റിയാദ് : സൗദി അറേബ്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഈ വർഷം ആദ്യ പാദത്തിൽ പ്രതീക്ഷിക്കുന്നതിനെക്കാൾ വേഗത്തിൽ വളർച്ച രേഖപ്പെടുത്തി. പ്രതിവർഷം 78% വരെ വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റാറ്റ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
2025ന്റെ ആദ്യ പാദത്തിൽ ലൈസൻസുള്ള ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി യൂണിറ്റുകളുടെ എണ്ണം 5000 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 2400 എണ്ണം ഹോട്ടൽ മേഖല, 2600 എണ്ണം സർവീസ്ഡ് അപ്പാർട്ട്മെൻറ് മേഖല എന്നിവയിലായി വിതരണം ചെയ്തിട്ടുണ്ട്.
ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ ഈ വർദ്ധനവ്, സൗദി അറേബ്യയുടെ ടൂറിസം ഇൻഫ്രാസ്ട്രക്ചറിലെ വ്യക്തമായ പുരോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് ട്രാവൽ-ടൂറിസം വിദഗ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ അന്താരാഷ്ട്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ശക്തിപ്പെടുത്താനും, ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ഈ വികസനം സഹായകരമാകുന്നത്.
സൗകര്യങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ്, സർവീസ്ഡ് അപ്പാർട്ട്മെൻറുകളും മറ്റ് ഹോസ്പിറ്റാലിറ്റി യൂണിറ്റുകളും വാടക കുറവിൽ എത്തിക്കാനുള്ള മുഖ്യ കാരണമായി മാറിയതായും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന നഗരങ്ങളിലെ വാടക ഇടിവ് (2025 ആദ്യ പാദം):
- മദീന: 23%
- കിഴക്കൻ പ്രവിശ്യ: 22.6%
- അൽ-ജൗഫ്: 21%
- നജ്റാൻ: 19%
- അൽഖസീം: 14%
- വടക്കൻ അതിർത്തികൾ: 13%
- റിയാദ്: 9%
ഇതോടെ, ഹോസ്പിറ്റാലിറ്റി മേഖലയിൽ ഇൻവെസ്റ്റർമാർക്കും ടൂറിസം പോളിസി രൂപീകരണത്തിനും പ്രേരണ നൽകുന്ന വികസനമാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.