മക്ക ∙ ഹജ്ജ് തീർഥാടകർക്കായി മികച്ച സേവനങ്ങളുമായി സൗദി റോയൽ കമ്മിഷൻ വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഹജ്ജ് ആചാരങ്ങൾക്കിടയിൽ തീർഥാടകർ ഏറെ സമയം ചെലവഴിക്കുന്ന മിനാ താഴ്‌വരയിൽ, 200 കിടക്കകളോടുകൂടിയ അത്യാധുനിക ആശുപത്രി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. മക്ക, മിന, മുസ്ദലിഫ, അറഫ എന്നീ പ്രധാന തീർഥകേന്ദ്രങ്ങളിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.
മിനായിൽ ഇരുനില ടെന്ന്റുകളും ബഹുനില ശുചിമുറികളും സ്ഥാപിച്ചതോടൊപ്പം, ഇലക്ട്രിക് സ്കൂട്ടർ സർവീസുകളും മൂന്ന് റൂട്ടുകളിലായി ആരംഭിച്ചു. മിനയിലെ വിവിധ ഭാഗങ്ങളിലായി 71 എമർജൻസി കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും തണൽ സ്ഥലങ്ങളും 400 തണുപ്പിച്ച വാട്ടർ സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
400 അത്യാധുനിക ബസുകൾ സർവീസിൽ
തീർഥാടകരുടെ സൗകര്യാർത്ഥം 400 പുതിയ ബസുകൾ സർവീസിനായി ഒരുക്കിയിട്ടുണ്ട്. 12 റൂട്ടുകളിലായി 431 സ്റ്റോപ്പുകളിലും നാല് കേന്ദ്ര ബസ് സ്റ്റേഷനുകളിലുമായി ഈ ബസുകൾ പ്രവർത്തിക്കും.
ചൂട് ചെറുക്കാൻ റബർ ഫ്ലോറിംഗ്, തണൽ മരങ്ങൾ
ചൂട് കുറയ്ക്കുന്നതിനായി 1.7 ചതുരശ്ര കിലോമീറ്റർ നീളമുള്ള നടപ്പാതകളിൽ റബർ ഫ്ലോറിംഗ് ഒരുക്കിയിട്ടുണ്ട്. കൂടാതെ, 10,000 തണൽ മരങ്ങൾ നടുകയും മുസ്ദലിഫ, അറഫ, മിന തുടങ്ങിയ സ്ഥലങ്ങളിലെ നടപ്പാതകൾ നവീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഹജ് തീർഥാടകർക്ക് സുരക്ഷിതവും ആധുനികവുമായ അനുഭവം ഉറപ്പാക്കാനാണ് ഇത്തവണത്തെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നതെന്ന് റോയൽ കമ്മിഷൻ അധികൃതർ അറിയിച്ചു.











