ന്യൂഡൽഹി : ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. സീറ്റിൻ്റെ അടിയിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒക്ടോബർ 27 ന് ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.
എല്ലാ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ നടത്തിയ ശുചീകരണത്തിനിടെ സീറ്റിനടിയിലെ പോക്കറ്റിൽ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. സംശയകരമായ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്.
സുരക്ഷാ പ്രോട്ടോക്കോളുകളിലെ പാളിച്ചകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. പുറപ്പെടുന്നതിന് മുൻപ് ശക്തമായ പരിശോധനയാണ് വിമാനത്താവളങ്ങളില്‍ നടക്കുക. എക്സ്റേ പരിശോധനയും ബാഗേജ് പരിശോധനയും ഉൾപ്പെടെ നടത്തിയ ശേഷവും വിമാനത്തിനുള്ളിൽ വെടിയുണ്ട എങ്ങനെ എത്തി എന്നതാണ് അധികൃതരെ കുഴപ്പിക്കുന്നത്.
ഒക്ടോബർ മാസത്തിൽ നിരവധി തവണ എയർ ഇന്ത്യ വിമാനത്തിന് ഭീഷണി നേരിട്ടിരുന്നു. 32ഓളം വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി നേരിട്ടതെന്നാണ് എയർ ഇന്ത്യ വിശദമാക്കുന്നത്. നാനൂറിലേറെ വ്യാജ ഭീഷണിയാണ് രണ്ട് ആഴ്ചകൾക്കിടയിൽ എയർ ഇന്ത്യ വിമാനത്തിന് നേരെ ഉണ്ടായത്. വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ഭീഷണി എൻഐഎ പരിശോധിക്കുകയാണ്.