മനാമ : യാത്രാരേഖയായി ഉപയോഗിക്കാൻ തക്കവിധത്തിൽ നൂതന സവിശേഷതകളോടെ നവീകരിച്ച തിരിച്ചറിയൽ കാർഡ് (സിപിആർ) പുറത്തിറക്കി ബഹ്റൈൻ . രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐ സി എ ഓ ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുത്തൻ സാങ്കേതിക വിദ്യയിലാണ് യാത്രാ രേഖയായി ഉപയോഗിക്കാൻ തരത്തിൽ ഐഡി കാർഡ് പുറത്തിറക്കിയത്. ബയോമെട്രിക് സവിശേഷതകളും മെച്ചപ്പെട്ട ഗുണനിലവാരവും ഉറപ്പാക്കുന്നതാണ് പുതിയ ഡിജിറ്റൽ കാർഡ്. ഡിജിറ്റൽ ഇടപാടുകളുടെ ശേഷിയും ഉയർത്തിയിട്ടുണ്ട്.
അതേസമയം പുതിയ കാർഡ് യാത്രാരേഖയായി ഉപയോഗിക്കാമെങ്കിലും എല്ലാവരും പാസ്‌പോർട്ടുകൾ കൈവശം വെക്കണമെന്നും അധികൃതർ ഓർമപ്പെടുത്തി. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും നിലവിെല ഐഡി കാർഡിന്റെ കാലാവധി പൂർത്തിയായ ശേഷം പുതിയ കാർഡ് എടുത്താൽ മതിയെന്നും ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അലി അൽ ഖാഇദ് വാർത്താസമ്മേളനത്തിൽ വിശദമാക്കി.
ബഹ്റൈന്റെ 3,000 വർഷം പഴക്കമുള്ള ചരിത്രവും സമുദ്രയാന പൈതൃകവും പൂർവിക ജീവിതവും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തിരിച്ചറിയൽ കാർഡ്. 1980 മുതൽ ബഹ്‌റൈനിൽ നിലനിന്നിരുന്ന തിരിച്ചറിയൽ കാർഡുകളുടെ ഒരു ശ്രേണിയും ഐ ജി എ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പോളി കാർബണേറ്റ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പുതിയ കാർഡ് കേടുപാടുകൾ സംഭവിക്കാത്തതാണെന്നും ചൂടിനെ പ്രതിരേോധിക്കുന്നതും തേയ്മാനം സംഭവിക്കാത്തതുമാണ്.
പുതിയ കാർഡിന്റെ കാലാവധി ഇഷ്യൂ ചെയ്ത തീയതി മുതൽ 5 വർഷവും 70 വയസ്സിന് മുകളിലുള്ളവർക്ക് 10 വർഷവുമാണ്. ഐഡന്റിറ്റി കാർഡിന്റെ സാധുത കാലാവധി മറ്റേതെങ്കിലും കാർഡുകളുടെയോ പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖകളുടെയോ സാധുതയുമായി ബന്ധപ്പെട്ടതല്ല. ഐഡന്റിറ്റി കാർഡ് പുതുക്കുന്ന സമയത്തോ നഷ്‌ടപ്പെട്ട/നഷ്ടപ്പെട്ടതിന് പകരമായി അപേക്ഷിക്കുമ്പോഴോ പാസ്‌പോർട്ടിന് നിയമസാധുതയുണ്ടായിരിക്കണം.
