ന്യുയോർക്ക്: ഗാസയില്‍ വെടിനിർത്തല്‍ കരാർ നടപ്പിലാക്കാൻ സാധിച്ചാല്‍, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയില്‍ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.
ഈ ആഴ്ച അവസാനത്തോടെ മധ്യസ്ഥ ചർച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് ബൈഡൻ യുദ്ധം അവസാനിപ്പിക്കാൻ സാധിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചത്.
ചർച്ചയില്‍ ഹമാസ് പ്രതിനിധികള്‍ പങ്കെടുത്തേക്കില്ലെന്ന് സൂചിപ്പിച്ചെങ്കിലും, ചർച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിനെതിരായ നീക്കം നീളുമെന്ന് ഒരു ഇറാൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ” വെടിനിർത്തല്‍ കരാർ നടപ്പായാല്‍ ഇറാൻ ആക്രമണത്തില്‍ നിന്ന് പിന്മാറുമെന്നാണ് എന്റെ പ്രതീക്ഷ. എന്നാല്‍ ഇരുകൂട്ടർക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് വെടിനിർത്തല്‍ കരാർ നടപ്പിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായി മാറുകയാണെന്നും” ബൈഡൻ പറയുന്നു.വെടിനിർത്തല്‍ കരാറിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചകള്‍ നാളെ ഈജിപ്തിലോ ഖത്തറിലോ പുന:രാരംഭിക്കാനാണ് തീരുമാനം.
സംഘർഷം തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തല്‍ കരാർ നടപ്പിലാക്കുക എന്നതാണെന്നാണ് യുഎസ് വിശ്വസിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി പറയുന്നു. അതേസമയം ചർച്ചകളില്‍ ഹമാസ് പ്രതിനിധികളും പങ്കെടുക്കുമെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ വ്യക്തമാക്കി. ഹമാസിനെ പ്രതിനിധീകരിച്ച് തങ്ങള്‍ തീരുമാനമെടുക്കാമെന്ന് ദോഹ ഉറപ്പുനല്‍കിയതായും വേദാന്ത് പട്ടേല്‍ കൂട്ടിച്ചേർത്തു.അതേസമയം ഏതാനും മാസങ്ങള്‍ക്ക് മുൻപ് തങ്ങള്‍ നല്‍കിയ നിർദ്ദേശങ്ങള്‍ ഇസ്രായേല്‍ അംഗീകരിച്ചാല്‍ മാത്രമേ യോഗത്തില്‍ പങ്കെടുക്കുകയുള്ളു എന്നാണ് ഹമാസിന്റെ നിലപാട്. എന്നാല്‍ ഇതില്‍ പല ആവശ്യങ്ങളിലും ഭേദഗതി വരുത്തിക്കൊണ്ട് തങ്ങള്‍ മുന്നോട്ട് വച്ച കരാർ അംഗീകരിക്കണമെന്ന നിലപാടാണ് ഇസ്രായേല്‍ മുന്നോട്ട് വച്ചത്. ഇത് ഹമാസ് നിരസിച്ചിട്ടുണ്ട്.











