അബുദാബി : ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് എമിറേറ്റ്സ് കൗൺസിൽ ഫോർ ലോജിസ്റ്റിക്സ് ഇന്റഗ്രേഷൻ ആവിഷ്കരിച്ച് യുഎഇ. 7 വർഷത്തിനിടെ ലോജിസ്റ്റിക്സ് മേഖലാ വ്യാപാരം വർഷത്തിൽ 20,000 കോടി ദിർഹമാക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. 2023ൽ ഇത് 12,900 കോടി ദിർഹമായിരുന്നു.
റോഡ്, റെയിൽ, തുറമുഖങ്ങൾ, കസ്റ്റംസ് എന്നിവ ബന്ധിപ്പിച്ച് ആഗോള വ്യാപാരം വർധിപ്പിക്കുക എന്നതാവും പുതിയ സമിതിയുടെ ഉത്തരവാദിത്തം. മന്ത്രിസഭാ യോഗത്തിലാണ് ഷെയ്ഖ് മുഹമ്മദ് ഇക്കാര്യം വിശദീകരിച്ചത്. മന്ത്രിസഭായോഗം പുതിയ കൗൺസിലിന് അംഗീകാരം നൽകി. തുറമുഖങ്ങൾ, റോഡുകൾ, ഗതാഗതം, കസ്റ്റംസ്, റെയിൽവേ, അതിർത്തി ക്രോസിങ്ങുകൾ എന്നിവ ഉൾപ്പെടെ എല്ലാ പ്രധാന ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങളെയും കൗൺസിൽ ഒരുമിച്ച് കൊണ്ടുവരും.
ജനുവരിയിൽ പ്രഖ്യാപിച്ച ഇത്തിഹാദ് റെയിലിന്റെ അതിവേഗ ട്രെയിൻ പദ്ധതി രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. അബുദാബിക്കും ദുബായിക്കും ഇടയിലുള്ള യാത്രാ ദൈർഘ്യം 30 മിനിറ്റ് ആക്കി കുറയ്ക്കുന്ന ഹൈസ്പീഡ് റെയിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കും. മണിക്കൂറിൽ 350 കിലോമീറ്ററാണ് വേഗം. മികച്ച പ്രതിഭകളെ ആകർഷിക്കുന്ന യുഎഇ സ്ട്രാറ്റജി ഫോർ ടാലന്റ് അട്രാക്‌ഷൻ ആൻഡ് റിറ്റൻഷൻ 2031ന്റെ പുതിയ ഘട്ടത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
