ദുബായ് : ഭാഷയുടെ ആത്മാവ് ഉൾക്കൊള്ളാതെ ഉള്ളടക്കത്തെ അവതരിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വതസിദ്ധമായ സ്വത്വത്തിനു പരുക്കേൽക്കുമെന്നു തിരിച്ചറിവാണ് യുഎഇയിൽ ഭാഷാശൈലി പരിചയപ്പെടുത്തുന്നതിനു നിയന്ത്രണമേർപ്പടുത്താനുള്ള പ്രചോദനം. ഭാഷയിലെ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ അവഗാഹം അനിവാര്യമാണ്. ഓരോ ഗൾഫ് രാജ്യങ്ങളുടെയും സംസാര ശൈലിക്ക് സവിശേഷമായ പ്രത്യേകതകളുണ്ട്. ഭാഷാപ്രയോഗങ്ങളിലും വിനിമയങ്ങളിലും അതതു രാജ്യങ്ങളുടെ സമ്പന്നമായ പൈതൃകമാണ്. സമൂഹമാധ്യമത്തിൽ ജനകീയമായതോടെ സംസാരശൈലി പൊതുസമൂഹത്തിൽ പരിചയപ്പെടുന്നവരുടെ എണ്ണം കൂടി. ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് പ്രാദേശികഭാഷാ ശൈലീ ഗുരുക്കളാകുമ്പോൾ വാക്കുകൾ പാതിവെന്ത വറ്റുകൾ മാത്രമാകുന്ന സ്ഥിതിയുണ്ട്.
വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകാത്ത പോലെ സംസാരശൈലിയും പ്രയോഗവും ഭാഷാനിഷ്പത്തിയും പരിചയപ്പെടുത്തുന്നവരെല്ലാം സ്വദേശികളാകാറില്ല. യുഎഇ അറബിക് ഭാഷാശൈലി ആശയവും അക്ഷരവും കൊണ്ടുള്ള അക്ഷയഖനിയാണെന്നാണ് നാഷനൽ മീഡിയ കൗൺസിൽ ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി ആലു ഹാമിദ് പറഞ്ഞത്. ഭാഷാപ്രയോഗങ്ങൾ ദേശീയതയുടെ ദർപ്പണമാണ്. രാജ്യത്തിന്റെ പൂർവികർ തുന്നിച്ചേർത്ത ദൈനംദിന ജീവിത സൗന്ദര്യത്തിന്റെ പ്രതിധ്വനി ഭാഷാ പ്രയോഗങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു. അതുകൊണ്ട് അവ സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്.
ഭാഷാഭേദവും ഭംഗിയും മാതൃരാജ്യത്തിന്റെ വേരുകൾ കൂടിയാണ്. സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കുക എന്നത് അഭിമാനവും നേട്ടങ്ങളുടെ വീഥിയിൽ മുന്നോട്ട് കുതിക്കാൻ പ്രചോദിപ്പിക്കുന്നതുമാണെന്ന് അബ്ദുല്ല വ്യക്തമാക്കി. വേഷവും ഭാഷയും ദേശാഭിമാനത്തിന്റെ മുദ്രകളായാണ് സ്വദേശികൾ കാണുന്നത്. വേഷത്തിന്റെയും ഭാഷയുടെയും യഥാർഥ മൂല്യം തിരിച്ചറിയാൻ തദ്ദേശീയർക്ക് മാത്രമാണ് സാധിക്കുകയെന്നും അദ്ദേഹം കുറിച്ചു.
പൈതൃക വേഷം ധരിച്ച് പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നവർ സ്വദേശികൾ മാത്രമായിരിക്കണം എന്ന നിയമം നിലവിൽ വന്നത് മൗലികമായ ചില വസ്തുതകൾ ബോധ്യപ്പെടുത്താൻ കൂടിയാണ്. രാജ്യത്തിന്റെ സാംസ്കാരിക, പൈതൃക അടിസ്ഥാന ആഴങ്ങളിലേക്ക് നീങ്ങുന്നവർ പുറത്തേക്ക് പ്രസരിപ്പിക്കുന്നത് രാജ്യത്തിന്റെ സ്വത്വത്തോട് നിരക്കുന്നതായിരിക്കണം എന്നു പുതിയ നിയമം നിഷ്കർഷിക്കുന്നു.
പരസ്യത്തിലും സമൂഹ മാധ്യമങ്ങളിലും സെലിബ്രിറ്റികളാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതരഭാഷാശൈലികൾ പരിചയപ്പെടുത്താം. എന്നാൽ യുഎഇ ഭാഷാഭംഗിയും ഉത്ഭവ ചരിത്രവും ഉള്ളറിഞ്ഞ് അവതരിപ്പിക്കാൻ സ്വദേശികൾ മാത്രം മതി എന്നതാണ് പുതിയ നിയമത്തിന്റെ പൊരുൾ. ഈ രാജ്യത്ത് കഴിയുന്ന വിദേശികൾ നെഞ്ചിലേറ്റേണ്ട നിയമമാണ് നിലവിൽ വന്നത്.
