സുധീര്‍നാഥ്

കേരളത്തെ പിടിച്ച് കുലുക്കിയ ഒരു കൊലപാതകമാണ് 1958ല്‍ റാന്നിക്കടുത്ത് നടന്ന മന്നമരുതിയിലെ മറിയകുട്ടി കൊലക്കേസ്. ഫാദര്‍ ബനഡിക്റ്റ് ഓണംകുളം ആയിരുന്നു പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്. ചങ്ങനാശേരി സെന്‍റ് ജോസഫ് പ്രസിന്‍റെ ചുമതലക്കാരനായിരുന്നു. 1967ല്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി ടി രാമന്‍ നായര്‍ ഫാദര്‍ ബനഡിക്റ്റിനെതിരെ തെളിവില്ലെന്ന് പറഞ്ഞ് വെറുതെ വിട്ടു. സര്‍ക്കാര്‍ അപ്പീലുമായി പോയില്ല. അന്ന് വിധി പറഞ്ഞ ജസ്റ്റിസ് പി ടി രാമന്‍ നായര്‍ താമസിച്ചിരുന്നത് ത്യക്കാക്കരയിലായിരുന്നു. മറിയകുട്ടി കൊലപാതകത്തെ അടിസ്ഥനമാക്കി രണ്ട് മലയാള സിനിമകള്‍ 1967ല്‍ ഇറങ്ങിയിട്ടുണ്ട്. 1967 ജൂണ്‍ 2ന് കുഞ്ചാക്കോ സംവിധാനം ചെയ്ത് ഉദയാ പുറത്തിറക്കിയ മൈനത്തരുവി കൊല കേസ് എന്ന സിനിമയില്‍ ഷീലയാണ് മുഖ്യ കഥാപാത്രമായ മറിയ കുട്ടിയുടെ വേഷത്തില്‍ എത്തുന്നത്. പി എ തോമസ് സംവിധാനം ചെയ്ത് 1967 ജൂണ്‍ 16ന് പുറത്തിറങ്ങിയ മാടത്തരുവി എന്ന സിനിമ ജഗതി എന്‍ കെ ആചാരിയാണ് എഴുതിയത്. സുകുമാരിയും, അടൂര്‍ഭാസിയും, തിക്കുറുശിയും അഭിനയിച്ചു. വാദി ഭാഗവും, പ്രതിഭാഗവുമാണ് ഓരോ സിനിമയുടെയും ഇതിവ്യത്തം. മറിയക്കുട്ടി കൊലക്കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ് പി ടി രാമന്‍ നായര്‍ താമസിച്ച വീട് സ്ഥിതി ചെയ്ത കവലയ്ക്ക് ജനങ്ങളിട്ട പേരാണ് ജഡ്ജ് മുക്ക്. ജഡ്ജ് മുക്കില്‍ അദ്ദേഹം താമസിച്ച വീടാണ് ഇന്ന് കാണുന്ന ഹോളി ക്രോസ് കോണ്‍വന്‍റ്.
1967 നവംബര്‍ 9ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിന്‍റെ പേരിലാണ് അരനൂറ്റാണ്ടുമുമ്പ് ഇഎംഎസിനെതിരെ കോടതിയലക്ഷ്യ കേസുണ്ടായത്. څڅകോടതി മര്‍ദ്ദനോപകരണമാണ്. ജഡ്ജിമാര്‍ വര്‍ഗ്ഗവിദ്വേഷത്താലും വര്‍ഗ്ഗ താല്‍പ്പര്യത്താലും വര്‍ഗ്ഗ മുന്‍വിധികളാലും നയിക്കപ്പെടുന്നവരാണ്. നന്നായി വസ്ത്രം ധരിച്ച കുടവയറനായ പണക്കാരനും കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച നിരക്ഷരനായ വ്യക്തിക്കും തെളിവുകള്‍ ഒരുപോലെ ബാധകമാണെങ്കില്‍ കോടതി സഹജമായും പണക്കാരന് അനുകൂലമായി നില്‍ക്കും. ഇത് നിഷ്പക്ഷമായ നീതി നിര്‍വ്വഹണത്തിന് തടസമാകുന്നു. ജഡ്ജിമാരെ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതി വരണം…چچ പത്രങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്തു. അന്ന് ഇന്ത്യന്‍ എക്സ്പ്രസിലെ വാര്‍ത്ത കോടതി അലക്ഷ്യമായി കേരള ഹൈകോടതിയുടെ മുന്നിലെത്തി. അന്ന് ഇഎംഎസിന് വേണ്ടി ഹാജരായത് സാക്ഷാല്‍ വി കെ ക്യഷ്ണമേനോന്‍ ആയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് വേണ്ടി മാത്രമേ അദ്ദേഹം കോടതിയില്‍ ഹാജരായിട്ടുള്ളൂ എന്നത് പ്രത്യേകതയാണ്.
ഗ്രീക്ക് തത്വചിന്തയും, ഏംഗല്‍സ്, മാര്‍ക്സ് തുടങ്ങിയവരെയും ഉദ്ദരിച്ചായിരുന്നു വി കെ ക്യഷ്ണമേനോന്‍റെ വാദം. ഇഎംഎസ് വിശ്വസിക്കുന്ന തത്ത്വശാസ്ത്രത്തെ അടിസ്ഥാനമാക്കി നടത്തിയ പരാമര്‍ശം ഒരിക്കലും കോടതി അലക്ഷ്യമാകില്ലെന്ന് വി കെ ക്യഷ്ണമേനോന്‍ വാദിച്ചു. താന്‍ നടത്തിയ പരാമര്‍ശം തന്നെയാണ് റിപ്പോട്ടിലുള്ളതെന്നും, വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുഴുവനും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചില്ലെന്നും കോടതിയില്‍ ഇഎംഎസ് അറിയിച്ചു.
മുഖ്യമന്ത്രിയെ പോലുള്ള ഒരാളുടെ ഇത്തരം പ്രസ്ഥാവന സമൂഹത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയ്ക്ക് ഇന്ത്യന്‍ ഭരണഘടനയെ തൊട്ട് സത്യം ചെയ്യും മുന്‍പ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പ്രതിജ്ഞ ചെയ്ത വ്യക്തിയാണ് ഇഎംഎസ് എന്ന് വി കെ ക്യഷ്ണമേനോന്‍ വാദിച്ചു. കമ്മ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസ് നടത്തിയ പരാമര്‍ശത്തില്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി ടി രാമന്‍ നായര്‍, കോടതി അലക്ഷ്യത്തിന് 1000 രൂപ പിഴയോ മൂന്ന് മാസം തടവോ എന്ന ശിക്ഷ വിധിച്ചു. ഈ വിധക്കെതിരായ അപ്പീല്‍ സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് എം ഹിദായുത്തുള്ള അദ്ധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്. 1970ല്‍ പിഴ 50 രൂപയോ ഒരു മാസം വെറും തടവോ ആയി കുറയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ഒപ്പം കമ്മ്യൂണിസത്തെ കുറിച്ച് വിശദ്ധീകരിക്കുന്നത് വിധിയുടെ ഭാഗമായി ഉണ്ടായിരുന്നു.
څچഎന്‍ പ്രഭോ, സാധ്യമല്ല.
അവിടുത്തെ കണ്ണുകളില്‍ കൂടി മാര്‍ക്സിന്‍റെയും ഏംഗ?സിന്‍റെയും
സിദ്ധാന്തങ്ങള്‍ വായിക്കുന്നതിനേക്കാള്‍ എന്‍റെ തെറ്റില്‍
ഉറച്ചു നില്‍ക്കാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുകچ. കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി വിധിയില്‍ തനിക്ക് മാര്‍ക്സിസത്തെപ്പറ്റി സ്റ്റഡി ക്ലാസ് എടുക്കാന്‍ ശ്രമിച്ച ചീഫ് ജസ്റ്റിസ് എം ഹിദായത്തുള്ള അടക്കമുള്ള ജഡ്ജിമാര്‍ക്ക് ഇഎംഎസ് എഴുതിയ കത്ത് അവസാനിക്കുന്നതിങ്ങനെയാണ്.
മുഖ്യമന്ത്രിയായ ഇഎംഎസിനെതിരെ ശിക്ഷ വിധിച്ച ജഡ്ജി എന്ന പേരും പി ടി രാമന്‍ നായര്‍ക്ക് അങ്ങിനെ വീണു. രണ്ട് വിധികള്‍ ഏറെ തിരിച്ചടികള്‍ നേരിടുകയും, വിധി നിര്‍ണ്ണയത്തെ വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും ഉണ്ടായി.
ത്യക്കാക്കരയുടെ വികസനത്തിന് നിര്‍ണ്ണായക പങ്ക് വഹിച്ച അദ്ദേഹം ഏറെ ജനപ്രീയനായിരുന്നു. സ്വന്തം കാറോടിച്ച് കോടതിയില്‍ പോയിരുന്ന അദ്ദേഹത്തിന്‍റെ കാറില്‍ ജനങ്ങള്‍ക്കും യാത്ര ചെയ്യാമായിരുന്നു. അടിയന്തിരാവശ്യങ്ങള്‍ക്ക് പലപ്പോഴും അദ്ദേഹം കാറുമായി ത്യക്കാക്കരയിലെ പലരേയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
ഒരിക്കല്‍ പി ടി രാമന്‍ നായര്‍ സ്വന്തം കാറില്‍ കോടതിയില്‍ പോകുമ്പോള്‍ അശ്രദ്ധയോടെ അപകടകരമയി ഒരു സ്വകാര്യ ബസ് കലൂരില്‍ വെച്ച് മറികടന്നു പോയി. സൂക്ഷിച്ച് വണ്ടി ഓടിക്കണമെന്ന് ബസ് ഡ്രൈവറോട് ജസ്റ്റിസ് പറഞ്ഞു. താന്‍ തന്‍റെ പണി നോക്കടോ… എന്നാണ് ബസ് ഡ്രൈവര്‍ മറുപടി കൊടുത്തത്. ഹൈകോടതി ജഡ്ജിയായ അദ്ദേഹം ഓഫീസിലെത്തി ഒരു പരാതി എഴുതി. പിറ്റേന്ന് ഡ്രൈവറുടെ പണി പോയി. മാപ്പു ചോദിക്കാന്‍ എത്തിയ ഡ്രൈവറോട് ജസ്റ്റിസ് നല്‍കിയ മറുപടിയാണ് രസകരം. നിങ്ങളെല്ലേ പറഞ്ഞത് താന്‍ തന്‍റെ പണി നോക്കാന്‍… ഞാന്‍ എന്‍റെ പണി നോക്കി. അതിനെന്താ തെറ്റുണ്ടോ…?
എറണാകുളം ലോ കോളേജ് പ്രിന്‍സിപ്പളായിരുന്ന ജോസ് ടി മാഞ്ഞുരാന്‍ ത്യക്കാക്കരയില്‍ തന്നെ വര്‍ഷങ്ങളായി താമസിച്ചിരുന്ന വ്യക്തിയാണ്. ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ ജി ബാലക്യഷ്ണനടക്കം അദ്ദേഹത്തിന്‍റെ ശിഷ്യര്‍ നിയമ മേഖലയില്‍ ആയിരങ്ങളാണുള്ളത്. നിയമരംഗത്തെ പ്രമുഖരായ പലരും അദ്ദേഹത്തിന്‍റെ ശിഷ്യരാണ്. നടന്‍ മമ്മുട്ടി, കെ ജി വിശ്വംബരന്‍, തുടങ്ങി നിയമരംഗത്ത് പ്രവര്‍ത്തിക്കാതെ മറ്റ് മേഘലയില്‍ പ്രവര്‍ത്തിക്കുന്നവരും ശിഷ്യന്‍മാരായി ഉണ്ട്. എ കെ ആന്‍റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, സെബാസ്റ്റിന്‍ പോള്‍, വൈക്കം വിശ്വന്‍, ബെന്നി ബഹനാന്‍, പി റ്റി തോമസ്, ആന്‍റോ ആന്‍റണി തുടങ്ങി അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാര്‍ പലരും രാഷ്ട്രീയത്തിലും ഉണ്ട്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലറായിരുന്നു അദ്ദേഹം.
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് കെ ജി ബാലക്യഷ്ണന്‍ വര്‍ഷങ്ങളായി ത്യക്കാക്കര സ്വദേശിയാണ്. സുപ്രീം കോടതിയില്‍ മുപ്പത്തിയേഴാമത് പ്രധാന ന്യായാധിപനായിരുന്ന ഇദ്ദേഹം ദളിത് വിഭാഗത്തില്‍ പെട്ട ആദ്യത്തെയാളായിരുന്നു. ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍റെ അദ്ധ്യക്ഷനായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണം നിര്‍ബന്ധമാക്കിയത്. ബന്ദ്/ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത് തുടങ്ങി ഒട്ടേറെ ശ്രദ്ദേയ വിധി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഹൈകോടതിയില്‍ ഉണ്ടായിരുന്ന കാലം മുതല്‍ അദ്ദേഹം ത്യക്കാക്കര വാഴക്കാലയിലയിലാണ് താമസിക്കുന്നത്.
കേരളത്തിന്‍റെ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫാണ്. ത്യക്കാക്കര ഭാരതമാതാ കോളേജിന് സമീപം താമസിക്കുന്ന അദ്ദേഹം 1973ല്‍ മുതല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച വ്യക്തിയാണ്. 1974ല്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ആയിരുന്ന അഡ്വക്കേറ്റ് സിറിയക്ക് സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ വെച്ച് തന്നെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. വിവാഹവസരത്തില്‍ ധരിച്ചിരുന്നത് രണ്ടര രൂപ വിലയുള്ള ഈയത്തിന്‍റെ കുരിശ് മാലയായിരുന്നു. ഹൈകോടതി ജഡ്ജി, ഹൈകോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി, ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ മെമ്പര്‍, ആക്റ്റിങ്ങ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം നടത്തി.
1994 ഏപ്രില്‍ 24ന് കേരള നിയമസഭയില്‍ 20 മിനറ്റ് അവതരണവും, 60 മിനിറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും എംഎല്‍എ അല്ലാത്ത അന്നത്തെ അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന സിറിയക്ക് ജോസഫിന് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അവസരം ലഭിച്ചു. നിയമസഭയില്‍ അംഗമല്ലാത്ത ഒരാളുടെ പ്രസംഗം അങ്ങനെ വാര്‍ത്തയായി. പഞ്ചായത്ത് രാജ് ബില്ലിനെ കുറിച്ച് വിശദ്ധീകരണം നടത്തണമെന്ന് പ്രതിപക്ഷമായിരുന്നു ആവശ്യപ്പെട്ടത്. പി പി തങ്കച്ചനായിരുന്നു സ്പീക്കര്‍. കെ കരുണാകരന്‍ മുഖ്യമന്ത്രി. കെ എം മാണി നിയമമന്ത്രി. സിറിയക്ക് ജോസഫിന്‍റെ പ്രസംഗം പ്രതിപക്ഷത്തിനും ഇഷ്ടമായി. പഞ്ചായത്ത് രാജ് ബില്ല് സഭയില്‍ പാസായി. 2000ത്തില്‍ ഡല്‍ഹി ഹൈകോടതി ജസ്റ്റിസായിരിക്കവെ എഴുതിയ ശ്രദ്ധേയമായ വിധിയുണ്ട്. വക്കീലന്‍മാര്‍ക്ക് സമരം ചെയ്യാന്‍ ഭരണഘടനാ പ്രകാരം അവകാശമില്ലെന്നതായിരുന്നു അത്. 2005ല്‍ ഈ വിധി സുപ്രീം കോടതി അംഗീകരിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആന്‍റണി ഡൊമനിക്ക് ഇപ്പോള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ്. കാഞ്ഞരപ്പള്ളിയിലെ മുന്‍സിഫ് കോടതിയില്‍ നിന്നാണ് അദ്ദേഹം ഔദ്യോഗികമായി നിയമരംഗത്ത് എത്തുന്നത്.
എല്‍എല്‍എമ്മില്‍ ഒന്നാം റാങ്കോടെ പാസായ നിയമ പണ്ഡിതന്‍ ത്യക്കാക്കരയിലുണ്ട്. ഡല്‍ഹിയില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോക്ടര്‍ കെ എന്‍ ചന്ദ്രശേഖരന്‍ പിള്ള നിയമ അദ്ധ്യാപക രംഗത്ത് ശ്രദ്ധപതിപ്പിക്കുകയായിരുന്നു. കൊച്ചി സര്‍വ്വകലാശാല നിയമവകുപ്പില്‍ അദ്ധ്യാപകനായ അദ്ദേഹം അവിടെ ഡീനും, സിന്‍റിക്കേറ്റ് മെമ്പറുമായി. നാഷ്ണല്‍ ലോ സ്ക്കൂള്‍, മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍റിക്കേറ്റ് മെമ്പറായിരുന്നു. നാഷ്ണല്‍ ലോ സ്ക്കൂള്‍ ഡയറക്ടര്‍ ആയിരുന്ന അദ്ദേഹം നിയമ രംഗത്തെ അടിസ്ഥാനമാക്കി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.
ഡോക്ടര്‍ ലീലാ ക്യഷ്ണനും നിയമ വിദ്യാഭാസ രംഗത്ത് ഏറെ കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ്. അദ്ദേഹവും നിയമ പുസ്തകങ്ങളും ലേഖനങ്ങളും ഒട്ടേറെ എഴുതിയിട്ടുണ്ട്. ഇന്ത്യയുടെ പരിസ്ഥിതി നിയമത്തെ കുറിച്ച് അദ്ദേഹം എഴുതയ പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, വായിക്കപ്പെടുകയും ചെയ്ത ഒന്നാണ്. വര്‍ത്തമാനകാല സാഹചര്യത്തില്‍ അദ്ദേഹം എഴുതിയ പരിസ്ഥിയെ സംബന്ധിച്ച ലേഖനങ്ങള്‍ വീണ്ടും വായിക്കപ്പെടുന്നു. കൊച്ചി സര്‍വ്വകലാശാല നിയമ വകുപ്പില്‍ ഏറെ കാലം തലവനായിരുന്ന അദ്ദേഹത്തിന് ആയിരകണക്കിന് ശിഷ്യ സമ്പത്തുണ്ട്. ഡോക്ടര്‍ ടി ജി അജിത എറണാകുളം ലോകോളേജില്‍ നിന്ന് നിയമവും, കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എമ്മും പാസായി. ഇന്ത്യന്‍ നിയമത്തിലെ വര്‍ഗ്ഗ ലിംഗ വിവേചനം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് എടുത്തു. എറണാകുളം ലോകോഎജേില്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവര്‍ പ്രിന്‍സിപ്പാളായിട്ടാണ് പിരിഞ്ഞത്.
ത്യക്കാക്കരയില്‍ ഒട്ടേറെ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും ഇപ്പോള്‍ താമസിക്കുന്നുണ്ട്. നിയമരംഗത്തെ ഒട്ടേറെ അദ്ധൃാപകരും ത്യക്കാക്കരയില്‍ ഉണ്ട്. നിയമ പഠനം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അലങ്കാരമായി കാണുന്ന കുറേ പേരുണ്ട്. കേരളത്തില്‍ പലയിടത്തും എന്ന പോലെ, അക്കൂട്ടരേയും ത്യക്കാക്കരയില്‍ കാണാം.