സുധീര്‍നാഥ്
വ്യവസായം ഒരു നാടിന്‍റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. വലുതും ചെറുതുമായ എത്രയോ വ്യവസായങ്ങള്‍ ത്യക്കാക്കരയുടെ ഭാഗമായി വന്നിരിക്കുന്നു. അതുമൂലം തൃക്കാക്കരയുടെ സാമ്പത്തിക വളര്‍ച്ച പ്രധാന ഘടകമായി. പാല്‍ വില്‍നയാണ് തൃക്കാക്കരയില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നത്. മോഡിശ്ശേരിയിലെ ഉമ്മന്‍ ഫിലിപ്പ്, ടാറ്റാ ഓയില്‍ മില്‍സിലെ ജോലിയോടൊപ്പം 1950 ല്‍ പശുവളര്‍ത്തല്‍ ആരംഭിച്ചു. പോംസ് ആന്‍റ് സണ്‍സ് സപ്ലൈയേഴ്സ് എന്ന പേരിലായിരുന്നു പാല്‍ വില്‍പ്പന.
തൃക്കാക്കരയില്‍ തുടങ്ങിയ ശ്രദ്ധേയമായ ഒരു വ്യവസായം അലക്ക് കമ്പനിയായിരുന്നു. പി. സി. ജോര്‍ജ് തുടങ്ങിയതാണ് ഈ സ്ഥാപനം. ഫോം വൈറ്റ് എന്നായിരുന്നു പേര്. എറണാകുളത്തെ വലിയ ഹോട്ടല്‍. കപ്പല്‍ശാലയില്‍ അടുക്കുന്ന കപ്പലുകളില്‍ നിന്നുള്ള തുണികള്‍, സാമ്പത്തികമായി ഉന്നതങ്ങളിലുള്ളവരുടെ തുണികള്‍ മുതലായവയാണ് യന്ത്ര സഹായത്താല്‍ അലക്കുന്ന തൃക്കാക്കരയിലെ അലക്ക് കമ്പനിയില്‍ എത്തിയിരുന്നത്. അലക്കി ഉണക്കി തേച്ച് പ്രത്യേക കടലാസ് കവറില്‍ അത് ഉടമസ്ഥന് മടക്കി നല്‍കും. അക്കാലത്ത് സാധാരണക്കാര്‍ അവരുടെ സേവനം ഉപയോഗിച്ചിരുന്നില്ല. നൂറോളം ജീവനക്കാരുണ്ടായ സ്ഥാപനത്തില്‍ നിന്ന് സൈറന്‍ മുഴങ്ങുമായിരുന്നു. ജീവനക്കാര്‍ ജോലിക്ക് കയറുന്നതിനായിരുന്നു അത്. അലക്ക് കമ്പനി നിന്നിടത്ത് പിന്നീട് ഹില്‍വാലി സ്കൂള്‍ വന്നു. അവര്‍ സ്വന്തം കെട്ടിടത്തില്‍ പോയപ്പോള്‍ അത് ഗോഡൗണായി മാറി.
രാവിലെ എച്ച്എംടി കമ്പനിയില്‍ നിന്ന് ഉയരുന്ന രണ്ട് സയറനുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നത് പോലെ തോന്നുന്നു. അവിടേയും ജീവനക്കാര്‍ക്ക് ജോലിക്ക് കയറുവാനുള്ള സൂചനയായിട്ടാണ് സയറനുകള്‍ മുഴക്കിയിരുന്നത്. ഒരു കാലത്ത് ക്ലോക്കോ, വാച്ചോ നോക്കാതെ ജനങ്ങള്‍ സമയം എത്രയായി എന്ന് തീരുമാനിച്ചത് സൈറന്‍ കേട്ടിട്ടാണ്. ശബ്ദത്തിന്‍റെ കാര്യം പറഞ്ഞാല്‍ കളമശ്ശേരിയില്‍ നിന്ന് ഇടപ്പള്ളി വരെ തീവണ്ടി പാഞ്ഞു പോകുന്നതിന്‍റെ ശബ്ദം തൃക്കാക്കര പൈപ്പ് ലൈനിലെ വീട്ടിലിരുന്ന് കേട്ടത് ഓര്‍ക്കുന്നു. ഇന്ന് ശബ്ദ കോലാഹലമാണല്ലോ ചുറ്റിനും. 1964ല്‍ കളമശ്ശേരിയില്‍ കേരള സര്‍ക്കാര്‍ 950 ഏക്കര്‍ ഭൂമി നല്‍കുന്നതോടെയാണ് എച്ച്.എം.ടി കമ്പനി ആരംഭിക്കുന്നത്. 1966ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കമ്പനി ഉത്ഘാടനം ചെയ്തത്. ആദ്യ ജനറല്‍ മാനേജര്‍ ജെ. കെ. യേശുദാസനായിരുന്നു. 3500 ലേറെ ജീവനക്കാരുണ്ടായിരുന്ന വലിയ വ്യവസായ സ്ഥാപനമായിരുന്നു എച്ച്.എം.ടി.
വാഹനങ്ങളിലെ സൈലന്‍സര്‍ ഉണ്ടാക്കുന്ന ചെറിയൊരു യൂണിറ്റ് തൃക്കാക്കരയില്‍ പ്രവര്‍ത്തിച്ചിരുന്നു. സ്റ്റാന്‍ഡേഡ് സൈലന്‍സര്‍ എന്നായിരുന്നു കമ്പനിയുടെ പേര്. ചെറിയ പാട്ടപ്പറമ്പില്‍ അഗസ്റ്റിന്‍ ജോര്‍ജ് തുടക്കം കുറിച്ചതാണ് അത്. എറണാകുളത്തെ പോപ്പുലര്‍ ഓട്ടോമൊബൈല്‍സിലായിരുന്നു ഉത്പന്നങ്ങള്‍ എത്തിയിരുന്നത്. അക്കാലത്ത് വാഹനങ്ങള്‍ അധികമൊന്നും ഇല്ലാതിരുന്നത് കൊണ്ട് കമ്പനിയുടെ മഹത്ത്വം തിരിച്ചറിയപ്പെട്ടില്ല. കൂലി കൂടുതല്‍ ചോദിച്ച് അവിടുത്തെ തൊഴിലാളികള്‍ തന്നെ സമരം ചെയ്തു. ഒടുവില്‍ കമ്പനി പൂട്ടി പോയി എന്നിടത്ത് കര്‍ട്ടനും വീണു.
1977ല്‍ തൃക്കാക്കര ക്ഷേത്രത്തന് സമീപത്തെ മലയില്‍ ലഭിച്ചിരുന്ന വെളുത്ത കളിമണ്ണ് ചൈന ക്ലേ എന്ന പേരില്‍ വ്യത്യസ്ഥത ഉള്ളതായിരുന്നു. മോഡിശ്ശേരിയിലെ എം.ഒ. ഫിലിപ്പും സുഹ്യത്ത് പാപ്പച്ചനും ചേര്‍ന്ന് മലയില്‍ നിന്നുള്ള വെള്ള കളിമണ്ണ് വെട്ടിയെടുത്ത് വില്‍ക്കാന്‍ സ്ഥലം പാട്ടത്തിനെടുത്തു. സ്റ്റാന്‍ഡേഡ് പോട്ടറീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ചൈനാ ക്ലേ എന്ന അവിടുത്തെ മണ്ണ് വില്‍പ്പന നടത്തി. ഈ സമയത്താണ് ടി. കെ. നാരായണ സ്വാമി, എ. ജി. ക്യഷ്ണന്‍, പി. വി. റാഫേല്‍ എന്നിവര്‍ അവിടെ ലഭ്യമായ ചൈനാ ക്ലേ പൊടിക്കാനുള്ള ഫാക്റ്ററി തുടങ്ങാന്‍ താത്പര്യം കാണിച്ചത്.
സതേണ്‍ മിനറല്‍സ് ആന്‍റ് കെമിക്കല്‍സ് എന്ന് പേരിട്ട കമ്പനിക്ക് വേണ്ടി മൂന്ന് പേര്‍ ചേര്‍ന്ന് 20 സെന്‍റ് സ്ഥലം വാങ്ങി എം. ഒ. ഫിലിപ്പിനെ കൂടി പാര്‍ട്ട്ണറാക്കി കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. പാപ്പച്ചന്‍ പാര്‍ട്ടണറാകാതെ മാറി നിന്നു. ചൈനാ ക്ലേ പൊടിക്കാനുള്ള രണ്ട് പള്‍വറൈസര്‍ ബോംബയില്‍ നിന്ന് വരുത്തിച്ചു. പൊടി ഉണക്കാനുള്ള ഓവന്‍ പാലാരിവട്ടത്തുള്ള ഒരു കമ്പനി നിര്‍മ്മിച്ചു നല്‍കി. 1979ല്‍ കമ്പനി തുടക്കമായി. കളിമണ്ണ് പൊടിയുമെങ്കിലും ഒപ്പം പോകുന്ന മണ്ണും പൊടിഞ്ഞു വന്നത് പ്രശ്നമായി. ഇത് ബിസിനസിനെ ബാധിച്ചു. കളിമണ്ണ് പൊടിക്കാന്‍ പറ്റാത്ത സാഹചര്യമായി. കമ്പനിയിലെ ഉടമസ്ഥര്‍ തമ്മില്‍ അസ്വാരസ്യം തുടങ്ങി. ടി. കെ. നാരായണ സ്വാമി ആദ്യം പാര്‍ട്ട്ണര്‍ഷിപ്പില്‍ നിന്ന് പിന്‍മാറി.
ഈ സമയത്താണ് കൊടുങ്ങലൂര്‍ സ്വദേശി കെ. എ. കുമാരന്‍റ അയ്യപ്പ ട്രേഡേഴ്സിന് സള്‍ഫര്‍ പൊടിക്കേണ്ട ആവശ്യവുമായി വന്നത്. സള്‍ഫര്‍ പൊടിക്കുന്നതിനും, സൂക്ഷിക്കുന്നതിനും പ്രത്യേക ലൈസന്‍സ് വേണ്ടി വന്നു. അത് ലഭ്യമായതോടെ സള്‍ഫര്‍ പൊടിക്കാന്‍ ആരംഭിച്ചു. പക്ഷെ ബിസിനസില്‍ വലിയ ലാഭമുണ്ടായില്ല.
കമ്പനിയില്‍ ഐഎന്‍ടിയുസി ട്രൈയ്ഡ് യൂണിയന്‍ രഹസ്യമായി രൂപം കൊണ്ടു. കമ്മ്യൂണിസ്റ്റ് നേതാവായ എം. ഒ. ഫിലിപ്പിന്‍റെ പങ്കാളിത്തമുള്ള കമ്പനിയില്‍ പ്രശനം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. കമ്പനിയില്‍ സമരമായി. കമ്പനി ഒരുമാസം അടച്ചിട്ടു. നഷ്ടം കൂടി. അതിനെ തുടര്‍ന്ന് മറ്റ് രണ്ട് പാര്‍ട്ട്ണര്‍മാരും പിന്‍മാറി. കമ്പനി അടയ്ക്കില്ല എന്ന പിടിവാശിയില്‍ നിന്ന് ഒടുവില്‍ കമ്പനി എം. ഒ. ഫിലിപ്പിന്‍റെ ചുമലിലായി. എല്ലാവരുടെ ഷെയറുകളും അദ്ദേഹം വാങ്ങി. അദ്ദേഹത്തിന്‍റെ മകന്‍ ഉമ്മച്ചനും സഹോദര പുത്രന്‍ ചാക്കോച്ചനും ചേര്‍ന്ന് കമ്പനി വളര്‍ത്തി. ഇന്ന് സതേണ്‍ മിനറല്‍സ് ആന്‍റ് കെമിക്കല്‍സ് ഇടച്ചിറയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. പിന്നീട് ചില സഹോദര സ്ഥാപനങ്ങളും തുടങ്ങി.
നാരായണ സ്വാമി 52 സെന്‍റ് സ്ഥലം തൊട്ടടുത്ത് വാങ്ങിയിരുന്നിടത്ത് ചിക്കറി പൊടിപ്പിക്കുന്ന സ്വന്തം സ്ഥാപനവും തുടങ്ങി. അത് നന്നായി തുടങ്ങിയെങ്കിലും പിന്നീട് പരാജയമായി. ചിക്കറി പൊടിച്ചാല്‍ കട്ടിപിടിക്കുന്നത് കാരണം അത് നഷ്ടത്തില്‍ കലാശിച്ചു. നാരായണ സ്വാമി സ്ഥലവും, കെട്ടിടവും വളഞ്ഞമ്പലത്തുള്ള സദാനന്ദപ്രഭുവിന് വിറ്റു. പാപ്പച്ചന്‍ ഇവരോടൊപ്പം ആദ്യകാലത്ത് വാങ്ങിയ തൊണ്ണൂറ് സെന്‍റ് സ്ഥലം പിന്നീട് ആശുപത്രിക്ക് വിറ്റു. അതു കൂടി ഉള്‍പ്പെട്ട സ്ഥലത്താണ് ബി&ബി ആശുപത്രി കെട്ടിടം പണിതിരിക്കുന്നത്.
സദാനന്ദപ്രഭു എംആര്‍ സ്റ്റീല്‍സില്‍ വണ്ണം കൂടിയ കമ്പി യന്ത്രസഹായത്താല്‍ ചൂടാക്കി വലിച്ച് വണ്ണം കുറഞ്ഞ കമ്പിയാക്കി മാറ്റും. അതിനെ വയര്‍ ഡ്രോയിങ്ങ് എന്നാണ് പറഞ്ഞിരുന്നത്. ചെറിയ കമ്പിയില്‍ നിന്ന് ആണിയും ഉണ്ടാക്കി. പിന്നീട് സദാനന്ദപ്രഭുവിന്‍റെ മകന്‍ മനോജ് പ്രഭു കമ്പനി ഏറ്റെടുത്തു. പ്രഭൂ സ്റ്റീല്‍സ് എന്ന് പേര് മാറ്റി. ടാറ്റാ സ്റ്റീല്‍സിന്‍റെ ഡീലര്‍ഷിപ്പ് കൂടി അവര്‍ക്ക് ലഭിച്ചതോടെ വിജയകരമായി അവിടെ തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.
കൂനംതൈയ്യില്‍ പ്രസിഷ്യന്‍ എന്‍ജിനിയറിങ്ങ് കമ്പനി (പി.ഇ.സി) ഉരുക്ക് ബിസിനസുമായി വിജയകരമായി പ്രവര്‍ത്തിച്ച സ്ഥാപനമാണ്. കെ. എ. മൊയ്തീന്‍ എന്ന പച്ചക്കറി മൊയ്തീനായിരുന്നു കമ്പനി നടത്തിയിരുന്നത്. പഴയ ഇരുമ്പ് ഉരുക്കി അതില്‍ നിന്ന് ഉരുക്കിന്‍റെ കമ്പി ഉണ്ടാക്കുന്ന കമ്പനിയായിരുന്നു പി.ഇ.സി. കലാ സാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ച അദ്ദേഹം ഒട്ടേറെ തൃക്കാക്കര സ്വദേശികള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്.
1960 ല്‍ ജോസഫ് പള്ളിപ്പാടന്‍ ആരംഭിച്ച പോപ്പുലര്‍ മെഴുകുതിരി കമ്പനി ക്ലബിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് നാട് വൈദ്യുതീകരിച്ചെങ്കിലും മെഴുക് തിരി നിര്‍മ്മാണം ഇപ്പോഴും അവിടെ സജീവമായി തുടരുന്നു. പോപ്പുലര്‍ മെഴുകുതിരി വലിയ പ്രചാരമുള്ള ബ്രാന്‍റാണ്. വളരെ വലുപ്പമുള്ള മെഴുകുതിരി മുതല്‍, പല നിറത്തില്‍, രൂപത്തില്‍ മെഴുകുതിരികള്‍ ഇപ്പോള്‍ ലഭ്യമാണ്. ജോസഫ് പള്ളിപ്പാടന്‍റെ മക്കളാണ് ഇപ്പോള്‍ പോപ്പുലര്‍ കാന്‍റില്‍സ് നടത്തുന്നത്. ജോസുട്ടി പള്ളിപ്പാടന്‍റെ നേത്യത്ത്വത്തില്‍ ബാബു, ജോയ്, ബൈജു എന്നിവരും ബിസിനസില്‍ കൂടെ ഉണ്ട്.
തൃക്കാക്കരയില്‍ കല്ലുപുരയ്ക്കല്‍ അബു നടത്തിയിരുന്ന യാക്ക് ബ്രാന്‍റ് തീപ്പട്ടി കമ്പനി ഉണ്ടായിരുന്നു. തീപ്പട്ടി കൊള്ളികള്‍ ചാക്ക് കണക്കിന് വരും. അതിന്‍റെ ഒരുവശത്ത് കത്തുന്നതിന് വേണ്ടിയുള്ള മരുന്ന് പിടിപ്പിക്കുന്ന ജോലി ശിവകാശിയില്‍ നിന്നുള്ള തൊഴിലാളികളാണ് ചെയ്തിരുന്നത്. അത് ഉണങ്ങിയാല്‍ തീപ്പട്ടി പെട്ടിയില്‍ നിറയ്ക്കുന്ന ജോലിയാണ് നടന്നിരുന്നത്. തൃക്കാക്കരയിലെ ഒട്ടേറെ സ്ത്രീകള്‍ തീപ്പട്ടി കമ്പനിയില്‍ ഈ ജോലി നോക്കിയിരുന്നു. എണ്‍പതുകളുടെ തുടക്കത്തോടെ പത്ത് വര്‍ഷത്തോളം നടന്ന കമ്പനി നിര്‍ത്തി.
ക്യഷിക്ക് ഉപകരിക്കുന്ന ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ചെറിയ ഒരു യൂണിറ്റ് തൃക്കാക്കരയില്‍ തുടങ്ങിയിരുന്നു. ഇരുമ്പ് പഴുപ്പിച്ച് അടിച്ച് പല രൂപത്തില്‍ ഉണ്ടാക്കുന്ന കമ്പനി പൈപ്പ് ലൈന്‍ റോഡിനോട് ചേര്‍ന്നായിരുന്നു. കമ്പനിയില്‍ യന്ത്രസഹായത്താല്‍ ഇടിക്കുന്നതിന്‍റെ ശബ്ദം ഭയങ്കരമായിരുന്നു. ഒ.ഇ.എന്‍ കമ്പനിക്ക് വേണ്ട ഇലക്ട്രിക്ക് പാര്‍ട്ടുകള്‍ ലെയ്ത്തില്‍ ഉണ്ടാക്കുന്ന ഒരു കമ്പനി ഏറെ കാലം തൃക്കാക്കയുടെ ഭാഗമായുണ്ടായി. പോളിടെക്നിക്കില്‍ നിന്നും ഐ.ടി.ഐയില്‍ നിന്നും പഠിച്ചിറങ്ങിയ പലരും ആദ്യ ജോലിക്കായി എത്തിയിരുന്നത് ഇവിടെയായിരുന്നു.
വെല്‍ഡിങ്ങും ഗേറ്റ് നിര്‍മ്മാണവുമായി രണ്ട് പ്രമുഖ ചെറുകിട സ്ഥാപനങ്ങള്‍ തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. തൃക്കാക്കര ക്ഷേത്രത്തിന് സമീപം രാജന്‍ നടത്തിയിരുന്നതും, ഉണിച്ചിറയില്‍ ദിവാകരന്‍ നടത്തിയിരുന്നതുമായ വര്‍ക്ക്ഷോപ്പുകളാണ് അത്. കൊച്ചി സര്‍വ്വകലാശാലയിലെ വലിയ ഗേറ്റും, തൃക്കാക്കരയിലെ വലിയതും ചെറുതുമായ പല ഗേറ്റുകളും ഇവിടെ നിര്‍മ്മിക്കപ്പെട്ടതാണ്.
തൃക്കാക്കരയില്‍ ആസിഡ് കമ്പനി ലാബിന്‍റ് ഉണ്ടായിരുന്നു. ഹരിഹരന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന അവിടെ ക്ലോറിനായിരുന്നു നിര്‍മ്മിച്ചിരുന്നത്. അലക്കു കമ്പനിയിലേയ്ക്കും, വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റുകളിലേയ്ക്കും, അണുനശീകരണത്തിനും ക്ലോറിന്‍ കൊണ്ടു പോകുമായിരുന്നു. വീട്ടാവശ്യത്തിന് ചില്ലറയായി ആളുകള്‍ അവിടെ നിന്ന് ബ്ലീച്ച് അഥവാ ക്ലോറിന്‍ വാങ്ങാറുണ്ടായിരുന്നു.
ഒരിക്കല്‍ സെന്‍റ് ജോസഫിലെ ഒരു സഹപാഠി ഇവിടെ നിന്ന് ഒരു കുപ്പി ബ്ലീച്ച് വാങ്ങി. തനിക്ക് ലഭിച്ച കുറച്ച് മാര്‍ക്ക് ബ്ലീച്ച് കൊണ്ട് മാറ്റി കൂടുതല്‍ മാര്‍ക്ക് എഴുതി ചേര്‍ക്കണം എന്നതായിരുന്നു മൂപ്പരുടെ കണക്ക് കൂട്ടല്‍. പ്രോഗ്രസ് കാര്‍ഡിലെ ചെറിയ മാര്‍ക്ക് ബ്ലീച്ച് ഉപയോഗിച്ച് മനോഹരമായി മായ്ച്ചു. നനവ് വന്നത് കൊണ്ട് ഉണങ്ങിയ ശേഷം വീട്ടിലെത്തി കൂടുതല്‍ മാര്‍ക്ക് എഴുതാം എന്ന് പറഞ്ഞ് ശേഷിച്ച ബ്ലീച്ച് ഒഴിച്ച് കളഞ്ഞ് ബസ് കയറി ഇടപ്പള്ളിയിലെ വീട്ടിലെത്തി. രാത്രി പ്രോഗ്രസ് റിപ്പോര്‍ട്ടെടുത്ത വിരുതന്‍ ഞെട്ടി. ബ്ലീച്ചിങ്ങ് വെള്ളം വീണ പ്രോഗ്രസ് റിപ്പോര്‍ട്ട് ദ്രവിച്ച് തുളവീണിരുന്നു.
രോഹിത്ത് വീഡിയോസ് എന്ന പേരില്‍ വി.എച്ച്.എസ് മള്‍ട്ടി റക്കോഡിങ്ങ് യൂണിറ്റ് തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. പ്രമുഖ കാസറ്റ് കമ്പനികള്‍ക്ക് വേണ്ടി സിനിമകളുടെ 250 വി.എച്ച്.എസ് കാസറ്റുകള്‍ ഒരു ദിവസം റക്കോഡിങ്ങ് നടത്തിയ യൂണിറ്റായിരുന്നു സാബു എന്നയാള്‍ നടത്തിയിരുന്നത്. വി.എച്ച്.എസ് കാസറ്റിന്‍റെ ഭാഗങ്ങള്‍ അവിടെ കൊണ്ട് വന്ന് കാസറ്റാക്കുന്നതും, റക്കോഡിങ്ങ് കഴിഞ്ഞ കാസറ്റുകളില്‍ ലാമ്പള്‍ ഒട്ടിക്കുന്നതിനും, പായ്ക്കിങ്ങിനുമായി ഒട്ടേറെ ജോലിക്കാര്‍ അവിടെ ഉണ്ടായിരുന്നു. വി.എച്ച്.എസില്‍ നിന്ന് വി.സി.ഡിയിലേയ്ക്കും, ഡി.വി.ഡിയിലേയ്ക്കും, പെന്‍ഡ്രൈവിലേയ്ക്കും സാങ്കേതിക വിദ്യ ഉയര്‍ന്നു. പക്ഷെ രോഹിത് വീഡിയോസ് വി.എച്ച്.എസില്‍ തന്നെ പണി അവസാനിപ്പിച്ചു.

















