സന്നദ്ധ സേന വോളണ്ടിയർമാർക്കുള്ള ഓൺലൈൻ പരിശീലനത്തിന് തുടക്കമായി. ആദ്യ ബാച്ച് പരിശീലന പരിപാടിയെ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ അഭിസംബോധന ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പരിശീലനമാണ് നൽകുന്നത്. www.sannadhasena.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പരിശീലനത്തിനാവശ്യമായ സമയം തെരഞ്ഞെടുക്കാം. ആദ്യഘട്ടത്തിൽ പ്രീ മൺസൂൺ പരിശീലനം 20,000 പേർക്ക് നൽകും.
ആഗസ്റ്റ് മാസത്തോടെ രജിസ്റ്റർ ചെയ്ത മൂന്നര ലക്ഷം വോളണ്ടിയർമാർക്കും പരിശീലനം നൽകാൻ സാധിക്കുന്ന രീതിയിൽ സജ്ജീകരണം പൂർത്തിയായിട്ടുണ്ട്. ദുരന്തനിവാരണ മേഖലയിലെ വിദഗ്ദ്ധരുടെ വീഡിയോ പ്രേസന്റെഷനുകൾ പരിശീലനത്തിനായി തയാറാക്കിയിട്ടുണ്ട്. സന്നദ്ധസേന ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റ്, സിഡിറ്റ് എന്നീ സ്ഥാപനങ്ങൾ സഹകരിച്ചാണ് പരിശീലന പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ ഡി കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും.
നിലവിലെ കണക്കനുസരിച്ച് 3,55,572 വോളന്റിയർമാർ സാമൂഹിക സന്നദ്ധ സേനയിൽ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിൽ 2,78,465 പുരുഷൻമാരും, 77,050 സ്ത്രീകളും, 57 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇതിനകം 62,000 സന്നദ്ധ സേന വോളന്റീയർമാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 100 പേർക്ക് ഒരു സന്നദ്ധ സേന വോളണ്ടിയർ എന്ന തോതിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.