്ള കപ്പൽത്തുറയാണ് . 37,000 ചതുരശ്ര മീറ്റർ ടെർമിനൽ യാർഡിനൊപ്പം ബെർത്ത് ഇപ്പോൾ സജ്ജമാണ്. അബുദബി ടെർമിനൽ വികസനത്തോടൊപ്പം അഞ്ച് പുതിയ ക്രെയിനുകൾ കൂടി സ്ഥാപിക്കും. ഓരോ യൂനിറ്റിനും 90 ടൺ ലിഫ്റ്റിങ് ശേഷിയുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ 12 കപ്പൽ- ടു- ഷോർ ക്വെയ് ക്രെയിനുകൾ നേരത്തേ ഈ പോർട്ടിലുണ്ട്. പുതിയ ക്രെയിനുകൾ ടെർമിനലിെൻറ ശേഷി ഗണ്യമായി വർധിപ്പിക്കും. ഖലീഫ പോർട്ട് കണ്ടെയ്‌നർ ടെർമിനലിന്റെ ശേഷി ഈവർഷം അവസാനത്തോടെ 50 ലക്ഷം ടി.ഇ.യു ആയി വർധിക്കുമെന്ന് അബുദാബി തുറമുഖ ക്ലസ്റ്റർ മേധാവി സെയ്ഫ് അൽ മസ്രൂയി പറഞ്ഞു.
ആഴത്തിലുള്ള ജല പ്രവേശന മാർഗമാണ് ഖലീഫ തുറമുഖം. മിഡിലീസ്റ്റിലെ പ്രമുഖ വാണിജ്യ, ലോജിസ്റ്റിക് കേന്ദ്രമായി ഭാവിയിൽ ഈ തുറമുഖം മാറും. വ്യവസായ ഉൽപാദകർക്ക് ഖലീഫ പോർട്ട് ഇൻഡസ്ട്രിയൽ സോൺ (കിസാഡ്) വിപുലമായ ഇറക്കുമതി സൗകര്യം ഉറപ്പാക്കുന്നു. അറേബ്യൻ കെമിക്കൽ ടെർമിനലുകൾ ഖലീഫ തുറമുഖത്ത് പ്രഥമ വാണിജ്യ ബൾക്ക് ലിക്വിഡ്, ഗ്യാസ് സ്റ്റോറേജ് ടെർമിനൽ സ്ഥാപിക്കുന്നതിന് 50 വർഷത്തെ കരാറിൽ അടുത്തിടെ ഒപ്പുവെച്ചു.