മലയാളത്തിന്റെ ആദ്യ ആക്ഷൻ ഹീറോയെന്നു ജയനെ വിശേഷിപ്പിക്കാം. പൗരുഷത്തിന്റെയും സാഹസികതയുടെ പ്രതിരൂപമായ ആ നടന്റെ ജന്മദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്
തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലത്തുള്ള തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരൻ മാധവവിലാസം വീട്ടിൽ മാധവൻ പിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും മകനായി കൃഷ്ണന്‍ നായര്‍ എന്ന ജയൻ 1939 ജൂലായ് 25 ആം തിയതി കൊല്ലം ജില്ലയിലെ തേവളളി ഓലയിൽ ജനിച്ചു.
പഠനം/കല/കായികം എന്നിവയിൽ മിടുക്കനായ അദ്ദേഹം വീടിനടുത്തുള്ള മലയാളി മന്ദിരം സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ചേർന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.
പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ച അദ്ദേഹം ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്ക് എത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്. തുടർന്ന് 1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷത്തിൽ അഭിനയിച്ചു. പിന്നെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ അഭിനയലോകത്ത് സജീവമായ അദ്ദേഹം 76 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‍ത പഞ്ചമി എന്ന ചിത്രത്തിലൂടെ കൃഷ്‍ണന്‍ നായർ ജയനായി മാറി.
മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായി മാറിയ അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്ന അദ്ദേഹം ഹരിഹരന്റെ ശരപഞ്ജരത്തിലൂടെ നായകനായി. തുടർന്ന് വന്ന ഐ വി ശശിയുടെ അങ്ങാടി അദ്ദേഹത്തിന്റെ താരപരിവേഷത്തിനു മാറ്റുകൂട്ടി. ജയന്‍-സീമ ജോടി അക്കാലത്ത് ചെറുപ്പക്കാരുടെ ഹരമായിരുന്നു.അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭാവാഭിനയത്തിൽ മികവ് പുലർത്തിയിരുന്ന അദ്ദേഹം മെയ്യ് കരുത്ത് അഭിനയത്തിൽ സമുന്നയിപ്പിച്ച് സ്റ്റൈലൈസ്ഡ് ആക്റ്റിങ്ങിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി. അദ്ദേഹത്തിന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു.
അദ്ദേഹത്തിന്റെ മനസ്സിൽ സാഹസികതയോട് ഉണ്ടായിരുന്ന ഇഷ്ടം തുടക്കത്തിൽ തിരിച്ചറിഞ്ഞ സംവിധായകർ ഇദ്ദേഹത്തിനുവേണ്ടി അതുവരെ ഉണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തി തുടങ്ങി.സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ അദ്ദേഹത്തിന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചു.
സാഹസികരംഗങ്ങളാണ് ജയനെ സൂപ്പര്‍താരമാക്കിയത്. അതേ സാഹസികത തന്നെയാണ് നാല്‍പ്പത്തിഒന്നാം വയസ്സില്‍ ജയന്റെ മരണത്തിനും കാരണമായത്.
കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസിക രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരണപ്പെടുന്നത്.
1980 നവംബർ 16 ആം തിയതി തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന് നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.
തമിഴ്നാട്ടിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ച മൃതദേഹം തുടർന്ന് വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുകയും തുടർന്ന് വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.നിരവധി ആളുകൾ അദ്ദേഹത്തെ അവസാനമായി കാണാനെത്തിയതിഞ്ഞാൽ ഉണ്ടായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു.
അദ്ദേഹത്തിന്റെ മരണത്തോടെ തകർന്നുപോയ അമ്മ ഭാരതിയമ്മ തുടർന്ന് കിടപ്പിലാകുകയും രണ്ടുവർഷങ്ങൾക്കുശേഷം മരിക്കുകയും ചെയ്തു.
ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം ജില്ലയിലെ ഓലയിൽ എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൽകുകയും അദ്ദേഹത്തിന്റെ പേരിൽ ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് രൂപീകരിക്കുകയും, എല്ലാ വർഷവും അദേഹത്തിന്റെ ജന്മദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരാറുണ്ട്.
കൊല്ലം ഓലയിലെ നാണി മെമ്മോറിയൽ ഹോസ്പിറ്റലിനു മുൻവശത്ത് 2013 ആഗസ്റ്റ് മാസം ജയന്റെ പ്രതിമ പ്രശസ്ത സിനിമ താരവും കൊല്ലം സ്വദേശിയുമായ മുകേഷ് അനാച്ഛാദനം ചെയ്തു. പ്രതിമ കാണനും കൂടെ നിന്നു ചിത്രങ്ങൾ എടുക്കാനും സിനിമ താരങ്ങളും/സിനിമയിൽ പ്രവർത്തിക്കുന്നവരും/ അദ്ദേഹത്തിന്റെ ആരാധകരും കൊല്ലം ഓലയിലെ ജയൻ മെമ്മോറിയൽ ക്ലബിൽ എത്താറുണ്ട്.അദ്ദേഹം മലയാള ചലച്ചിത്രലോകത്തിൽ നിന്ന് ഇല്ലാതെയായിട്ട് 40 ആണ്ടുകൾ പിഞ്ഞിട്ടിട്ടും ആരാധക ഹൃദയങ്ങളിൽ കെടാത്ത സാന്നിധ്യമായി അദ്ദേഹം ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നത് അപൂർവ്വതയാണ്.
കടപ്പാട്
മുഹമ്മദ് സജീർ പണ്ടാരത്തിൽ
M3db











