ദുബൈ: ആരോഗ്യരംഗത്തെ നിയന്ത്രണം ലക്ഷ്യമിട്ട് ദുബൈയിൽ പുതിയ ചട്ടം വരുന്നു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.ഫ്രീസോണുകൾ ഉൾപ്പെടെ ദുബൈയിലെ മുഴുവൻ ആരോഗ്യ മേഖലക്കും നിയമം ബാധകമാണ്. ദുബൈയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെയും അവരുടെ അഫിലിയേറ്റഡ് ഹെൽത്ത് കെയർ സ്ഥാപനങ്ങളിലെയും പ്രഫഷനലുകളെ പുതിയ പ്രമേയത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം പരാതികൾ അന്വേഷിക്കാനും നടപടിയെടുക്കാനും ദുബൈ ആരോഗ്യവകുപ്പിന് (ഡി. എച്ച്.എ) കൂടുതൽ അധികാരം നൽകും. ആരോഗ്യ സംരക്ഷണ നയങ്ങളും മാനദണ്ഡങ്ങളും വികസിപ്പിക്കുക, സേവന ദാതാക്കൾക്കും പ്രഫഷനലുകൾക്കുമായി ആപ്ലിക്കേഷനുകൾ ഉണ്ടാക്കുക, നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവയെല്ലാം പ്രധാന ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടും. പുതിയ ചട്ടപ്രകാരം ഹെൽത്ത്കെയർ പ്രഫഷനലുകൾക്കെതിരായ രോഗികളുടെ പരാതികൾ അന്വേഷി ക്കാൻ ദുബൈ ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമുണ്ട്.
നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനും അധികാരമുണ്ട്. തുടർനടപടികൾക്കായി മെഡിക്കൽ പ്രാക്ടീസ് കമ്മിറ്റിയിലേക്ക് റഫർ ചെയ്യുകയുമാകാം. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കൈകാര്യം ചെയ്യുന്ന ആരോഗ്യ വിവരങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കുക, ആരോഗ്യരംഗത്തെ പ്രഫഷനലുകളും സൗകര്യങ്ങളും പരിശോധിക്കുക, ദുബൈ ആരോഗ്യരംഗത്തെ നടപടികൾ ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുക എന്നിവയും ആരോഗ്യവകുപ്പിന്റെ ചുമതലയാണ്.
കൂടാതെ, ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ ദുബൈയിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളോ പ്രഫഷനലുകളോ പ്രവർത്തിക്കാൻ പാടില്ല. ലൈസൻസില്ലാത്ത പ്രഫഷനലുകളെയോ വിസിറ്റിങ് വിസയിലെത്തുന്ന ഡോക്ടർമാരെയോ നിയമിക്കാൻ ഹെൽത്ത് കെയർ സ്ഥാപനങ്ങൾക്ക് അനുവാദമില്ല.
ആരോഗ്യവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രഫഷണലുകളോ ആരോഗ്യ കേന്ദ്രങ്ങളോ ആരോഗ്യ പരിപാലന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്. ദുബൈ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരം ആരോഗ്യ പ്രഫഷനലുകളുടെ ലൈസൻസുകൾ ഓരോ വർഷം പുതുക്കാം.
ഡയറക്ടർ ജനറലിന്റെ നിബന്ധനകൾക്ക് വിധേയമായി ദുബൈ ആരോഗ്യവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രഫഷനലുകൾക്ക് അവരുടെ ലൈസൻസുകൾ കൈമാറാൻ കഴിയില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യകേന്ദ്രം അടപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ ഡയറക്ടർ ജനറലിനും മെഡിക്കൽ പ്രാക്ടീസ് കമ്മിറ്റിക്കും അധികാരമുണ്ട്. മൂന്ന് മാസം വരെയാണ് ഇതിന്റെ കാലയളവ്.
നിയമലംഘനത്തിന്റെ പേരിലുള്ള അന്വേഷണങ്ങൾക്ക് വിധേയമാകുന്ന ആരോഗ്യരംഗത്തുള്ളവരെ സസ് പെൻഡ് ചെയ്യാനും ഡി.എച്ച്.എയുടെ ഡയറക്ടർ ജനറലിന് അധികാരമുണ്ടായിരിക്കും.
ആരോഗ്യ സംരക്ഷണ തൊഴിലുകളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിലൂടെ ദുബൈയിൽ സമഗ്രവും ഉന്നത നിലവാരവുമുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം നടപ്പാക്കാനാണ് പുതിയ പ്രമേയം ലക്ഷ്യമിടുന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തിയതി മുതൽ 60 ദിവസത്തിനകം നിയമങ്ങൾ പ്രാബല്യത്തിലാകും.