കൊച്ചി: ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകളായ ഇ സഞ്ജീവനി, ഇ സഞ്ജീവനി ഒ.പി.ഡി എന്നിവ ഉപയോഗിച്ചതിൽ കേരളത്തിന് അഞ്ചാം സ്ഥാനം. പാലക്കാട് ജില്ലയിലെ ജയിലിൽ ഉൾപ്പെടെ കേരളം വിജയകരമായി ടെലിമെഡിസിൻ സേവനം ലഭ്യമാക്കി. തമിഴ്‌നാടാണ് ഒന്നാമത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ആരംഭിച്ചതാണ് ടെലിമെഡിസിൻ സേവനങ്ങൾ.
കേരളം 15,988 പേർക്കാണ് സേവനം ലഭ്യമാക്കിയത്. തമിഴ്‌നാട് 32,035, ആന്ധ്രാ പ്രദേശ് 28,960, ഹിമാചൽ പ്രദേശ് 24,527, ഉത്തർ പ്രദേശ് 20,030 എന്നിവയാണ് കേരളത്തിന് മുമ്പിൽ. ഗുജറാത്ത് 7,127, പഞ്ചാബ് 4,450, രാജസ്ഥാൻ 3,548, മഹാരാഷ്ട്ര 3,284, ഉത്തരാഖണ്ഡ് 2,596 എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിൽ. 2019 നവംബറിൽ ആരംഭിച്ച ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം 23 സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്.
ആകെ 1,58,000 ടെലികൺസൾട്ടേഷനുകൾ പ്ലാറ്റ്‌ഫോമുകൾ വഴി പൂർത്തിയാക്കി. ഇതിൽ 67,000 കൺസൾട്ടേഷനുകൾ ഇസഞ്ജീവനി വഴി ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളിലും 91,000 കൺസൾട്ടേഷനുകൾ ഇ സഞ്ജീവനി ഒ.പി.ഡി വഴിയും നൽകി. ശരാശരി 5,000 കൺസൽട്ടേഷനുകളാണ് പ്ലാറ്റ്‌ഫോമുകൾ പ്രതിദിനം വഴി നൽകുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് ഇ സഞ്ജീവനി പോലുള്ള ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.











