കെ.പി. സേതുനാഥ്
അലന്‍ ഷുഹൈബിനും, താഹ ഫസലിനും എറണാകുളം എന്‍.ഐ.എ പ്രത്യേകകോടതി ജാമ്യം അനുവദിച്ചത് ജനാധിപത്യത്തിലും, മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധിയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31-നാണ് താഹയും, അലനും കോഴിക്കോട് പന്തീരങ്കാവ് പ്രദേശത്തു നിന്നും അറസ്റ്റു ചെയ്യപ്പെടുന്നത്. നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാര്‍ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന ഇടതുപക്ഷ തീവ്രവാദ സംഘടനയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു എന്ന മുദ്ര കുത്തിയാണ് വിദ്യാര്‍ത്ഥികളായ ഇരുവരെയും അറസ്റ്റു ചെയ്‌തത്. തുടക്കത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണ പരിധിയിലായിരുന്ന കേസ്സ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
ദേശീയതലത്തിലും, സംസ്ഥാനവ്യാപകമായും വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു ഈ അറസ്റ്റുകള്‍. അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ ഇരുവരും പന്തീരങ്കാവിലെ സി.പി.എം പ്രവര്‍ത്തകര്‍ ആണെന്നായിരുന്നു ധാരണ. അവര്‍ രണ്ടു പേരും അവകാശപ്പൈട്ടതും അങ്ങനെയായിരുന്നു. അലന്റെയും, താഹയുടെയും കുടുംബങ്ങള്‍ വര്‍ഷങ്ങളായി സി.പി.എം -മായി ബന്ധമുള്ളവരാണ്. പൊലീസിന് എന്തോ തെറ്റുപറ്റിയതാണെന്ന മട്ടിലായിരുന്നു സിപിഎം-ന്റെ കോഴിക്കോട്ടുള്ള നേതാക്കളുടെ, ജില്ലാ സെക്രട്ടറി മോഹനന്‍ അടക്കമുള്ളവരുടെ ആദ്യ പ്രതികരണം. സി.പി.എം-ന്റെ കേന്ദ്രനേതാക്കളായ സീതാറം യെച്ചൂരിയും, പ്രകാശ് കാരാട്ടും ഏതാണ്ട് സമാനമായ പ്രതികരണമാണ് നടത്തിയത്.
നിയമവിരുദ്ധപ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചാണ് ഇരുവരെയും അറസ്റ്റു ചെയ്യുന്നതിനും രണ്ടോ-മൂന്നോ ദിവസം മുമ്പാണ് അട്ടപ്പാടിക്കടുത്ത മഞ്ചിക്കണ്ടി വനമേഖലയില്‍ മാവോയിസ്‌റ്റു ഒളിപ്പോരളികളെന്നു സംശയിക്കുന്ന നാലുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെ സംബന്ധിച്ച പോലീസിന്റെ അവകാശവാദം തെറ്റാണെന്നു ഭരണമുന്നണിയില്‍പ്പെട്ട സിപിഐ തന്നെ പരസ്യമായി പറഞ്ഞതിന്റെ തൊട്ടു പുറകെയാണ് അലന്റെയും, താഹയുടെയും അറസ്റ്റുണ്ടായത്.
ഏറ്റുമുട്ടല്‍ കൊലപാതകത്തിനെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും, ജനങ്ങളില്‍ പൊതുവെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി പൊലീസ് നടത്തിയ നാടകമാണ് ഈ അറസ്റ്റുകള്‍ എന്നാണ് പൗരാവകാശ പ്രവര്‍ത്തകരുടെ അഭിപ്രായത്തെ പൊതുവെ ശരിവെയ്‌ക്കുന്നതാണ് കോടതി വിധി എന്നാണ് മനസ്സിലാകുന്നത്. അലനും, താഹയും മാവോയിസ്‌റ്റു പ്രവര്‍ത്തകരാണെന്നുള്ളതിന് മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ലെന്നു വിധിയില്‍ നിരീക്ഷിക്കുന്നു. അതുപോലെ യു.എ.പി.എ നിയമമനുസരിച്ചുള്ള ആരോപണങ്ങളും നിലനില്‍ക്കുന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ സി.പി.എം-നേതൃത്വത്തിനും, മുഖ്യമന്ത്രി പിണറായി വിജയനും കോടതിവിധി ഒരു തിരിച്ചടിയാണ്.
രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ യു.എ.പി.എ നിയമം പ്രയോഗിക്കുന്നതിനെ എതിര്‍ക്കുന്ന സി.പി.എം-ന്റെ നയത്തിന് കടകവിരുദ്ധമായ സമീപനമാണ് മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പൊലീസും ഇക്കാര്യത്തില്‍ സ്വീകരിച്ചത് എന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ് കോടതി വിധിയെന്നാണ് ഇതുവരെ ലഭ്യമായ വിവരങ്ങളില്‍ നിന്നും അനുമാനിക്കാനാവുക. അതുപോലെ അലനെ ഈ കേസ്സില്‍ മാപ്പു സാക്ഷിയാക്കുന്നതിനു ശ്രമിച്ചവര്‍ക്കും ലഭിച്ച തിരിച്ചടിയാണ് ഈ വിധി. മാപ്പുസാക്ഷി ആവുന്നതിനു വേണ്ടി തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നു അലന്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. കോടതി അക്കാര്യം ഒരു ഉത്തരവില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. പൗരവാകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ പോലീസും, എന്‍ഐഎ പോലുള്ള ഏജന്‍സികളും നടത്തുന്ന പൊലീസിന്റെയും, മറ്റു അന്വേഷണ ഏജന്‍സികളുടെയും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു താക്കീതാണ് ഈ വിധി.