കൊച്ചി: സർക്കാർ സൗജന്യമായി സ്ഥലം ലഭ്യമാക്കിയാൽ അവിടെ ചെറുകിട സംരംഭങ്ങൾ ആരംഭിച്ച് വയനാട് ദുരിത ബാധിതർക്ക് തൊഴിൽ നൽകുവാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ – എം.എസ്.എം.ഇ ഡിവിഷൻ തയ്യാറാണ് എന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡൻ്റ് പ്രകാശ് ചെന്നിത്തല, എം.എസ്.എം.ഇ ഡിവിഷൻ ദേശീയ ചെയർമാൻ രവീന്ദ്രൻ കണ്ണങ്കെെ എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.
വയനാടിൽ വീട് നഷ്ടപ്പെട്ടവർക്ക് 14 വീടുകൾ സൗജന്യമായി നൽകുന്ന പദ്ധതിക്ക് പുറമെയാണ് അവർക്ക് സ്ഥിരവരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഇത്തരം ഒരു പദ്ധതി സംഘടന ആവിഷ്ക്കരിക്കുന്നത്. 2019-ൽ നടന്ന ദുരന്തത്തിലും സംഘടന 5 വീടുകൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ രാജ്യത്തെ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുകയും വിവിധ മനുഷ്യാവകാശ ലംഘനങ്ങളിൽ സജീവമായും ഇടപെടുകയും ചെയ്തു കൊണ്ട് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലം പ്രവർത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ. 2024-ൽ രാജ്യത്തെ സംരംഭകരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ബോധവൽക്കരണം നൽകുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് അതിൻ്റെ എം.എസ്.എം.ഇ ഡിവിഷൻ ആരംഭിക്കുന്നത്. ഇതിൻ്റെ ആദ്യപടിയായി ഓഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ കേരളത്തിലെ 14 ജില്ലകളിലും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബർ മാസം എറണാകുളത്ത് സംസ്ഥാന തല പരിപാടിയും വിപുലമായി സംഘടിപ്പിക്കും.
ഇതിലൂടെ സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്കും, പാർശ്വവൽക്കരിപ്പെട്ട വിഭാഗങ്ങൾക്കും, വിശേഷിച്ച് വനിതകൾക്കും സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിലൂടെ അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നത് പദ്ധതിയെ കൂടുതൽ മഹത്തരമാക്കുന്നു.
ഈ വിഷയവുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന എല്ലാ വിധ നല്ല പ്രവർത്തനങ്ങൾക്കും സംഘടനയുടെ പരിപൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാകും എന്നും അറിയിരുന്നു. അതോടൊപ്പം സംരംഭകരുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുവാനും അവർക്കു വേണ്ടി ശബ്ദിക്കുവാനും സംഘടന എന്നും മുന്നിലുണ്ടാകുകയും ചെയ്യും.