ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മികച്ച സാഹിത്യ സംഭാവനയ്‌ക്കുള്ള സിൽക്ക് റോഡ് ഫോറം പുരസ്കാരം നേടി. ‘ഇൻസ്പിരേഷണൽ ലിറ്റററി ഫിഗർ ഫോർ സിൽക്ക് റോഡ് പോയറ്റ്സ്’ എന്ന വിഭാഗത്തിലൂടെയാണ് ഈ ആഗോള അംഗീകാരം.
മനുഷ്യാനുഭവങ്ങളുടെ ആഴം, ദേശസ്നേഹം, സംസ്കാരസൗന്ദര്യം എന്നിവയെ ഉത്കണ്ഠാഭരിതമായി പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ ലോകസാഹിത്യത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയതിനാലാണ് ഈ പുരസ്കാരം നല്‍കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
‘സായിദ്’ (2018), ‘ഫ്ലാഷസ് ഓഫ് വേർഡ്സ്’ (2014), ‘40 പോയംസ് ഫ്രം ദ് ഡെസർട്’ (2011) എന്നീ കൃതികൾ വഴിയാണ് ഷെയ്ഖ് മുഹമ്മദ് തന്റെ സാഹിത്യ പ്രതിഭ വ്യക്തമാക്കിയത്. കുതിരകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം പ്രതിഫലിപ്പിക്കുന്ന ‘ഫോർ ദ ലവ് ഓഫ് ഹോർസസ്’ എന്ന കൃതിയും സാഹിത്യ ലോകത്ത് ശ്രദ്ധ നേടി.
മേയ് 27-ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമ്മാനിക്കപ്പെടുന്നത്.
സിൽക്ക് റോഡ് രാജ്യാന്തര കാവ്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ ഭാഗമായാണ് ഈ പുരസ്‌കാര ദാനം. മേയ് 29 വരെ ദുബായിൽ നടക്കുന്ന ഈ സാഹിത്യോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽ നിന്നുള്ള കവി-കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. അറബ് ലോകത്തിൽ ഈ ആഘോഷത്തിന് വേദിയാകുന്ന ആദ്യ നഗരമായി ദുബായ് തെരഞ്ഞെടുക്കപ്പെടുന്നത് ചരിത്രപരമാണെന്ന് സംഘാടകർ പറഞ്ഞു.