മസ്കത്ത്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് സുൽത്താനേറ്റിൽ സുഹൈൽ നക്ഷത്രം തെളിഞ്ഞു. കൊടും ചൂടിന്റെ അവസാനത്തെയും മിത കാലാവസ്ഥയുടെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് ഈ നക്ഷത്രം. ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ സാലിം സെയ്ഫ് അൽസിയാബിയാണ് നക്ഷത്രം പ്രത്യക്ഷപ്പെട്ടതായി സ്ഥിരീകരിച്ചത്. ‘സുഹൈൽ ഉണർന്നാൽ രാത്രി തണുക്കും’ എന്നാണ് ഒരു അറബി പഴ മൊഴി. 53 ദിവസം നീളുന്നതായിരിക്കും സുഹൈൽ സീസൺ. ഭൂമിയിൽ നിന്ന് 313 പ്രകാശവർഷം അകലെയാണ് ഈ നക്ഷത്രം.
ജി.സി.സി രാജ്യങ്ങളിൽ ചൂടിനും ഈർപ്പത്തിനും ആശ്വാസ്യമാകുന്നത് സുഹൈൽ നക്ഷത്രം ഉദിക്കുന്നതോടെയാണ്. സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. 53 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിനെ കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും നാല് ഘട്ടങ്ങളായി വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂടു കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അവസാനഘട്ടമായ അൽ സെർഫയിലേക്ക് മാറുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അ ന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബർ പകുതിയോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കും. സുഹൈൽ ഉദിച്ച് ഏകദേശം 100 ദിവസങ്ങൾക്ക് ശേഷമാണ് തണുപ്പുകാലം ആരംഭിക്കുക. ഗൾഫ് മേഖലയിൽ സുഹൈൽ നക്ഷത്രത്തിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് സ്വദേശികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ നോക്കിക്കാണുന്നത്.











