Web Desk
തിരുവനന്തപുരം: പാളയം മാര്‍ക്കറ്റും പരിസരവും 7 ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ. പാളയം സാഫല്യം കോപ്ലക്സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കോംപ്ലക്സ് അടക്കുന്നതാനോടൊപ്പം പാളയം മാര്‍ക്കറ്റും അടച്ചിടാന്‍ തീരുമാനിച്ചത്.
മാര്‍ക്കറ്റ് പരിസരത്തെ കടകളും,ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടും. പാളയം മാർക്കറ്റിന് മുൻപിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചാല, പാളയം മാർക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും മാത്രമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നഗരത്തിലെ തിരക്കുള്ള മുഴുവൻ സൂപ്പർ മർക്കറ്റുകളിലേക്കും, മറ്റ് മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയർ അറിയിച്ചു.
അതേസമയം കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പാളയം മാർക്കറ്റിൽ നിന്ന് തുടങ്ങി സാഫല്യം കോപ്ലക്‌സ്,സെക്രട്ടറിയേറ്റ്,ആയുർവേദ കോളേജ് പരിസരങ്ങളിലൂടെ വഞ്ചിയൂർ വരെ നഗരസഭായുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി.











