റാസൽഖൈമ: അന്താരാഷ്ട്ര ബ്രാൻഡ് വ്യാപാര മുദ്രകളുള്ള വ്യാജ ഉൽപന്നങ്ങളുടെ വൻ ശേഖരം പിടിച്ചെ ടുത്തു. 2.3 കോടി ദിർഹം വിപണി മൂല്യം വരുന്ന 6,50,468 വ്യാജ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് റാക് പൊലീസ് ഓപറേഷൻസ് ആക്ടിങ് ഡയറക്ടർ ജനറൽ ബി. അഹമ്മദ് സെയ്ദ് മൻസൂർ പറഞ്ഞു.
റാക് പൊലീസ് കുറ്റാന്വേഷണ വിഭാഗവും സാമ്പത്തിക വികസനവകുപ്പ് വാണിജ്യ-നിയന്ത്രണ സംരക്ഷ ണ വകുപ്പും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
സംഭവത്തിൽ അറബ് പൗരത്വമുള്ള മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. കോസ്മെറ്റിക്സ്, ആക്സസറികൾ എന്നിവയടക്കം വിവിധ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.
റാസൽഖൈമയിലെ ഒരു പ്രദേശത്ത് അസാധാരണമായ നിലയിൽ രണ്ടു വെയർ ഹൗസുകളുണ്ടെന്ന് കാണിച്ച് സാമ്പത്തിക വികസന വകുപ്പിൽനിന്ന് കത്ത് ലഭിക്കുകയായിരുന്നുവെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ഇൻവെസ്റ്റിഗേറ്റിവ് അഫയേഴ്സ് വകുപ്പ് ഡയറക്ടർ കേണൽ ഉമർ അൽ ഔദ് അൽ ത നൈജി പറഞ്ഞു.
വെയർഹൗസുകൾ സൗന്ദര്യവർധക ഉൽപന്നങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും അന്താരാഷ്ട്ര വ്യാപാര മുദ്രയുള്ള ബ്രാൻഡഡ് വ്യാജവസ്തുക്കൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇരു വകുപ്പുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ഉൾപ്പെടുത്തി സംയുക്ത ടാസ്ക് ഫോഴ്സ് രൂപവത്കരിച്ച് ദിവസങ്ങളോളം നിരീക്ഷണം നടത്തി.
സംശയാസ്പദ രീതിയിൽ ലോഡിങ്, സ്റ്റോറേജ് പ്രവർത്തനങ്ങൾ ബോധ്യപ്പെട്ട റാക് പൊലീസ് പബ്ലിക് പ്രോസിക്യൂഷനിൽനിന്ന് അനുമതി നേടി വെയർഹൗസുകൾ റെയ്ഡ് ചെയ്യുകയും വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയുമായിരുന്നു.
പിടിച്ചെടുത്ത ഉൽപന്നങ്ങൾ സാമ്പത്തിക വികസന വകുപ്പിന്റെ വെയർഹൗസിലേക്ക് മാറ്റിയെന്നും അൽ ഔദ് വ്യക്തമാക്കി. രാഷ്ട്രത്തിന്റെയും രാജ്യനിവാസികളുടെയും സുരക്ഷക്ക് റാക് പൊലീസ് മുഴുസമയവും ജാഗരൂകരാണെന്ന് ബി. അഹമ്മദ് സെയ്ദ് മൻസൂർ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കുന്നവർക്കും സമൂഹസുരക്ഷയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവർക്കുമെതിരെ കടുത്ത നടപടികളെടുക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.