കൽപറ്റ : ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടർ ഡി.ആർ.മേഘശീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാംപിളുകളാണ് രക്ത ബന്ധുക്കളിൽ നിന്നു ശേഖരിച്ച ഡിഎൻഎ സാംപിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീരഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂർ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലാണു പരിശോധന നടത്തിയത്.
ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കു സാംപിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ചു സർക്കാർ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്കരിച്ചത്. ഡിഎൻഎ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരുടെ വിലാസവും മറ്റു വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
ഡിഎൻഎ പരിശോധയിൽ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികൾ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടർക്കു അപേക്ഷ നൽകിയാൽ അവ കുഴിമാടങ്ങളിൽനിന്നു പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അധികാരം നൽകിയിട്ടുണ്ട്. ശരീരത്തിൽ നിന്നു കണ്ടെടുത്ത ഭൗതിക വസ്തുക്കൾ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകൾ സബ് കലക്ടർക്കു പുറപ്പെടുവിക്കാം.
മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവിൽ സംസ്കരിച്ച സ്ഥലത്തു തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റു വിശദാംശങ്ങളും ഉപയോഗിച്ചു തിരിച്ചറിയൽ അടയാളങ്ങൾ സ്ഥാപിക്കാൻ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.