തിരുവനന്തപുരം : വയനാടിനായി ഡോ. കെ.ജെ.യേശുദാസ് പാടിയ സാന്ത്വനഗീതം മ്യൂസിക് ആൽബമായി പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഇത് തയാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ചേംബറിൽ നടന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി എം.എ.ബേബി സിഡി ഏറ്റുവാങ്ങി. “ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ ” എന്നു തുടങ്ങുന്ന ഗാനം, വയനാടിന്റെ നൊമ്പരവും പുനർനിർമാണത്തിന്റെ പ്രതീക്ഷയും ഉൾച്ചേർന്നതാണ്.
റഫീഖ് അഹമ്മദിന്റെതാണ് രചന. നാനക് മൽഹാർ, ചാരുകേശി എന്നീ രാഗങ്ങളുടെ സ്വരചലനങ്ങൾ ഉപയോഗിച്ചാണ് ഈ ഗാനം സംഗീതസംവിധായകൻ രമേശ് നാരായൺ ചിട്ടപ്പെടുത്തിയത്. അമേരിക്കയിലെ ഡിയോയിൽ യേശുദാസും തിരുവനന്തപുരത്ത് തമലത്തുള്ള സ്റ്റുഡിയോയിലിരുന്ന് രമേശ് നാരായണനും പരസ്പരം കണ്ടും കേട്ടും മൂന്നരമണിക്കൂർ ചെലവഴിച്ചാണ് ഈ ഗാനം റെക്കോർഡ് ചെയ്തത്.
ഈ പാട്ട് കേട്ടുകഴിഞ്ഞപ്പോൾ യേശുദാസിന്റെ സംഗീതത്തിന് പ്രായമില്ല എന്നു തനിക്കു മനസ്സിലായെന്ന് രമേശ് നാരായൺ പറഞ്ഞു. കേരളത്തിനോടുള്ള യേശുദാസിന്റെ അതിരില്ലാത്ത സ്നേഹമാണ് ഈ പാട്ടിൽ ഉൾച്ചേർന്നിട്ടുള്ളത്.ചലച്ചിത്ര സംവിധായകൻ ടി.കെ.രാജീവ്കുമാറാണ് ആശയാവിഷ്കാരം. ദൃശ്യാവിഷ്കാരം നടത്തിയത് ചലച്ചിത്രകാരൻ വി. പുരുഷോത്തമനാണ്. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ക്രിയേറ്റീവ് ഹെഡ് ആണ്. ഈ ഗാനത്തിന് കോറസ് പാടിയിട്ടുള്ളത് മധുവന്തി, മധുശ്രീ, ഖാലിദ്, സിജുകുമാർ എന്നിവരാണ്. മ്യൂസിക് ആൽബത്തിന്റെ പ്രകാശനചടങ്ങിൽ സ്വരലയ ജനറൽ സെക്രട്ടറി ഇ.എം.നജീബ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി. വി.സുഭാഷ് ഐഎഎസ്, രമേശ് നാരായൺ, മധുശ്രീ, കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു എന്നിവർ പങ്കെടുത്തു.