സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 227
മലപ്പുറം 112
ഇടുക്കി 7
കോഴിക്കോട് 67
കോട്ടയം 118
പാലക്കാട് 86
തൃശൂര്‍ 109
കണ്ണൂര്‍ 43
കാസര്‍കോട് 38
ആലപ്പുഴ 84
കൊല്ലം 95
പത്തനംതിട്ട 63
വയനാട് 53
എറണാകുളം 70
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 170
കൊല്ലം 70
പത്തനംതിട്ട 28
ആലപ്പുഴ 80
കോട്ടയം 20
ഇടുക്കി 27
എറണാകുളം 83
തൃശൂര്‍ 45
പാലക്കാട് 40
മലപ്പുറം 34
കോഴിക്കോട് 13
വയനാട് 18
കണ്ണൂര്‍ 15
കാസര്‍കോട് 36
കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാംപിളുകള്‍ പരിശോധിച്ചു. 1,50,816 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,091 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 9609. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 20,896 പേർക്കാണ്. ഇതുവരെ ആകെ 3,62,210 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 486 ആയി.
കോവിഡ് 19 വലിയ രീതിയിൽ തന്നെ തലസ്ഥാനത്ത് പടർന്നു, ഇന്ന് മേനംകുളം കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതു സ്ഥിതി എടുത്താൽ 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾ പോസിറ്റീവ് ആയി മാറുന്നത്. കേരളത്തിൽ ഇത് 36 ൽ ഒന്ന് എന്നാണ്. തിരുവനന്തപുരത്ത് 18 പേരെ പരിശോധിക്കുമ്പോൾ ഒരാൾ പോസിറ്റീവ് ആണെന്ന് കാണുന്നു. രോഗബാധിതരെ ആകെ കണ്ടെത്താൻ ഉപയോഗിക്കുന്ന സർവയലൻസ് രീതിയാണു പ്രയോഗിക്കുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഈ മാസം 5ന് പൂന്തുറയിലാണ്. ഭീമാ പള്ളി, പുല്ലുവിള മേഖലകളിൽ 15ാം തീയതിയോടെയാണ് ക്ലസ്റ്റർ രൂപപ്പെട്ടത്. മാർഗരേഖയ്ക്ക് അുസൃതമായാണു പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വലിയതുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കുളത്തൂർ, പനവൂർ, കടക്കാവൂർ, പുതുക്കുറിച്ചി തുടങ്ങിയ തീരദേശ മേഖലയിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. പൂന്തുറയിലും പുല്ലുവിളയിലും അനുവർത്തിച്ച പ്രവർത്തനങ്ങളിൽ നിന്നു തീരദേശ േഖലയ്ക്ക് അനുയോജ്യമായ രോഗനിയന്ത്രണ നിർവ്യാപന പ്രവർത്തികൾ ഈ മേഖലകളിൽ നടപ്പാക്കുകയാണ്. തീരദേശത്തിനു പുറമേ പട്ടം, ബാലരാമപുരം, പാറശാല പ്രദേശങ്ങളിലും രോഗവ്യാപനം കൂടുന്നു. ഇവിടെയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നു.
ഇതുവരെ 39,805 റുട്ടീൻ ആർടിപിസിആർ പരിശോധനകളാണ് തിരുവനന്തപുരത്ത് ചെയ്തിട്ടുള്ളത്. കൂടാതെ സാമൂഹ്യവ്യാപനം ഉണ്ടോയെന്ന് അറിയാൻ 6985 പൂൾഡ് സെന്റിനൽ സർവയലൻസ് സാംപിളുകളും ചെയ്തു. ലോകാരോഗ്യ സംഘടന നിർദേശിച്ച ആന്റിജൻ ടെസ്റ്റ് ഈ മാസം 24 മുതലാണ് ജില്ലയിൽ ആരംഭിച്ചത്. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ മേഖലയിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ ആന്റിജൻ പരിശോധനയ്ക്കു വിധേയമായ 67ൽ 45 പേർക്കും രോഗം സ്ഥരീകരിച്ചു. ഇവിടുത്തെ രോഗബാധിതരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങൾ ഇല്ലാത്തതു സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഏറ്റുമാനൂർ മുൻസിപാലിറ്റിയിൽ നിലവിൽ കണ്ടെയ്ൻമെന്റുകളായ 4,27 വാർഡുകൾ ഒഴികെയുള്ള എല്ലാ വാർഡുകളും പ്രത്യേക ക്ലസ്റ്റർ പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ ആലുവ കീഴ്മാടൂർ പ്രദേശത്ത് രോഗവ്യാപനം തുടരുന്നു. ചെല്ലാനം ക്ലസ്റ്ററിലെ കേസുകൾ കുറഞ്ഞു. പട്ടാമ്പി ക്ലസ്റ്ററിൽ നിന്ന് തൃശൂരിൽ സമ്പർക്ക രോഗബാധിതർ ആകുന്നവരുടെ എണ്ണം വർധിച്ചു. പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും ഇതുവരെ ആകെ 3,007 പേർക്കാണ് പരിശോധന നടത്തിയത്. ഇന്നലെ വരെ 271 പേർക്ക് രോഗം കണ്ടെത്തി. പട്ടാമ്പിയിൽ റാപ്പിഡ് റെസ്പോൺസ് ടീം ഇതുവരെ 7000 വീടുകളിലാണു സന്ദർശനം നടത്തിയത്. 122 പേർക്ക് ലക്ഷണം കണ്ടെത്തുകയും ആന്റിജൻ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത് കൊണ്ടോട്ടിയിലാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതോടെ മുഴുവൻ ആരോഗ്യപ്രവർത്തകർക്കും പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം 12 അതിഥി തൊഴിലാളികൾക്കു രോഗം സ്ഥിരീകരിച്ചു. തിരികെ വരുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ജില്ലാ ലേബർ ഓഫിസിൽ അറിയിക്കണമെന്നു വിവരം നൽകിയിട്ടുണ്ട്. വിവാഹ ചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തി. 20ൽ അധികം പേർ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടില്ല. ചെട്ടിനാട് പഞ്ചായത്തിൽ വിവാഹചടങ്ങിൽ പങ്കെടുത്ത മുപ്പതിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനു ശേഷമാണ് നിയന്ത്രണം കർശനമാക്കിയത്.
വയനാട് ജില്ലയിൽ തവിനാൽ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണു നിലനിൽക്കുന്നത്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഒരു കുടുംബത്തിലെ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് 98 പേരുടെ സാംപിളുകൾ പരിശോധിച്ചു. അതിൽ 43 പേർ കൂടി പോസിറ്റീവ് ആയി. പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ലാർജ് ക്ലസ്റ്ററിലേക്കു നീങ്ങുന്ന ബത്തേരിയിലും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമ്പർക്ക വ്യാപനത്തിനു കാരണമായ മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി. തുടർച്ചയായി ചരക്കു ലോറികൾ വരുന്ന സ്ഥാപനമാണ്. കണ്ണൂർ ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനകൾ, ക്ലബുകൾ, വായനശാലകൾ എന്നീ കൂട്ടായ്മകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പുതിയ മാർഗനിർദേശങ്ങള്‍ പ്രഖ്യാപിച്ചു.
കണ്ണൂരിൽ ആശുപത്രികളിൽ കോവിഡ് ഇതര ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്ന് കോവിഡ് പകരുന്ന സാഹചര്യമുണ്ട്. കോവിഡ് ഇതര ചികിത്സ നടത്തുന്ന എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഉത്തരവ് നൽകി. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസങ്ങളിലായി 47 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവിടെ ആവശ്യമായി സുരക്ഷാ മുൻകരുതലുകൾ തയാറാക്കി. ശ്രീകണ്ഠപുരം നഗരസഭയിലെ ഒരു ജീവനക്കാരൻ പോസിറ്റീവ് ആയതിനെ തുടർന്ന് നഗരസഭ ഓഫിസുകൾ അടച്ചു. ചെയർമാനും സെക്രട്ടറിയും മുഴുവൻ കൗൺസിലർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ജനപ്രതിനിധികൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമ്പോൾ ഒരു അശ്രദ്ധയും കാണിക്കരുതെന്ന് ഓർമിപ്പിക്കുന്നതിനാണ് ഇത് ഇങ്ങനെ പറയുന്നത്. കാസർകോട് ജില്ലയിൽ പുതുതായി രൂപംകൊണ്ട ചെമ്മനാട് മാര്യേജ് ക്ലസ്റ്റർ അടക്കം 10 ക്ലസ്റ്ററുകളാണ് ഇപ്പോൾ ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.