ദോഹ : സാകേതിക മേഖലയിൽ ഇന്ത്യയുടെ പുത്തൻ സംരംഭങ്ങളെ പരിചയപെടുത്തി ഖത്തറിൽ നടക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2025 ൽ ഇന്ത്യൻ പവലിയനുകൾ. ഇന്ത്യൻ ഗവൺമെന്റ്നു കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), വാണിജ്യ, വ്യവസായ മന്ത്രാലയം, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള വിവിധ സംരംഭങ്ങളാണ് വെബ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.മലിനജല സംസ്കരണം, സ്മാർട്ട് ട്രാവൽ ടെക്നോളജി, എഐ അധിഷ്ഠിത SaaS സൊല്യൂഷനുകൾ, ലീഡ് ജനറേഷൻ പ്ലാറ്റ്‌ഫോമുകൾ, വാട്സാപ്പ് അധിഷ്ഠിത ബിസിനസ് ഓട്ടോമേഷൻ, STEM വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളെ പ്രതിനിധീകരിക്കുന്ന സ്റ്റാർട്ടപ്പുകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
വെബ് സമ്മിറ്റിൽ ഇന്ത്യൻ പവലിയൻ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുല്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധങ്ങളെ കുറിച്ച് അംബാസഡർ പറഞ്ഞു. ഈ മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള വലിയ സാധ്യതകളെ കുറിച്ചും അദ്ദേഹം പറഞ്ഞു. പുതിയ കണ്ടുപിടുത്തങ്ങളെ പരിപോഷിപ്പിക്കുന്നതിലും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും സംരംഭകർക്ക് ഗുണകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിലും സ്റ്റാർട്ടപ്പ് ഇന്ത്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഡിപിഐഐടി അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുള്ള ഇന്ത്യ, ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ മൂന്നാമത്തെ രാജ്യമാണ്. വെബ് സമ്മിറ്റിൽ , ഖത്തർ റിസർച്ച് ഡെവലപ്‌മെന്റ് ഇന്നൊവേഷൻ കൗൺസിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ജിസിസി വളർച്ചയിലേക്കുള്ള ഗേറ്റ്‌വേ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ അംബാസഡർ വിപുല്‍ മുഖ്യപ്രഭാഷണം നടത്തി. 2025 ഫെബ്രുവരി 17-18 തീയതികളിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ ചരിത്രപ്രധാനമായ സംസ്ഥാന സന്ദർശനത്തെ അനുസ്മരിച്ചുകൊണ്ട് സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.
ഭാവിയിലെ ഇന്ത്യ-ഖത്തർ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായിരിക്കും സാങ്കേതികവിദ്യയും ഇന്നോവേഷൻസുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിൽ വളരാൻ മികച്ച സാഹചര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം ഇന്ത്യൻ സ്റ്റാർട്ടപ്പുകളോട് പറഞ്ഞു. ഇന്ത്യൻ, ഖത്തർ വാണിജ്യ മേഖലയിൽ ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനും സഹകരണം വളർത്തിയെടുക്കുന്നതിനും ഖത്തറിലെ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും 2025 ലെ വെബ് സമ്മിറ്റിൽ ഇന്ത്യയുടെ പങ്കാളിത്തം രാജ്യാന്തര തലത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ എത്തിക്കാനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അംബാസിഡർ വിപുൽ പറഞ്ഞു.