ദുബായ് : ഇന്ത്യയുടെ മനം കവർന്ന് ദുബായിയുടെ രാജകുമാരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ആദ്യ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിൽ എത്തിയ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന് ഊഷ്മള സ്വീകരണമാണ് രാജ്യമൊരുക്കിയത്.
ഡൽഹിയിലും മുംബൈയിലും ലഭിച്ച ആവേശോജ്വല സ്വീകരണത്തിനു ഷെയ്ഖ് ഹംദാൻ ഹൃദയപൂർവം നന്ദി അറിയിച്ചു. പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിയ ഷെയ്ഖ് ഹംദാനെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സേനാവിഭാഗങ്ങൾ ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന്, ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഒരുക്കിയ പ്രത്യേക യോഗത്തിൽ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഷെയ്ഖ് ഹംദാനുമായി കൂടിക്കാഴ്ച നടത്തി.
മുൻപ് ഇന്ത്യയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രതിനിധി സംഘം തലവനായി, ഇന്ത്യയിലേക്ക് ഷെയ്ഖ് ഹംദാന്റെ ആദ്യ ഔദ്യോഗിക യാത്രയാണിത്. ഇന്ത്യയുമായുള്ള ദൃഢബന്ധത്തിന് അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ലോക സമാധാനവും സാമ്പത്തിക പുരോഗതിയും വികസനവും ഉറപ്പാക്കാൻ സംയോജിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രധാന്യം ഷെയ്ഖ് ഹംദാൻ പ്രസംഗങ്ങളിൽ ആവർത്തിച്ചു.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി, രാജ്യാന്തര സഹകരണ മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ദുബായ് പോർട്സ് വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായം, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അബ്ദുൽ നാസർ ജമാൽ അൽ ഷാലി എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സ്നേഹാന്വേഷണങ്ങളും ആശംസകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഷെയ്ഖ് ഹംദാൻ അറിയിച്ചു.
യുഎഇ – ഇന്ത്യ ബന്ധം എല്ലാ തലത്തിലും കൂടുതൽ ശക്തമാക്കണമെന്ന് ഇരുനേതാക്കളും പറഞ്ഞു. പതിറ്റാണ്ടുകളുടെ സ്നേഹബന്ധത്തിൽ അടിസ്ഥാനമിട്ട ബന്ധം സുദൃഡമായി വളരുന്നതിലുള്ള അഭിമാനം ഷെയ്ഖ് ഹംദാൻ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. വ്യാപാരം, വിനോദസഞ്ചാരം, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, ഊർജം, ഭക്ഷ്യസുരക്ഷ, സാങ്കേതിക വിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ബഹിരാകാശം ഉൾപ്പെടെയുള്ള മേഖലയിൽ നിലവിലുള്ള സഹകരണം അടുത്ത ഘട്ടത്തിലേക്കു കടക്കണമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ മേഖലയിലും സഹകരണം ശക്തമാക്കണം. യുഎഇയുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ സംഭാവനകളെ ഷെയ്ഖ് ഹംദാൻ പ്രത്യേകം പരാമർശിച്ചു. വ്യവസായത്തിനും നിക്ഷേപത്തിനും യുഎഇയിൽ മികച്ച അവസരമാണ് ഇന്ത്യക്കാർക്കുള്ളത്.
ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യവും ലോജിസ്റ്റിക്സ് ശൃംഖലയും നിയമങ്ങളും വ്യവസായത്തിനും നിക്ഷേപത്തിനും ഏറ്റവും അനുകൂല അന്തരീക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ കീഴിൽ രാജ്യത്തുണ്ടായ സാമ്പത്തിക മാറ്റങ്ങളെ ഷെയ്ഖ് ഹംദാൻ പ്രകീർത്തിച്ചു. മുംബൈയിൽ എത്തിയ ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി. സന്ദർശനം പൂർത്തിയാക്കി ഷെയ്ഖ് ഹംദാൻ ഇന്ന് മടങ്ങും.











