കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിൽ പടരുന്ന വൈറൽ അണുബാധയായ മങ്കിപോക്സിന്റെ സാഹചര്യത്തിൽ രോഗബാധ തടയാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും രാജ്യത്തെ മെഡിക്കൽ രംഗം തയാറാണെന്ന് ആരോഗ്യ മന്ത്രാലയം.
സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും വ്യാപന രീതി കണക്കിലെടുത്ത് പരമാവധി സംരക്ഷണം നൽകാൻ ഈ സൗകര്യങ്ങളിലുള്ള ആരോഗ്യ പ്രവർത്തകർ തയാറാണെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. കുവൈത്ത് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെന്റർ അദ്ദേഹം സന്ദർശിച്ചു.
ആഗോള സാഹചര്യം നിരീക്ഷിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യു.എച്ച്.ഒ) ഏകോ പനം ശക്തമാക്കിയതായി പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.അൽ മുന്തർ അൽ ഹ സാവി പറഞ്ഞു.
മങ്കിപോക്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായും രോഗബാധ തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. മങ്കിപോക്സ് ലോകവ്യാപകമാകുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടി യന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.












