റിയാദ് : ഫലസ്തീൻ-ഇസ്രായേൽ ദ്വിരാഷ്ട്ര ഫോർമുലയെക്കുറിച്ചുള്ള യു.എൻ. പ്രത്യേക സമ്മേളനത്തിൽ (ജൂൺ 17-20, ന്യൂയോർക്കിൽ) പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്ക വിവിധ രാജ്യങ്ങളോട് സന്ദേശമയച്ചു. സൗദിയും ഫ്രാൻസും ചേർന്നാണ് ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. സമ്മേളനത്തിൽ ഫലസ്തീനിനെ ഔദ്യോഗികമായി അംഗീകരിക്കാൻ യു.എൻ അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
ഫ്രാൻസ് ഫലസ്തീനിനെ രാജ്യമായി അംഗീകരിക്കാൻ തയ്യാറാണെന്ന സൂചനകളാണ് നിലവിൽ ഉള്ളത്. അങ്ങനെ സംഭവിച്ചാൽ, സൗദി കിരീടാവകാശി സമ്മേളനത്തിൽ നേരിട്ട് പങ്കെടുക്കും എന്നാണു റിപ്പോർട്ടുകൾ. യുഎൻ വേദിയിലെ ഇത്തരമൊരു നീക്കം ഇസ്രായേലിനും ട്രംപിന്റെ യുഎസ് ഭരണകൂടത്തിനും മനഃസമാധാനകരമായതല്ല.
ഇത് തടയാൻ ഫ്രാൻസിന് മേൽ കനത്ത സമ്മർദ്ദം നടത്തുകയാണ് യുഎസ്. അത്തരമൊരു അംഗീകാരം ഉണ്ടായാൽ, “അത് ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ വിജയം ആയി ചിത്രീകരിക്കപ്പെടും” എന്ന മുന്നറിയിപ്പ് ഇസ്രായേൽ ഫ്രാൻസിന് നൽകിയിട്ടുണ്ട്.
ജി-7 ഉച്ചകോടിയും ഇദ്ദേഹത്തിന്റെ യാത്രാ പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുകയാണ്. ജി-7 ഉച്ചകോടിക്ക് പിന്നാലെയാണ് യു.എൻ സമ്മേളനം. സൗദി കിരീടാവകാശിയുടെ പങ്കെടുക്കൽ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അദ്ദേഹം എത്തുകയാണെങ്കിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രിയുൾപ്പെടെ വിവിധ രാജ്യ നേതാക്കളുടെ സാന്നിധ്യവും സാധ്യതയുണ്ട്.
ഇത് യുഎസ് പരമാവധി തടയാൻ ശ്രമിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
സൗദിയുടെ ഔദ്യോഗിക നിലപാട് അതീവ പരിപക്വവും ശക്തവുമാണ്: “ഇസ്രായേലിനും ഫലസ്തീനും അതാത് സ്വതന്ത്ര രാജ്യങ്ങളായില്ലെങ്കിൽ ശാശ്വതമായ സമാധാനം സാധ്യമല്ല“.
ഒക്ടോബർ 7ന് ഹമാസ് ആക്രമണത്തിന് ശേഷമുള്ള കാലയളവിൽ നിരവധി രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചു. ഇക്കാര്യത്തിൽ ഫ്രാൻസിന്റെ അംഗീകാരം യൂറോപ്പിലെയും അന്താരാഷ്ട്രതലത്തെയും സമവായങ്ങൾക്കു നിർണ്ണായകമാകുമെന്നതിൽ സംശയമില്ല.