ഡൽഹി : രാജ്യത്തെ വസ്തു നികുതി വരുമാനത്തിൽ ഉയർന്ന കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹി ഏറ്റവും മുന്നിൽ. തൊട്ടുപിന്നിൽ രാജസ്ഥാനും തമിഴ്നാടുമാണ്. ഡൽഹി 23 ശതമാനം സിഎജിആർ രേഖപ്പെടുത്തിയപ്പോൾ രാജസ്ഥാനും തമിഴ്നാടും 23 ശതമാനം സിഎജിആറാണ് രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളിലെ മുൻസിപ്പൽ ധനകാര്യത്തെക്കുറിച്ച് 2019നും 2024നും ഇടയിലുള്ള സാമ്പത്തിക വർഷത്തെ അടിസ്ഥാനപ്പെടുത്തി ആർബിഐ തയ്യാറാക്കിയ വിശകലന ഡാറ്റയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.
സംസ്ഥാനങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷനുകളിലെ നികുതി വരുമാനത്തിൻ്റെ സിഎജിആർ റേറ്റ് 3 മുതൽ 26 വരെയാണ്. ഏറ്റവും കുറവ് സിഎജിആർ രേഖപ്പെടുത്തിയിരിക്കുന്നത് പശ്ചിമബംഗാളാണ്, മൂന്ന് ശതമാനം. ഏറ്റവും ഉയന്ന നികുതി വരുമാനം ലക്ഷ്യമിട്ടും മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ചില സംസ്ഥാനങ്ങളിലെ മുൻസിപ്പൽ കോർപ്പറേഷനുക മറ്റു വരുമാന മാർഗ്ഗങ്ങളെക്കാൾ കൂടുതലായി വസ്തു നികുതിയെ ഉപയോഗിച്ചുവെന്നാണ് ഈ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നത്.
മുനിസിപ്പൽ കോർപ്പറേഷനുകളുടെ സ്വന്തം നികുതി വരുമാനത്തിലെ പ്രധാന സ്രോതസ്സാണ് വസ്തു നികുതി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ മുൻസിപ്പൽ കോർപ്പറേഷനുകളുടെ മൊത്തം റവന്യൂ വരുമാനത്തിൻ്റെ 16 ശതമാനത്തിലേറെയും അവരുടെ സ്വന്തം നികുതി വരുമാനത്തിൻ്റെ 70 ശതമാനവും വസ്തു നികുതിയാണ്.
2022 ഏപ്രിലിൽ തമിഴ്‌നാട് വസ്തു നികുതി നിരക്കുകൾ 25-100 ശതമാനം വർധിപ്പിച്ചിരുന്നു. ഏറ്റവും ഒടുവിൽ 2024 സെപ്റ്റംബറിൽ ചെന്നൈ കോർപ്പറേഷനും വസ്തു നികുതി നിരക്ക് 6 ശതമാനം വർധിപ്പിക്കാനുള്ള പ്രമേയം പാസാക്കിയിട്ടുണ്ട്. അതുപോലെ, തെലങ്കാന വസ്തു നികുതി കണക്കാക്കുന്നത് വാർഷിക വാടക മൂല്യത്തിന് പകരം വിപണി മൂലധന മൂല്യത്തെ അടിസ്ഥാനമാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ മുൻസിപ്പൽ കോർപ്പറേഷനുകൾ അവരുടെ വസ്തു നികുതിയിൽ 2016 സാമ്പത്തിക വർഷത്തിന് ശേഷം മാറ്റമൊന്നും വരുത്തിയിട്ടില്ല.
മുൻസിപ്പൽ കോർപ്പറേഷനുകളുടെ മറ്റ് നികുതി വരുമാനങ്ങളിൽ ജല നികുതി, വൈദ്യുതി നികുതി, വിദ്യാഭ്യാസ നികുതി എന്നിവയും ഉൾപ്പെടുന്നു. ഉപയോക്തൃ നിരക്കുകൾ, വികസന നിരക്കുകൾ, വ്യാപാര ലൈസൻസുകൾ, മറ്റ് ഫീസുകൾ എന്നിവയാണ് മുൻസിപ്പൽ കോർപ്പറേഷനുകളുടെ നികുതിയേതര വരുമാനം. സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളിൽ (വിനോദനികുതി പോലുള്ളവ) തദ്ദേശസ്ഥാപനങ്ങളുമായി പങ്കുവയ്ക്കുന്നവ, കേന്ദ്ര-സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് എന്നതും മുൻസിപ്പൽ കോർപ്പറേഷനുകളുടെ മറ്റ് വരുമാന സ്രോതസ്സുകളാണ്.