വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപ് പുറത്തായതോടെ തനിക്ക് സമാധാനവും സ്വാതന്ത്ര്യവും ലഭിച്ചതുപോലെ തോന്നുന്നുവെന്ന് അമേരിക്കയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ശാസ്ത്രജ്ഞന്‍ ആന്റണി ഫൗസി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ സത്യങ്ങള്‍ ഇനി പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന ഭയമില്ലാതെ തുറന്ന് പറയാമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജിയുടെയും പകര്‍ച്ചവ്യാധി രോഗങ്ങളുടെയും ഡയറക്ടറാണ് ആന്റണി ഫൗസി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആന്റണി ഫൗസിയും തമ്മില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യമായി എതിര്‍പ്പുകള്‍ രൂപപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
കോവിഡ് വിഷയത്തില്‍ ഫൗസിയുടെ വാക്കുകള്‍ക്ക് ട്രംപ് വില നല്‍കാത്തതും നിര്‍ദേശങ്ങള്‍ തള്ളുന്നതും പരസ്യമായ രഹസ്യമായിരുന്നു. പൊതു പ്രസ്താവനകള്‍ നടത്തുമ്പോഴും ഫൗസിയെ മാറ്റി നിര്‍ത്തുന്ന സമീപനമായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.
ട്രംപ് ഭരണത്തില്‍ ഫൗസിയുടെയും മറ്റ് ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശങ്ങള്‍ പലപ്പോഴും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ട്രംപ് വിലകല്‍പ്പിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ അണുനാശിനി രോഗികളില്‍ കുത്തിവെക്കുന്നതിനെ കുറിച്ച് ട്രംപ് ആലോചിച്ചപ്പോഴും പരസ്യമായ എതിര്‍പ്പ് രേഖപ്പെടുത്താന്‍ അമേരിക്കയിലെ പല ആരോഗ്യവിദഗ്ധര്‍ക്കും സാധിച്ചിരുന്നില്ല.
ജോ ബൈഡന്‍ അമേരിക്കയുടെ 46ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഫൗസി വീണ്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലേക്ക് എത്തുന്നതും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതും. കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൈഡന്‍ പത്ത് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പിട്ടിരുന്നു.