ഐടി വകുപ്പിൽ വ്യാപകമായി അനധികൃത നിയമനം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി-ഡിറ്റിൽ യോഗ്യതയില്ലാത്ത 51 പേരെയാണ് നിയമിച്ചത്. ഐടി വകുപ്പിന് കീഴിൽ നടന്ന അനധികൃത നിയമങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വപ്നയുടെ ശബ്ദരേഖ പോലീസ് പടച്ചുണ്ടാക്കിയത്. സർക്കാരിനെ സംരക്ഷിക്കാനാണ് ഇത്തരമൊരു ശബ്ദരേഖയുണ്ടാക്കിയത്. മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. കേസില്‍ സിബിഐ അന്വേഷണം അത്യാവശ്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല എന്നിവരടങ്ങുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. സിബിഐയുടെ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സി ബി ഐ ക്കും എന്‍ ഐ എ ക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണം. സ്വര്‍ണകടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.