ഒടുവില്‍ ക്യാബിനറ്റ് ചുമതലകളുടെ സസ്‌പെന്‍സ് അവസാനിച്ചു. പങ്കുവെച്ച് കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രധാന വകുപ്പൊന്നും ഇല്ല
മുംബൈ : ബിജെപിയും ശിവസേന വിമതപക്ഷവും ചേര്‍ന്നുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസമായിട്ടും വകുപ്പുകളുടെ വിഭജനത്തിന്റെ സസ്‌പെന്‍സ് നീണ്ടുപോകുകയായിരുന്നു. ഇതിന് ഇപ്പോള്‍ അവസാനമായിരിക്കുകയാണ്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളൊന്നും നല്‍കാതെ ബിജെപിയുടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് നല്‍കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമായി ഒന്നരമാസമായി മന്ത്രിസഭ പ്രവര്‍ത്തിക്കുകയായിരുന്നു. സസ്‌പെന്‍സ് അവസാനിപ്പിച്ച് പതിനെട്ട് അംഗ മന്ത്രിസഭ അധികാരത്തിലേറിയെങ്കിലും വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമാകാതെ പ്രതിസന്ധിയിലായിരുന്നു.
ആഭ്യന്തരവകുപ്പിനായുള്ള വടംവലിയില്‍ ഒടുവില്‍ ബിജെപിക്ക് മുന്നില്‍ വഴങ്ങിയ അവസ്ഥയിലാണ് ഏക്‌നാഥ് ഷിന്‍ഡെ, ഇതിനൊപ്പം പ്രധാനപ്പെട്ട വകുപ്പായ ധനകാര്യവും ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫട്‌നാവിസിന് വിട്ടുകൊടുക്കേണ്ടി വന്ന അവസ്ഥയിലാണ് ഏക് നാഥ് ഷിന്‍ഡെ.
സത്യ പ്രതിജ്ഞ ചെയ്ത് ഏഴാഴ്ച കഴിഞ്ഞ ശേഷമാണ് വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമയതും മന്ത്രിസഭ വികസിപ്പിച്ചതും.
അര്‍ബന്‍ ഡെവലപ്‌മെന്റ് വകുപ്പാണ് മുഖ്യമന്ത്രിക്കുള്ളത്. അതേസമയം. ആഭ്യന്തരം, ധനകാര്യം എന്നിവയ്ക്കു പുറമേ, പ്ലാനിംഗ് മന്ത്രാലയവും ഫട് നാവിസിന്റെ കീഴിലാണ്. ബിജെപിയുടെ രാധാകൃഷ്ണ വിഖി പട്ടീലിന് റവന്യൂ വകുപ്പും ലഭിച്ചു. വനം വകുപ്പ് ബിജെപിയുടെ സുധീര്‍ മുന്‍ഗാണ്ടിവറിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ബിജെപിയുടെ ചന്ദ്രകാന്ത് പാട്ടീലിനും നല്‍കി.
ശിവസേന വിമത പക്ഷത്തിലെ ദിപക് കെസര്‍കാറാണ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി, അബ്ദുള്‍ സത്താറിന് കൃഷി മന്ത്രാലയം ലഭിച്ചു.
നേരത്തെ, മഹാവികാസ് അഘാഡി സര്‍ക്കാറിനെ താഴെയിറക്കിയ നീക്കം നടത്തിയ ഷിന്‍ഡെക്ക് മുഖ്യമന്ത്രി പദവി പേരിനു ലഭിച്ചപോലെയായെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.