തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ വാർത്തകൾ പ്രചരിപ്പിച്ച കൈരളി ചാനലിനെതിരെ ശശി തരൂർ എം.പി നിയമ നടപടിക്ക്.
വാർത്ത പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശകാര്യ മന്ത്രി ആയിരുന്നപ്പോൾ ഈ കേസിൽ ആരോപണവിധേയായ വ്യക്തിക്കു വേണ്ടി ശുപാർശ ചെയ്‌തു എന്ന നിലയിലുള്ള വ്യാജ വാർത്ത പ്രചാരിപ്പിച്ചതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
2016 ഒക്ടോബറിൽ ആണ് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തത്.
ആ സമയത്ത് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തെ എം.പിയായിരുന്നു താൻ എന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു.