മസ്കറ്റ് :ഒമാനിൽ തൊഴിൽ തേടി വരുന്ന മലയാളികൾ തൊഴിൽ തട്ടിപ്പുകളുടെ ഇരയായിരിക്കുന്നത് അതീവ ഗൗരവമേറിയ പ്രശ്നമായി ഉയരുന്ന സാഹചര്യത്തിൽ, റൂവി മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ നോർക്ക റൂട്സിൽ ഔദ്യോഗികമായി പരാതി നൽകി. സാധാരണക്കാരായ ആളുകളെയാണ് ഇവർ ചതിക്കുഴിയിൽ അകപെടുത്തുന്നത് .കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മാത്രം 100-ൽ അധികം മലയാളികൾ ഈ തട്ടിപ്പിന് ഇരയായതായി അസോസിയേഷൻ അറിയിച്ചു.
പരാതിയിൽ പ്രമേയമാകുന്ന പ്രധാന വിഷയങ്ങൾ ചുവടെപ്പറയുന്നവയാണ്.
വ്യാജ ജോലിയോഫറുകൾ: പ്രമുഖ കമ്പനികളുടെ പേരിൽ കൃത്രിമമായി സൃഷ്ടിച്ച ലെറ്റർഹെഡുകൾ ഉപയോഗിച്ച് WhatsApp, email തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ‘ജോബ് ഓഫർ’ നൽകുന്നു. ഇന്ത്യയിലെ വിവിധ ഏജന്റുമാർ ഇതിനായി ഉപയോഗിക്കപ്പെടുന്നു.
വിസിറ്റിങ് വിസ വഴിയുള്ള കുടുക്കൽ: റസിഡൻസി വിസ ഉറപ്പ് നൽകിയുകൊണ്ട് ആളുകളെ വിസിറ്റിങ് വിസയിൽ ഒമാനിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ജോലിയോ വിസയോ നൽകാതെ അവരെ അവഗണിക്കപ്പെടുന്നു.
പാസ്പോർട്ട് പിടിച്ചെടുക്കൽ: പലരും നിയമപരമായി എന്ത് ചെയ്യണമെന്നറിയാതെ ഒമാനിൽ കുടുങ്ങിക്കിടക്കുകയാണ്. പാസ്പോർട്ടുകൾ കയ്യിൽ നിന്ന് എടുത്തുകൊണ്ടിരിയ്ക്കുന്നതും ഇതിന് കാരണമാണ്.
ജീവിതോപാധികൾ ഇല്ലായ്മ: ലക്ഷങ്ങൾ ഏജന്റുമാർക്ക് നൽകി ജോലി പ്രതീക്ഷിച്ച് എത്തിയവർക്കു തൊഴിലും താമസ സൗകര്യവും ഇല്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്.
റൂവി മലയാളി അസോസിയേഷൻ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ:
- പ്രവാസികളെ തട്ടിപ്പിൽ നിന്നും സംരക്ഷിക്കാൻ കേരള സർക്കാർ പ്രത്യേക അവബോധ ക്യാമ്പയിൻ നടത്തണം.
- അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാരെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കാനായി നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കണം.
- സുരക്ഷിത യാത്രാ മാർഗങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുക.
- പ്രവാസി സഹായ കേന്ദ്രങ്ങളിൽ നിന്ന് ജോലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രത്യേക അപേക്ഷാ സംവിധാനം ഒരുക്കണം.
നമുക്ക് വിശ്വസിക്കാവുന്ന തൊഴിൽ മാർഗങ്ങൾ വളർത്തുകയും സമൂഹത്തെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ് .
അസോസിയേഷൻ നൽകിയ പരാതിയോടൊപ്പം ഒരു പ്രമുഖ കമ്പനിയുടെ വ്യാജ ജോബ് ഓഫർ ലെറ്ററിന്റെ പകർപ്പും അതിന്റെ തെളിവായി ഹാജരാക്കിയിട്ടുണ്ട്.
സമൂഹത്തെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് നമുക്കെല്ലാവർക്കും ബാധ്യതയാണെന്ന് റൂവി മലയാളി അസോസിയേഷൻ അറിയിച്ചു.