സുധീര്‍നാഥ്
ത്യക്കാക്കരയില്‍ പുഴയാ…? ത്യക്കാക്കരയില്‍ തോടോ…? പുതു തലമുറയ്ക്ക് വിശ്വസിക്കാന്‍ ഒരു പക്ഷെ വിഷമായിരിക്കും. ഇപ്പോള്‍ ലുലുമാള്‍ ഇരിക്കുന്നിടത്തെ ഇടപ്പള്ളി തോടില്‍ കൂടി കെട്ടു വള്ളം തുഴഞ്ഞ് പോകുന്ന കാഴ്ച്ച കണ്ടിട്ടുണ്ട്. കേരളത്തെ കുറിച്ച് വര്‍ണ്ണിക്കുന്ന അവസരത്തില്‍ കവികള്‍ പറഞ്ഞിരുന്ന, ജനങ്ങള്‍ പറഞ്ഞിരുന്ന മനോഹരമായ പ്രക്യതി ഭംഗി നിറഞ്ഞ ഗ്രാമ പ്രദേശമായിരുന്നു ത്യക്കാക്കര. മലകളും, തോടുകളും, കുളങ്ങളും, പാടങ്ങളും നിറഞ്ഞ ഗ്രമമായിരുന്നു ത്യക്കാക്കര. അതിപ്പോള്‍ ആധുനിക സൗകര്യങ്ങളോടുള്ള പട്ടണമായി മാറിയിരിക്കുന്നു. ഇന്ന് പുഴകളും, തോടുകളും, കുളങ്ങളും, പാടശേഖരങ്ങളും ഉണ്ടോ…?
പഞ്ചപാണ്ഡവരെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകള്‍ ത്യക്കാക്കരയില്‍ ഉണ്ട്. വനമായിരുന്ന ത്യക്കാക്കരയുടെ അതിര്‍ത്തിയിലായിരുന്നു ഹിഡുംപി എന്ന രാക്ഷസ ജീവിച്ചതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഹിഡുംപ താമസിച്ച വനമാണ് ഹിഡുംപവനമായതും പിന്നീട് ലോപിച്ച് ത്യക്കാക്കരയോട് ചേര്‍ന്ന ഇരുമ്പനം ആയതെന്നും ചിലര്‍ വിശ്വസിക്കുന്നു. ത്യക്കാക്കരയില്‍ കളക്ട്രേയ്റ്റിന് സമീപം മുടികുഴി എന്ന പേരിലുള്ള ഗുഹ ഉണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് നിവര്‍ന്ന് നില്‍ക്കാവുന്ന ഇടം ഗുഹയില്‍ ഉണ്ടായിരുന്നു. പഞ്ചപാണ്ഡവര്‍ ഒളിച്ചിരുന്ന ഗുഹയെന്ന് വിശ്വസിച്ചിരുന്ന ഇതിന് മുകളിലൂടെ ആണ് സീപോട്ട് എയര്‍പോര്‍ട്ട് റോഡ് സ്ഥിതി ചെയ്യുന്നത്. ത്യക്കാക്കരയിലെ ജലാശയങ്ങള്‍ പ്രക്യതിയെ സുന്ദരമാക്കിയ പഴയ കാലം ഒരു സ്വപ്നമായി മാറിയിരിക്കുകയാണ് ഇന്ന്.
പ്രജകളെ കാണുവാനും, ചന്തകളിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും, ജനങ്ങളുടെ യാത്രയ്ക്കുമായി കൊച്ചി രാജാവ് സാങ്കേതിക വിദഗ്ദ്ധനായ തുകലനോട് ഗതാഗത സൗകര്യത്തിന് തോട് ഉണ്ടാക്കാന്‍ ഉത്തരവിട്ടു. ഇന്ന് പുതിയ റോഡ് നിര്‍മ്മിക്കുന്നതിന് തുല്ല്യമായി അതിനെ കണകാക്കാം. പത്തര കിലോമീറ്ററാണ് തോടിന്‍റെ നീളം. ചമ്പക്കരയില്‍ നിന്ന് മുട്ടാര്‍ പുഴയില്‍ അവസാനിക്കുന്നതാണ് തോട്. നാല്‍പത് മീറ്ററോളം വീതി ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. തോടിന് നാഗവടിവ് വേണമെന്ന് രാജാവ് നിര്‍ദ്ദേശിച്ചിരുന്നു. അതു പ്രകാരമാണ് തുകലന്‍ തോട് കുഴിച്ചത്. തോടിന്‍റെ വളവ് കണ്ട് രാജാവ് ദേഷ്യപ്പെട്ടു. രാജാവ് പറഞ്ഞ പ്രകാരം നാഗവടിവോടെയാണ് നിര്‍മ്മിച്ചതെന്ന് തുകലന്‍ ജീവനുള്ള നാഗത്തെ രാജാവിന് മുന്നില്‍ ഇട്ട് കാണിച്ച് കൊടുത്തു എന്ന് ചരിത്രം.
അങ്ങിനെ തുകലന്‍റെ നേത്യത്ത്വത്തില്‍ ഉണ്ടാക്കിയ തോടാണ് ചെമ്പ്മുക്കിലൂടേയും, ഇടപ്പള്ളിയിലൂടെയും ഒഴുകുന്നത്. ജനങ്ങള്‍ ഈ തോടിനെ തുകലന്‍ കുത്തിയ തോട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നല്ല തെളിഞ്ഞ വെള്ളം ഒഴുകിയ ഈ തോട് ഇന്ന് മാലിന്യം ഒഴുകുന്ന അഴുക്ക് ചാലായി. ഇടപ്പള്ളിയില്‍ തോടിന് മുകളില്‍ ലുലുമാളിന്‍റെ പാര്‍ക്കിങ്ങ് വന്നു. വീതി കുറഞ്ഞു. വലിയ തോട് ചെറിയ തോടായി. ഒടുവില്‍ ചെറിയ അഴുക്ക് ചാലായി. കൊച്ചി കോര്‍പ്പറേഷന്‍റേയും, ത്യക്കാക്കര, കളമശ്ശേരി മുനിസിപ്പാലിറ്റി അതിര്‍ത്തികളിലൂടെയാണ്.
കൊച്ചി രാജാവ് ത്യപ്പൂണിത്തുറയിലെ കൊട്ടാരത്തില്‍ നിന്ന് ത്യക്കാക്കര ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത് വഞ്ചിയിലായിരുന്നു. ത്യക്കാക്കര ഉത്സവത്തിന് രാജാവ് കൊടുത്തു വിടുന്ന സാധനങ്ങള്‍ വഞ്ചിയില്‍ ഇടപ്പള്ളി തോടില്‍ നിന്ന് ത്യക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള ചെറിയ തോട് വഴി എത്തിയിരുന്നത് കണ്ടവരുണ്ട്. ത്യക്കാക്കര ക്ഷേത്രപറമ്പില്‍ വഞ്ചിയില്‍ സാധനങ്ങള്‍ വന്നിരുന്നത് ഇന്ന് ഒരു പക്ഷെ അവിശ്വസനീയം എന്ന് പറയുമായിരിക്കാം. ഈ തോടുകള്‍ മൂടപ്പെട്ടതിന്‍റെ പരിണിത ഫലമാണ് മഴ പെയ്താല്‍ വീട്ടിനുള്ളിലേയ്ക്കും വെള്ളം കയറുന്നത്.
എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ ജലപാത ആയിരുന്നു തുകലന്‍ കുത്തിയ തോട്. ജില്ലയിലെ പല കേന്ദ്രങ്ങളില്‍ നിന്ന് ക്യഷി ഉത്പന്നങ്ങള്‍ ചന്തകളില്‍ എത്തിക്കുന്നത് ഈ തോടുകള്‍ വഴിയാണ്. കളമശ്ശേരിയിലെ പല കമ്പനികളിലേയ്ക്കുള്ള അസംസ്ക്യത വസ്തുക്കള്‍ വഞ്ചിയിലാണ് കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് എത്തിച്ചിരുന്നത്. വാഴക്കാലയില്‍ ഉണ്ടായിരുന്ന കുമ്മായം കമ്പനിയിലേയ്ക്ക് കക്കകള്‍ കൊണ്ടു വന്നിരുന്നത് വഞ്ചിയിലായിരുന്നു. തേങ്ങ, കൊപ്ര, പിണ്ണാക്ക് തുടങ്ങി ഉത്പന്നങ്ങളുമായി കൊട്ടു വള്ളങ്ങള്‍ എപ്പോഴും നീങ്ങിയിരുന്ന തോടാണ് ഇന്ന് നിശ്ചലമായിരിക്കുന്നത്. ഇപ്പോള്‍ ഒഴുക്കില്ല…
എറണാകുളം കായല്‍ നികത്താന്‍ ആദ്യ കാലങ്ങളില്‍ ത്യക്കാക്കരയിലെ കരിങ്കല്ലും മണ്ണും ഉപയോഗിച്ചിരുന്നു. ഡസന്‍ കണക്കിന് വഞ്ചികളിലാണ് അന്ന് ഈ ചരക്ക് നീക്കം ഉണ്ടായിരുന്നത്. വഞ്ചികളിലാണ് ഇതിനായുള്ള കല്ലും മണ്ണും കൊണ്ടു പോയിരുന്നത്. വാഴക്കാല ഐയ്യനാട് പാലം വരും മുന്‍പ് കടത്ത് ഉണ്ടായിരുന്നു. പിന്നീട് മരപ്പാലം ഉണ്ടായി. അതിന് ശേഷമാണ് വാഹനങ്ങള്‍ പോകുന്ന പാലം വന്നത്. അതിന് മുന്‍പ് ഇടപ്പള്ളി ചുറ്റിയാണ് കാക്കനാടുള്ള ജനങ്ങള്‍ എറണാകുളം എത്തിയിരുന്നത്. എന്‍ജിഒ ക്വേര്‍ട്ടേഴ്സിന് തറക്കല്ലിടാന്‍ ചങ്ങാടത്തില്‍ കടത്ത് കടന്ന് ആനപ്പുറത്താണ് മുഖ്യമന്ത്രി ഇഎംഎസ് എത്തിയത്.
ഇടപ്പള്ളി വരെ ത്യപ്പൂണിത്തുറയില്‍ നിന്ന് തുകലന്‍ കുത്തിയ തോട് വഴി വരുന്ന രാജാവിന്‍റെ വള്ളം, അവിടുന്ന് ചെറിയ തോടിലേയ്ക്ക് കയറും. പരുത്തേലി വഴി ഉണിച്ചിറ, തൈക്കാവ് വഴി ത്യക്കാക്കര ക്ഷേത്രത്തില്‍ വരെ വഞ്ചി പോകുന്ന ആഴമുള്ള തോടുണ്ടായിരുന്നു. ഉണിച്ചിറയില്‍ നിന്നും, തൈക്കാവ് നിന്നും അര കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് പോയാല്‍ ഇപ്പോഴും ഈ തോടിന്‍റെ ചെറിയ രൂപം കാണാം. ത്യക്കാക്കര ക്ഷേത്രത്തിന് മുന്‍പേ തോട് ചെറിയ കനാലായി അവസാനിക്കുന്നതും കാണാം. തോടിന്‍റ ഇരു കരയിലുള്ളവരും ക്കൈയ്യേറി തോട് ചെറിയ കനാലായി മാറി…!
വിഷ്ണു ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തോളം ചുറ്റളവുള്ള കുളങ്ങളുണ്ടാകും. ത്യക്കാക്കരയിലും വലിയ കുളമുണ്ടായിരുന്നു. ദാനോദക പെയ്ക എന്ന കുളം ഇപ്പോഴും ഉണ്ട്. പണ്ട് ക്ഷേത്ര ചുറ്റുമതിലിന്‍റെ വലുപ്പം ഉണ്ടായിരുന്ന കുളം ചുരുങ്ങി ചുരുങ്ങി ഹോട്ടലിലെ നീന്തല്‍ കുളത്തിന്‍റെ വലുപ്പമായി. അവിടെ കുളത്തില്‍ പൂജയ്ക്ക് എടുക്കാന്‍ താമരകള്‍ ഉണ്ടായിരുന്നതായി ത്യക്കാക്കര ക്ഷേത്ര രേഖകളില്‍ തന്നെ പറയുന്നുണ്ട്. ഒരു ചെറു വഞ്ചി താമര എടുക്കുന്നതിനായി കുളത്തില്‍ ഉണ്ടായിരുന്നതായി കൊച്ചി ചരിത്ര രേഖകളില്‍ കാണാം. ത്യക്കാക്കരയില്‍ താമസിക്കുന്നവര്‍ തന്നെ കുളം ക്കൈയ്യേറി.
ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ പത്തോളം വലിയ കുളങ്ങളും ഉണ്ടായിരുന്നു. കുതിരയെ കുളിപ്പിക്കാന്‍, ആനയെ കുളിപ്പിക്കാന്‍. നമ്പൂതിരി മാര്‍ക്കും, മുന്തിയ ജാതിക്കാര്‍ക്കും, താഴ്ന്ന ജാതിക്കാര്‍ക്കും കുളിക്കാന്‍ വ്യത്യസ്ഥ കുളങ്ങളായിരുന്നു. ഇപ്പോള്‍ ഈ കുളങ്ങള്‍ക്ക് മുകളില്‍ വീടുകള്‍ പണിതിരിക്കുന്നു. നിയമം ശരിയായ ദിശയില്‍ ആണെങ്കില്‍ ഇതൊക്കെ തിരികെ ക്ഷേത്രത്തിന് എന്നു വേണമെങ്കിലും തിരിച്ച് പിടിക്കാം എന്നതാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്.