
ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പാൽ ഏഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് നൽകുന്ന ഓണററി ഡോക്ടറേറ്റ് കൊല്ലം പ്രസ്ക്ളബിൽ എം.കെ.ഹരികുമാറിനു ജസ്റ്റിസ് എൻ. തുളസിഭായി സമ്മാനിക്കുന്നു.
കൊല്ലം: ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റും മണിപ്പൂർ ഏഷ്യൻ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയും ചേർന്ന് സാഹിത്യവിമർശകൻ എം.കെ. ഹരികുമാറിന് നല്കുന്ന ഓണററി ഡോക്ടറേറ് കൊല്ലം പ്രസ്ക്ളബിൽ ചേർന്ന ചടങ്ങിൽ ജസ്റ്റിസ് എൻ. തുളസിഭായി സമ്മാനിച്ചു.ഡോ. എം. ശാർങഗധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ളോബൽ ഹ്യൂമൻ റൈറ്റ്സ് ട്രസ്റ്റ് പ്രതിനിധി ഡോ. എൽ. സുശീലൻ ആമുഖപ്രസംഗം നടത്തി. അഡ്വ. സി.ആർ. അജയകമാർ, ഡോ. എസ്. സുഷമ എന്നിവർ പ്രസംഗിച്ചു. നാല് പതിറ്റാണ്ടിലേറെ നീണ്ട സാഹിത്യസപര്യയെയും 27 വർഷമായി എഴുതുന്ന ‘അക്ഷരജാലകം’ പംക്തിയെയും മുൻനിറുത്തിയാണ് ഡോക്ടറേറ്റ് നൽകിയത്.
സാഹിത്യരചനയുടെ പേരിൽ ഒരു പൂവ് സമ്മാനമായി ലഭിച്ചാലും ആഹ്ളാദകരമാണെന്നു ഹരികുമാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ് എന്നാണ് എം കെ ഹരികുമാർ പറയുന്നത്.സാഹിത്യസൈദ്ധാന്തികനും സാഹിത്യ തത്ത്വചിന്തകനും നോവലിസ്റ്റും കവിയുമായ ഹരികുമാർ തന്‍റെ സിദ്ധാന്തങ്ങളായ നവാദ്വൈതം, സ്യൂഡോറിയലിസം, പോസ്റ്റ് മോഡേണിസം എന്നിവ സ്വന്തം നോവലുകളിൽ പ്രായോഗികമായി ആവിഷ്ക്കരിക്കുകയും ചെയ്തു. 30 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇനിയും പുസ്തകരൂപത്തിൽ വരാത്ത നൂറുകണക്കിനു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് .
1962ല്‍ കൂത്താട്ടുകുളത്ത് ജനനം. കുറവിലങ്ങാട് ദേവമാതാ കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പത്രാധിപ സമിതിയംഗമായിരുന്നു എം കെ ഹരികുമാർ. അദ്ദേഹത്തിന്റെ കൃതികള്‍: ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങള്‍, അഹംബോധത്തിന്റെ സര്‍ഗാത്മകത, കഥ ആധുനികതയ്ക്കു ശേഷം, പുതിയ കവിതയുടെ ദര്‍ശനം, അക്ഷരജാലകം, വീണ പൂവ് കാവ്യങ്ങള്‍ക്കു മുമ്പേ, നവാദ്വൈതം – വിജയന്റെ നോവലുകളിലൂടെ, ചിന്തകള്‍ക്കിടയിലെ ശലഭം, എന്റെ മാനിഫെസ്റ്റോ, എന്റെ ജ്ഞാനമുകുളങ്ങള്‍, സാഹിത്യത്തിന്റെ നവാദ്വൈതം ഇവയൊക്കെയാണ് . കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ ഫെലോഷിപ്പ്, അങ്കണം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച മലയാളം കോളമിസ്റ്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.’ആത്മായനങ്ങളുടെ ഖസാക്ക്'(1984) എന്ന കൃതിയിലൂടെ എം.കെ. ഹരികുമാർ ഒരു മലയാള നോവലിനെക്കുറിച്ചു മാത്രമുള്ള ആദ്യത്തെ വിമർശനകൃതി യാഥാർത്ഥ്യമാക്കി. ‘ഖസാക്കിന്‍റെ ഇതിഹാസ’ത്തെക്കുറിച്ചുള്ള ആദ്യ വിമർശനകൃതിയാണിത്.
ആർക്കിടെക്റ്റ് കാവിള എം. അനിൽകുമാറും അർബൻ ആർക്കിടെക്ട് ഇ.കെ. മുരളീ മോഹനും ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി.
എം.കെ.ഹരികുമാറിന്‍റെ ബുദ്ധിസ്റ്റ് നീലാകാശങ്ങൾ, ഒ.വി.വിജയൻ സമസ്യ എന്നീ പുസ്തകങ്ങൾ കേരള യൂണിവേഴ്സിറ്റി കോമേഴ്‌സ് വിഭാഗം മുൻ മേധാവിയും എഴുത്തുകാരനുമായ ഡോ.എൻ. ശാർങ്ഗധരൻ ജസ്റ്റിസ് എൻ തുളസി ഭായിക്കു നൽകി പ്രകാശനം ചെയ്തു .ഡോ. എസ്. സുഷമയുടെ തെരഞ്ഞെടുത്ത കവിതകൾ എം.കെ. ഹരികുമാർ പ്രകാശനം ചെയ്തു.