ഐ ഗോപിനാഥ്

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫല വിശകലനങ്ങള്‍ അവസാനിച്ചിട്ടില്ല. ഇനിയും ഏതാനും ദിവസം കൂടി അത് തുടരും. ഒറ്റനോട്ടത്തില്‍ വളരെ ലളിതമായി വിശദീകരിക്കാവുന്നതാണ് ഇത്തവണത്തെ ഫലങ്ങള്‍. പ്രധാനമായും മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് വിജയത്തിന്റെ പ്രധാന ക്രെഡിറ്റ് എന്നതില്‍ സംശയമില്ല. ഓഖിയും നിപ്പയും പ്രളയവും കോവിഡുമൊക്കെ ഉണ്ടായപ്പോള്‍ ജനങ്ങളെ മുന്നില്‍ നിന്നു നയിക്കുന്ന പ്രതീതി സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായതാണ് പ്രധാന കാരണം.
വാസ്തവത്തില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടതായ ഉത്തരവാദിത്തമാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ അതെന്തോ വലിയ സംഭവമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനും ആരാധകര്‍ക്കുമായി. തങ്ങളെ ഏറ്റവുമധികം എതിര്‍ക്കുന്നു എന്നു സര്‍ക്കാരും എല്‍ഡിഎഫും എപ്പോഴും കുറ്റപ്പെടുത്തുന്ന മീഡിയയിലൂടെയാണ് അത് പ്രധാനമായും സാധ്യമായത് എന്നതാണ് വൈരുദ്ധ്യം. ദൈനംദിന പത്രസമ്മേളനങ്ങള്‍ തന്നെയാണ് അതിനേറ്റവും സഹായകരമായത്. എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ കാലം കേരളം ഭരിച്ചത് യുഡിഎഫായിട്ടുകൂടി കേരളം നേടിയ നേട്ടങ്ങളെല്ലാം ഈ ഭരണകാലത്തു നേടിയതെന്നതുപോലെ ചിത്രീകരിക്കാന്‍ പോലും എല്‍ഡിഎഫിനായി.
സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതും ലൈഫും കിറ്റുവിതരണവുമൊക്കെ സര്‍ക്കാരിന്റെ ജനപ്രീതി കൂട്ടി. ഇക്കാലത്തെല്ലാം പ്രതിപക്ഷം തികച്ചും നിഷ്പ്രഭമായി. സംസ്ഥാന ഭരണത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പായിട്ടും എടുത്തു പറയത്തക്ക പ്രതിഷേധസ്വരങ്ങളൊന്നും ഉയര്‍ത്താനവര്‍ക്കായില്ല. പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും അവയൊന്നും ഇപ്പോഴും മുഖ്യമന്ത്രിയിലോ സര്‍ക്കാരിലോ എത്തിയെന്നു പറയാനാകില്ല. കേന്ദ്ര ഏജന്‍സികള്‍ മാസങ്ങളോളം അന്വേഷിച്ചിട്ടും കാര്യമായ ഒരു തെളിവും ലഭിക്കാതിരുന്നതും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഗുണകരമായി.
തീര്‍ച്ചയായും നൈതികമെന്നു പറയാനാകില്ലെങ്കിലും ജോസ് കെ മാണിയുടെ വരവും ഗുണകരമായി. മറുവശത്ത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനോ ദുരന്ത വേളകളില്‍ സര്‍ക്കാരുമായി കൈകോര്‍ക്കാനോ യുഡിഎഫിനായില്ല. വെല്‍ഫെയര്‍ – ആര്‍എംപി പോലുള്ള സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന പരസ്യമായ വിഴുപ്പലക്കലും അവര്‍ക്ക് വിനമായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ പൊതുവില്‍ ജനങ്ങളുമായി കൂടുതല്‍ ബന്ധമുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കഴിയാറുള്ളത് ഇടതുപക്ഷത്തിനാണ്. ഇത്തവണയും അതാവര്‍ത്തിച്ചതും വിജയത്തിനു കാരണമാണ്.
ഇപ്പറഞ്ഞതെല്ലാം തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ലളിതമായ വിലയിരുത്തലുകള്‍. പക്ഷെ കുറെക്കൂടി ആഴത്തില്‍ ഈ തെരഞ്ഞെടുപ്പിനേയും ഫലത്തേയും വിശകലനം ചെയ്യുമ്പോള്‍ കിട്ടുന്ന ചിത്രം പ്രതീക്ഷാനിര്‍ഭരമല്ല. അരാഷ്ട്രീയതയും ഹിന്ദുത്വവും തന്നെയാണ് ഈ തെരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം ആധിപത്യം നേടിയത്. അതേകുറിച്ചുള്ള പരിശോധനയില്ലാത്തിടത്തോളം തെരഞ്ഞെടുപ്പ് വിശകലനം അപൂര്‍ണമായിരിക്കും.
അരാഷ്ട്രീയതയിലേക്കു തന്നെ ആദ്യം വരാം. കിഴക്കമ്പലത്തെ ട്വിന്റി – 20യുടെ വിജയത്തോടെ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ടല്ലോ. വാസ്തവത്തില്‍ ട്വന്റി – 20 ഇല്ലെങ്കിലും ഈ വിഷയം കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. ഈ തെരഞ്ഞെടുപ്പു പ്രചരണ കാലം തന്നെ അതിനുദാഹരണമാണ്. ലോകസഭാ – നിയമസഭാ തെരഞ്ഞെടുപ്പുപോലെ രാഷ്ട്രീയ പ്രധാനമല്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന് വ്യാഖ്യാനിക്കാം. എന്നാല്‍ ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തട്ടിലെ ശ്രീകോവിലെന്നു പറയാവുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയുന്നില്ലെങ്കില്‍ പിന്നെയെവിടെയാണ് നാം രാഷ്ട്രീയം പറയുക? നിര്‍ഭാഗ്യവശാല്‍ നടന്നത് ഒരു രാഷ്ട്രീയ പോരാട്ടമാണെന്നു പറയാന്‍ ബുദ്ധിമുട്ടുണ്ട്. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കര്‍ഷകസമരം ആളിക്കത്തുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പായിട്ടും അതേകുറിച്ച് കാര്യമായ എന്തെങ്കിലും ചര്‍ച്ചകള്‍ പ്രചാരണത്തില്‍ നടന്നോ? കേരളത്തിലെ കാര്‍ഷികമേഖല നേരിടുന്ന പ്രതിസന്ധികളെന്തെങ്കിലും ചര്‍ച്ചയായോ? ഇല്ല.
കാര്‍ഷിക പ്രശ്‌നമുന്നയിച്ച് മത്സരിച്ച വയല്‍ക്കിളികള്‍ പരാജയപ്പെടുക മാത്രമല്ല, മര്‍ദ്ദനമേല്‍ക്കുക കൂടി ചെയ്തു. ഭരണഘടനാ മൂല്യങ്ങളേയും സാമൂഹ്യനീതിയേയും അട്ടിമറിച്ച് മൂന്നു മുന്നണികളും ചേര്‍ന്ന് നടപ്പാക്കിയ മുന്നോക്ക സംവരണവും ചര്‍ച്ചയായില്ല. ഈ ഭരണകാലത്തുതന്നെ സുപ്രിംകോടതി വിധിയെയും ലിംഗനീതിയേയും അട്ടിമറിച്ച്, ശബരിമല സ്ത്രീപ്രവേശനത്തെ തടയുന്നതിലും മൂന്നു മുന്നണികളും ഒന്നിച്ചതും ആരും ഉന്നയിച്ചില്ല. ഗെയ്‌ലടക്കമുള്ള വന്‍കിട പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍ ഊറ്റം കൊള്ളുമ്പോള്‍ ഏതു വികസന പദ്ധതികളിലും കുടിയൊഴിക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതും ഉന്നയിക്കപ്പെട്ടില്ല. പരിസ്ഥിതിയെ കുറിച്ചൊക്കെ പലരും സംസാരിക്കാറുണ്ടെങ്കിലും വികസനത്തിന്റെ പേരില്‍ നടക്കുന്ന പാരിസ്ഥിതിക തകര്‍ച്ചകളും ആരുടേയും അജണ്ടയിലുണ്ടായില്ല.
കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാതോരാതെ സംസാരിക്കുമ്പോഴും കേരളം കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല. വിഴിഞ്ഞം തന്നെ ഉദാഹരണം. ഈ ഭരണകാലത്ത് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്കിരയായ ആഭ്യന്തര വകുപ്പിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയില്ല. യുഎപിഎ അടക്കമുള്ള ഭരണകൂട ഭീകരതക്കെതിരെ മത്സരിച്ച് അലന്റെ പിതാവ് ഷുഹൈബിനെ യുഡിഎഫ് പോലും പിന്താങ്ങിയില്ല. വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ആര്‍ക്കും വേണ്ട. എന്തിനേറെ, രാജ്യം ഒന്നടങ്കം നേരിടുന്ന ഹിന്ദുത്വ ഫാസിസ ഭീഷണിപോലും പ്രധാന അജണ്ടയായില്ല എന്നതല്ലേ സത്യം?
ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം. അരാഷ്ട്രീയ ഭീഷണിയെ കുറിച്ച് പറയുമ്പോഴും അരാഷ്ട്രീയം തന്നെയായിരുന്നു തെരഞ്ഞെടുപ്പു പ്രചരണ കാലം. അമിതമായ വ്യക്തി കേന്ദ്രീകരണവും വീരാരാധനക്കു സമാനമായ സമീപനങ്ങളുമാണ് എവിടേയും കണ്ടത്. പ്രത്യേകിച്ച് ഇടതുപ്രചാരണ വേദികളില്‍. ഒരു ജനാധിപത്യ സംവിധാനത്തില്‍ ഓരോരുത്തരുടേയും അവകാശങ്ങളാണ് പാര്‍പ്പിടവും ഭക്ഷണവും വിദ്യാഭ്യാസവും സാമൂഹ്യ പെന്‍ഷനുകളുമെന്നിരിക്കെ അവയെല്ലാം നല്‍കുന്നതിനെ ഭരണാധികാരിയുടെ ഔദാര്യമെന്ന രീതിയിലാണ് പ്രചരിക്കപ്പെട്ടത്.
കോവിഡ് കാലത്തെ കിറ്റും ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളും പെന്‍ഷന്‍ തുകകള്‍ 100ഉം 200ഉമൊക്കെ കൂട്ടുന്നതുമൊക്കെ ആഘോഷിക്കപ്പെട്ടത് അപ്രകാരമായിരുന്നു. ഭരണാധികാരിയുടെ മാത്രമല്ല, പാര്‍ട്ടിയുടെ ഔദാര്യം കൂടിയായി അതു വിശേഷിക്കപ്പെട്ടു. ഇതെല്ലാം ചെയ്യുമ്പോള്‍ അല്‍പം അഴിമതിയൊക്കെയാകാമെന്നുപോലും പരോക്ഷമായി പറഞ്ഞവര്‍ നിരവധിയായിരുന്നു. പ്രത്യേകിച്ച് വടക്കാഞ്ചേരി ഫ്‌ളാറ്റ് വിഷയത്തില്‍. ജനങ്ങളുടെ അവകാശത്തെ ഔദാര്യമായി കണക്കാക്കുന്നവര്‍ക്ക് എങ്ങനെയാണ് ട്വന്റി – 20യെ അരാഷ്ട്രീയമെന്നു വിളിക്കാനാകുക? അവരുടെ മേഖലകളില്‍ അവരും ഇതുതന്നെയല്ലേ, കൂടുതല്‍ ഭംഗിയായി ചെയ്തത്. അതിനാല്‍ സംസ്ഥാനതലത്തില്‍ ജനം എല്‍ഡിഎഫിനു വോട്ടുചെയ്തപോലെ അവിടങ്ങളിലെ ജനം ട്വന്റി – 20ക്കും വോട്ടുചെയ്തു എന്നല്ലേ അര്‍ത്ഥം?
ട്വന്റി – 20 അരാഷ്ട്രീയമല്ല എന്നോ ഈ പ്രവണത ജനാധിപത്യത്തിന് അപകടകരമല്ല എന്നോ അല്ല പറയുന്നത്. അത് അരാഷ്ട്രീയവും അപകടകരവുമാണ്. പക്ഷെ നമ്മുടെ രാഷ്ട്രീയം തന്നെ അരാഷ്ട്രീയമായി മാറിയതിന്റെ പ്രതിഫലനമാണിത്. ഈ പ്രവണതയെ നേരിടേണ്ടത് രാഷ്ട്രീയമായാണ്. അല്ലാതെ ട്വിന്റി – 20ക്ക് വോട്ടുചെയ്യുന്നവരെ തല്ലിയോടിച്ചല്ല. പൊരുതുന്ന യുവജനസംഘടന എന്നൊക്കെ അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐ പോലും ഇന്നു പ്രധാനമായും ചെയ്യുന്നത് സന്നദ്ധ പ്രവര്‍ത്തനമാണെന്നും മറക്കരുത്. തെരഞ്ഞെടുപ്പു പ്രചരണവേളയെ രാഷ്ട്രീയ പോരാട്ടമാക്കാന്‍ ആരും ശ്രമിച്ചില്ല എന്നതാണ് വസ്തുത. പ്രതിപക്ഷമാകട്ടെ അഴിമതി പ്രശ്‌നം മാത്രമാണ് ഉന്നയിക്കാന്‍ ശ്രമിച്ചത്. ജനാധിപത്യത്തില്‍ അഴിമതി പ്രധാന വിഷയം തന്നെ. അപ്പോഴും അതുമായി ബന്ധപ്പെട്ട് കേന്ദ്രം നടത്തുന്ന ഗൂഢാലോചനകളേയും ഫെഡറലിസം അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളേയും കാണാന്‍ അവരും ശ്രമിച്ചില്ല.
ഇന്ത്യ നേരിടുന്ന ഏറ്റവും ഗൗരവമായ രാഷ്ട്രീയ പ്രശ്‌നം ഫെഡറലിസം സംരക്ഷിക്കലായിട്ടും ഈ വേളയില്‍ അതു പറയാതെ നടത്തുന്ന പ്രചാരണം എങ്ങനെയാണ് അരാഷ്ട്രീയമാകാതെയിരിക്കുന്നത്. അതേസമയം അരാഷ്ട്രീയമെന്ന് ആക്ഷേപിക്കുമ്പോഴും ശക്തമായ രാഷ്ട്രീയം പറയുന്ന പല കൂട്ടായ്മകള്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല എന്നതും ചേര്‍ത്തു വായിക്കണം. ചെല്ലാനത്തെ ട്വന്റി – 20 മാത്രമാണ് അപവാദം. പെരിയിയലും വാളയാറിലും ഇടതുസ്ഥാനാര്‍ത്ഥികള്‍ തോറ്റതില്‍ ജനങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരിക്കാം. അതേസമയം കള്ളക്കടത്തുകേസിലെ കുറ്റാരോപിതന്‍ എങ്ങനെയാണ് നമ്മുടെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ചു എന്നതും കേരളം കണ്ടു. ഒരുപക്ഷെ കിഴ്കകമ്പലത്തേക്കാള്‍ അരാഷ്ട്രീയം അതായിരിക്കാം.
ഇനി ഈ കുറിപ്പില്‍ പറയാനുദ്ദേശിച്ച രണ്ടാമത്തെ വിഷയത്തിലേക്കു വരാം. അത് ഹിന്ദത്വത്തെ കുറിച്ചു തന്നെയാണ്. രാഷ്ട്രീയമായി മാത്രമല്ല, സാംസ്‌കാരികമായും ഹിന്ദുത്വ ശക്തികള്‍ വളരുക തന്നെയാണ്. സീറ്റുകളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടമൊന്നും എന്‍ഡിഎക്ക് ഉണ്ടായിട്ടില്ലായിരിക്കാം. അവകാശവാദങ്ങളുടെ നാലയലത്തുപോലും എത്തിയതുമില്ല. എങ്കിലും അവര്‍ക്ക് വോട്ട് വര്‍ദ്ധിച്ചിട്ടുണ്ടെന്നുറപ്പ്. ഒരുപാടിടങ്ങളില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്. എന്‍ഡിഎക്കായി നിരവധി ചെറുപ്പക്കാര്‍ പ്രചാരണത്തിനിറങ്ങിയത് കേരളം കാണുകയും ചെയ്തു. യുഡിഎഫിനേക്കാള്‍ ചിട്ടയായി പ്രചരണം നടത്തിയത് അവരാണ്. മിക്കയിടത്തും എന്‍.എസ്.എസിന്റെ പിന്തുണ നേടാനവര്‍ക്കായി. ഒരുപക്ഷെ യുഡിഎഫിനേക്കാള്‍, എല്‍ഡിഎഫിനേക്കാള്‍ തങ്ങളുടെ രാഷ്ട്രീയം അവരായിരിക്കും തുറന്നു പറഞ്ഞത്. അത് ഹിന്ദുത്വ രാഷ്ട്രമല്ലാതെ മറ്റെന്താണ്?
കണക്കുകള്‍ ഇങ്ങനെയാകാമെങ്കിലും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഹിന്ദുത്വം തേരോട്ടം നടത്തുക തന്നെയാണെന്നതില്‍ സംശയമില്ല. തങ്ങളുടെ വര്‍ഗീയ ലക്ഷ്യത്തിനൊരു മാറ്റവുമില്ലെന്നു തന്നെയാണ് പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡിലൂടെ അവര്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മൂന്നാംദിനം ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ പരിപാടികള്‍ നടത്തിയെങ്കിലും ശക്തമായ പ്രതികരണമൊന്നും ഇവിടെയുണ്ടായില്ല. ഉത്തരേന്ത്യയിലാണ് ഈ സംഭവം നടന്നതെങ്കില്‍ ഒരുപക്ഷെ ഇതിനേക്കാള്‍ ശക്തമായ പ്രതിഷേധം ഇവിടെയുണ്ടാകുമായിരുന്നു.
പലരും ചോദിച്ചപോലെ അവിടെ അള്ളാഹു അക്ബര്‍ എന്ന ബാനറാണ് ഉയര്‍ത്തിയിരുന്നതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ജയ് ശ്രീറാമും അല്ലാഹു അക്ബറും ഈശോമിശാഹായും ഒരുപോലെയാണെന്നു വാദിച്ച പുരോഗമന വാദികളേയും കാണുകയുണ്ടായി. അതുവഴി ആര്‍ക്കാണ് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്നു വ്യക്തം. ബിജെപിയേയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും ഒരുപോലെ കാണുന്നതിന്റെ ലക്ഷ്യവും മറ്റൊന്നല്ല. മുന്നോക്ക സംവരണത്തിലും ശബരിമല സ്ത്രീ പ്രവേശനത്തിലും പ്രധാന മൂന്നു മുന്നണികളും ഒറ്റകെട്ടുതന്നെ. തീവ്രതയില്‍ വ്യത്യാസം കാണുമായിരിക്കാം. കശ്മീരോ പൗരത്വഭേദഗതിയോ ചര്‍ച്ച ചെയ്യുന്നതുപോലും ഒരാള്‍ക്കും താല്‍പ്പര്യമില്ല.
ജാതിവാല്‍ അഭിമാനത്തോടെ കൊണ്ടു നടക്കുന്നവര്‍ ഇടതുപക്ഷത്തുനിന്നുപോലും ജയിക്കുന്നതും കേരളം കണ്ടു. ഇതെല്ലാം കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകള്‍ എത്ര ശക്തമാണെന്നതിന്റെ സമീപകാല സൂചനകള്‍ മാത്രമാണ്. അതൊന്നും പക്ഷെ ഇരു മുന്നണികളെ മാത്രമല്ല, പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്നവരെപോലും ലവലേശം ബാധിക്കുന്നതേയില്ല. ഇത്തരം വിഷയങ്ങളെ പരാമര്‍ശിക്കാതെ ലളിതമായ തെരഞ്ഞെടുപ്പ് വിശകലനം അര്‍ത്ഥശൂന്യമാണ്. വരും നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും രാഷ്ട്രീയം പറയാന്‍ ഇരു മുന്നണികളും തയ്യാറാകുമോ എന്നു കാത്തിരുന്നു കാണാം.

















